ന്യായാധിപന്മാർ - 19 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 30 വരെ

ന്യായാധിപന്മാർ 19:1

യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്ത് എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തു വന്നുപാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദായിലെ ബേത്‍ലഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.

ന്യായാധിപന്മാർ 19:2

അവന്റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്ത് അവനെ വിട്ടു യെഹൂദായിലെ ബേത്‍ലഹേമിൽ തന്റെ അപ്പന്റെ വീട്ടിൽ പോയി നാലു മാസത്തോളം അവിടെ പാർത്തു.

ന്യായാധിപന്മാർ 19:3

അവളുടെ ഭർത്താവ് പുറപ്പെട്ട് അവളോടു നല്ല വാക്കു പറഞ്ഞ് കൂട്ടിക്കൊണ്ടുവരുവാൻ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവൾ അവനെ തന്റെ അപ്പന്റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവന്റെ വരവിങ്കൽ സന്തോഷിച്ചു.

ന്യായാധിപന്മാർ 19:4

യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാർപ്പിച്ചു; അങ്ങനെ അവൻ മൂന്നു ദിവസം അവനോടുകൂടെ പാർത്തു. അവർ തിന്നുകുടിച്ച് അവിടെ രാപാർത്തു.

ന്യായാധിപന്മാർ 19:5

നാലാം ദിവസം അവൻ അതികാലത്ത് എഴുന്നേറ്റു യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോട്: അല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 19:6

അങ്ങനെ അവർ ഇരുന്നു രണ്ടുപേരുംകൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പൻ അവനോട്: ദയചെയ്തു രാപാർത്തു സുഖിച്ചുകൊൾക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 19:7

അവൻ പോകേണ്ടതിന് എഴുന്നേറ്റപ്പോൾ അവന്റെ അമ്മാവിയപ്പൻ അവനെ നിർബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാർത്തു.

ന്യായാധിപന്മാർ 19:8

അഞ്ചാം ദിവസം അവൻ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊൾക എന്നു പറഞ്ഞു. അവർ രണ്ടു പേരും ഭക്ഷണം കഴിച്ചു.

ന്യായാധിപന്മാർ 19:9

പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനോട്: ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാർത്തു സുഖിക്ക; നാളെ അതികാലത്ത് എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.

ന്യായാധിപന്മാർ 19:10

എന്നാൽ അന്നും രാപാർപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിനു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടു കൂടെയുണ്ടായിരുന്നു.

ന്യായാധിപന്മാർ 19:11

അവൻ യെബൂസിനു സമീപം എത്തിയപ്പോൾ നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോട്: നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 19:12

യജമാനൻ അവനോട്: യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.

ന്യായാധിപന്മാർ 19:13

അവൻ പിന്നെയും തന്റെ ബാല്യക്കാരനോട്: നമുക്ക് ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമായിലോ രാപാർക്കാം എന്നു പറഞ്ഞു.

ന്യായാധിപന്മാർ 19:14

അങ്ങനെ അവർ മുമ്പോട്ടു പോയി ബെന്യാമീൻദേശത്തിലെ ഗിബെയയ്ക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.

ന്യായാധിപന്മാർ 19:15

അവർ ഗിബെയയിൽ രാപാർപ്പാൻ കയറി; അവൻ ചെന്നു നഗരവീഥിയിൽ ഇരുന്നു; രാപാർക്കേണ്ടതിനു അവരെ വീട്ടിൽ കൈക്കൊൾവാൻ ആരെയും കണ്ടില്ല.

ന്യായാധിപന്മാർ 19:16

അനന്തരം ഇതാ, ഒരു വൃദ്ധൻ വൈകുന്നേരം വേല കഴിഞ്ഞിട്ടു വയലിൽനിന്നു വരുന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്നുപാർക്കുന്നവനുമായിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.

ന്യായാധിപന്മാർ 19:17

വൃദ്ധൻ തലയുയർത്തി നോക്കിയപ്പോൾ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.

ന്യായാധിപന്മാർ 19:18

അതിന് അവൻ: ഞങ്ങൾ യെഹൂദായിലെ ബേത്‍ലഹേമിൽനിന്ന് എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തേക്കു പോകുന്നു; ഞാൻ അവിടത്തുകാരൻ ആകുന്നു; ഞാൻ യെഹൂദായിലെ ബേത്‍ലഹേമിനോളം പോയിരുന്നു; ഇപ്പോൾ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊൾവാൻ ഇവിടെ ആരും ഇല്ല.

ന്യായാധിപന്മാർ 19:19

ഞങ്ങളുടെ കഴുതകൾക്കു വൈക്കോലും തീനും ഉണ്ട്; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടു കൂടെയുള്ള ബാല്യക്കാരനും അപ്പവും വീഞ്ഞും കൈവശമുണ്ട്, ഒന്നിനും കുറവില്ല എന്നു പറഞ്ഞു.

ന്യായാധിപന്മാർ 19:20

അതിനു വൃദ്ധൻ: നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാൻ തരും; വീഥിയിൽ രാപാർക്ക മാത്രമരുത് എന്നു പറഞ്ഞു,

ന്യായാധിപന്മാർ 19:21

അവനെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകൾക്കു തീൻ കൊടുത്തു; അവരും കാലുകൾ കഴുകി ഭക്ഷണപാനീയങ്ങൾ കഴിച്ചു.

ന്യായാധിപന്മാർ 19:22

ഇങ്ങനെ അവർ സുഖിച്ചുകൊണ്ടിരിക്കുമ്പോൾ പട്ടണത്തിലെ ചില നീചന്മാർ വീടുവളഞ്ഞു വാതിലിനു മുട്ടി: നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങൾ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.

ന്യായാധിപന്മാർ 19:23

വീട്ടുടയവനായ പുരുഷൻ അവരുടെ അടുക്കൽ പുറത്തുചെന്ന് അവരോട്: അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആൾ എന്റെ വീട്ടിൽ വന്നിരിക്കകൊണ്ട് ഈ വഷളത്തം പ്രവർത്തിക്കരുതേ.

ന്യായാധിപന്മാർ 19:24

ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെയുണ്ട്; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിൻ; ഈ ആളോടോ ഈവക വഷളത്തം പ്രവർത്തിക്കരുതേ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 19:25

എന്നാൽ അവർ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷൻ തന്റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവർ അവളെ പുണർന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാൽക്കാരം ചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി.

ന്യായാധിപന്മാർ 19:26

പ്രഭാതത്തിങ്കൽ സ്ത്രീ വന്നു തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതിൽക്കൽ വീണുകിടന്നു.

ന്യായാധിപന്മാർ 19:27

അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതിൽ തുറന്നു തന്റെ വഴിക്കു പോകുവാൻ പുറത്തിറങ്ങിയപ്പോൾ ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതിൽക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.

ന്യായാധിപന്മാർ 19:28

അവൻ അവളോട്: എഴുന്നേല്ക്ക, നാം പോക എന്നു പറഞ്ഞു. അതിനു മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്തുവച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി,

ന്യായാധിപന്മാർ 19:29

വീട്ടിലെത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകല ദിക്കുകളിലും കൊടുത്തയച്ചു.

ന്യായാധിപന്മാർ 19:30

അതു കണ്ടവർ എല്ലാവരും: യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു വന്ന നാൾമുതൽ ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ച് ആലോചിച്ച് അഭിപ്രായം പറവിൻ എന്നു പറഞ്ഞു.