ന്യായാധിപന്മാർ - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 40 വരെ

ന്യായാധിപന്മാർ 6:1

യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കൈയിൽ ഏല്പിച്ചു.

ന്യായാധിപന്മാർ 6:2

മിദ്യാൻ യിസ്രായേലിന്മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പർവതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗങ്ങളും ശരണമാക്കി.

ന്യായാധിപന്മാർ 6:3

യിസ്രായേൽ വിതച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരേ വരും.

ന്യായാധിപന്മാർ 6:4

അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല.

ന്യായാധിപന്മാർ 6:5

അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും.

ന്യായാധിപന്മാർ 6:6

ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.

ന്യായാധിപന്മാർ 6:7

യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോൾ

ന്യായാധിപന്മാർ 6:8

യഹോവ ഒരു പ്രവാചകനെ യിസ്രായേൽമക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോടു പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിങ്ങളെ കൊണ്ടുവന്നു;

ന്യായാധിപന്മാർ 6:9

മിസ്രയീമ്യരുടെ കൈയിൽനിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കൈയിൽനിന്നും ഞാൻ നിങ്ങളെ വിടുവിച്ച് അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്കു തന്നു.

ന്യായാധിപന്മാർ 6:10

യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ഭജിക്കരുത് എന്നും ഞാൻ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്റെ വാക്കു കേട്ടില്ല.

ന്യായാധിപന്മാർ 6:11

അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബീയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻകീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കൈയിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിനരികെവച്ചു മെതിക്കയായിരുന്നു.

ന്യായാധിപന്മാർ 6:12

യഹോവയുടെ ദൂതൻ അവനു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോടു പറഞ്ഞു.

ന്യായാധിപന്മാർ 6:13

ഗിദെയോൻ അവനോട്: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെ ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്റെ അദ്ഭുതങ്ങളൊക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 6:14

അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയയ്ക്കുന്നത് എന്നു പറഞ്ഞു.

ന്യായാധിപന്മാർ 6:15

അവൻ അവനോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 6:16

യഹോവ അവനോട്: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.

ന്യായാധിപന്മാർ 6:17

അതിന് അവൻ: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നെ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ.

ന്യായാധിപന്മാർ 6:18

ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്ന് നിന്റെ മുമ്പാകെ വയ്ക്കുവോളം ഇവിടെനിന്നു പോകരുതേ എന്ന് അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്ന് അവൻ അരുളിച്ചെയ്തു.

ന്യായാധിപന്മാർ 6:19

അങ്ങനെ ഗിദെയോൻ ചെന്ന് ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ട് പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കുട്ടയിൽവച്ച് ചാറ് ഒരു കിണ്ണത്തിൽ പകർന്ന് കരുവേലകത്തിൻകീഴെ കൊണ്ടുവന്ന് അവന്റെ മുമ്പിൽ വച്ചു.

ന്യായാധിപന്മാർ 6:20

അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോട്: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്ത് ഈ പാറമേൽവച്ച് ചാറ് അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു.

ന്യായാധിപന്മാർ 6:21

യഹോവയുടെ ദൂതൻ കൈയിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ട് മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിനു മറഞ്ഞു.

ന്യായാധിപന്മാർ 6:22

അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 6:23

യഹോവ അവനോട്: നിനക്കു സമാധാനം; ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്ന് അരുളിച്ചെയ്തു.

ന്യായാധിപന്മാർ 6:24

ഗിദെയോൻ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത് അതിനു യഹോവ ശലോം എന്നു പേരിട്ടു; അത് ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ട്.

ന്യായാധിപന്മാർ 6:25

അന്നു രാത്രി യഹോവ അവനോടു കല്പിച്ചത്: നിന്റെ അപ്പന്റെ ഇളയ കാളയായ ഏഴു വയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുചെന്ന് നിന്റെ അപ്പനുള്ള ബാലിൻബലിപീഠം ഇടിച്ച് അതിനരികെയുള്ള അശേരാപ്രതിഷ്ഠയെ വെട്ടിക്കളക.

ന്യായാധിപന്മാർ 6:26

ഈ ദുർഗത്തിന്റെ മുകളിൽ നിന്റെ ദൈവമായ യഹോവയ്ക്ക് നിയമപ്രകാരം ഒരു യാഗപീഠം പണിത് ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരാപ്രതിഷ്ഠയുടെ വിറകുകൊണ്ട് ഹോമയാഗം കഴിക്ക.

ന്യായാധിപന്മാർ 6:27

ഗിദെയോൻ തന്റെ വേലക്കാരിൽ പത്തു പേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകൽസമയത്ത് അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.

ന്യായാധിപന്മാർ 6:28

പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു. അതിനരികെയുള്ള അശേരാപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു.

ന്യായാധിപന്മാർ 6:29

ഇതു ചെയ്തത് ആരെന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ച്, അന്വേഷണം കഴിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു ചെയ്തത് എന്നു കേട്ടു.

ന്യായാധിപന്മാർ 6:30

പട്ടണക്കാർ യോവാശിനോട്: നിന്റെ മകനെ പുറത്തു കൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ച് അതിനരികത്ത് ഉണ്ടായിരുന്ന അശേരാപ്രതിഷ്ഠയെയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 6:31

യോവാശ് തന്റെ ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: ബാലിനുവേണ്ടി നിങ്ങളോ വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കുന്നത്? അവനുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്നു രാവിലെ തന്നെ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ടു താൻതന്നെ തന്റെ കാര്യം വ്യവഹരിക്കട്ടെ.

ന്യായാധിപന്മാർ 6:32

ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരേ വ്യവഹരിക്കട്ടെ എന്നു പറഞ്ഞ് അവന് അന്നു യെരുബ്ബാൽ എന്നു പേരിട്ടു.

ന്യായാധിപന്മാർ 6:33

അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്ന് യിസ്രെയേൽതാഴ്വരയിൽ പാളയം ഇറങ്ങി.

ന്യായാധിപന്മാർ 6:34

അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെമേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.

ന്യായാധിപന്മാർ 6:35

അവൻ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്ന് അവരോടു ചേർന്നു.

ന്യായാധിപന്മാർ 6:36

അപ്പോൾ ഗിദെയോൻ ദൈവത്തോട്: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെങ്കിൽ ഇതാ,

ന്യായാധിപന്മാർ 6:37

ഞാൻ രോമമുള്ള ഒരു ആട്ടിൻതോൽ കളത്തിൽ നിവർത്തിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെന്നു ഞാൻ അറിയുമെന്നു പറഞ്ഞു.

ന്യായാധിപന്മാർ 6:38

അങ്ങനെതന്നെ സംഭവിച്ചു; അവൻ പിറ്റേന്ന് അതികാലത്ത് എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറച്ചെടുത്തു.

ന്യായാധിപന്മാർ 6:39

ഗിദെയോൻ പിന്നെയും ദൈവത്തോട്: നിന്റെ കോപം എന്റെ നേരേ ജ്വലിക്കരുതേ; ഞാൻ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ട് ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ അരുളേണമേ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 6:40

അന്നു രാത്രി ദൈവം അങ്ങനെതന്നെ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.