ന്യായാധിപന്മാർ - 21 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

ന്യായാധിപന്മാർ 21:1

എന്നാൽ നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യനു ഭാര്യയായി കൊടുക്കരുത് എന്ന് യിസ്രായേല്യർ മിസ്പായിൽ വച്ചു ശപഥം ചെയ്തിരുന്നു.

ന്യായാധിപന്മാർ 21:2

ആകയാൽ ജനം ബേഥേലിൽ ചെന്ന് അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ മഹാവിലാപം കഴിച്ചു:

ന്യായാധിപന്മാർ 21:3

യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്ന് യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെ പോകുവാൻ തക്കവണ്ണം യിസ്രായേലിൽ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 21:4

പിറ്റന്നാൾ ജനം അതികാലത്ത് എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.

ന്യായാധിപന്മാർ 21:5

പിന്നെ യിസ്രായേൽമക്കൾ: എല്ലാ യിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭയ്ക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പായിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം എന്ന് അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.

ന്യായാധിപന്മാർ 21:6

എന്നാൽ യിസ്രായേൽമക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് അനുതപിച്ചു: ഇന്ന് യിസ്രായേലിൽനിന്ന് ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.

ന്യായാധിപന്മാർ 21:7

ശേഷിച്ചിരിക്കുന്നവർക്ക് നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുത് എന്നു നാം യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് അവർക്കു ഭാര്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണ്ടൂ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 21:8

യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പായിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്ന് അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽനിന്ന് ആരും പാളയത്തിൽ സഭയ്ക്കു വന്നിട്ടില്ല എന്നു കണ്ടു.

ന്യായാധിപന്മാർ 21:9

ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ്നിവാസികളിൽ ആരും അവിടെ ഇല്ല എന്നു കണ്ടു.

ന്യായാധിപന്മാർ 21:10

അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരം പേരെ അവിടേക്ക് അയച്ച് അവരോടു കല്പിച്ചത്: നിങ്ങൾ ചെന്ന് ഗിലെയാദിലെ യാബേശ്നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപ്പെടെ വാളിന്റെ വായ്ത്തലയാൽ കൊല്ലുവിൻ.

ന്യായാധിപന്മാർ 21:11

അതിൽ നിങ്ങൾ പ്രവർത്തിക്കേണ്ടത് ഇവ്വണ്ണം: സകല പുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകല സ്ത്രീകളെയും നിങ്ങൾ നിർമ്മൂലമാക്കേണം.

ന്യായാധിപന്മാർ 21:12

അങ്ങനെ ചെയ്തതിൽ ഗിലെയാദിലെ യാബേശ്നിവാസികളുടെ ഇടയിൽ പുരുഷനുമായി ശയിച്ച് പുരുഷസംസർഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാൻദേശത്തിലെ ശീലോവിൽ പാളയത്തിലേക്കു കൊണ്ടുവന്നു.

ന്യായാധിപന്മാർ 21:13

സർവസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോടു സംസാരിച്ച് സമാധാനം അറിയിപ്പാൻ ആളയച്ചു.

ന്യായാധിപന്മാർ 21:14

അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽവച്ച് അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്കു കൊടുത്തു;

ന്യായാധിപന്മാർ 21:15

അവർക്ക് അവരെക്കൊണ്ടു തികഞ്ഞില്ല. യഹോവ യിസ്രായേൽഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്കകൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.

ന്യായാധിപന്മാർ 21:16

ശേഷിച്ചവർക്കു സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്തു ചെയ്യേണ്ടൂ? ബെന്യാമീൻഗോത്രത്തിൽനിന്നു സ്ത്രീകൾ അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാർ പറഞ്ഞു.

ന്യായാധിപന്മാർ 21:17

യിസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപെട്ടവർക്ക് അവരുടെ അവകാശം നില്ക്കേണം.

ന്യായാധിപന്മാർ 21:18

എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവർക്കു ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യർക്ക് സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു യിസ്രായേൽമക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നും അവർ പറഞ്ഞു.

ന്യായാധിപന്മാർ 21:19

അപ്പോൾ അവർ: ബേഥേലിനു വടക്കും ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനയ്ക്കു തെക്കും ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 21:20

ആകയാൽ അവർ ബെന്യാമീന്യരോട്: നിങ്ങൾ ചെന്നു മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ.

ന്യായാധിപന്മാർ 21:21

ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തം ചെയ്‍വാൻ പുറപ്പെട്ടു വരുന്നതു നിങ്ങൾ കാണുമ്പോൾ മുന്തിരിത്തോട്ടങ്ങളിൽനിന്നു പുറപ്പെട്ട് ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്നു ഭാര്യയെ പിടിച്ച് ബെന്യാമീൻദേശത്തേക്കു പൊയ്ക്കൊൾവിൻ എന്നു കല്പിച്ചു.

ന്യായാധിപന്മാർ 21:22

അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്ന് സങ്കടം പറഞ്ഞാൽ ഞങ്ങൾ അവരോട്: അവരെ ഞങ്ങൾക്കു ദാനം ചെയ്‍വിൻ; നാം പടയിൽ അവർക്കെല്ലാവർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങൾ കുറ്റക്കാരാകുവാൻ നിങ്ങൾ ഇക്കാലത്ത് അവർക്കു കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞുകൊള്ളാം.

ന്യായാധിപന്മാർ 21:23

ബെന്യാമീന്യർ അങ്ങനെ ചെയ്തു; നൃത്തം ചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാർത്തു.

ന്യായാധിപന്മാർ 21:24

യിസ്രായേൽമക്കളും ആ കാലത്ത് അവിടംവിട്ട് ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവർ അവിടം വിട്ട് ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു ചെന്നു.

ന്യായാധിപന്മാർ 21:25

ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.