ന്യായാധിപന്മാർ - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

ന്യായാധിപന്മാർ 17:1

എഫ്രയീംമലനാട്ടിൽ മീഖാവ് എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു.

ന്യായാധിപന്മാർ 17:2

അവൻ തന്റെ അമ്മയോട്: നിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാൻ കേൾക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അത് എടുത്തത് എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് അവന്റെ അമ്മ പറഞ്ഞു.

ന്യായാധിപന്മാർ 17:3

അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ: കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്കു നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 17:4

അവൻ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കൈയിൽ കൊടുത്തു; അവൻ അതുകൊണ്ടു കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.

ന്യായാധിപന്മാർ 17:5

മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരിൽ ഒരുത്തനെ കരപൂരണം കഴിച്ചു; അവൻ അവന്റെ പുരോഹിതനായിത്തീർന്നു.

ന്യായാധിപന്മാർ 17:6

അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതുപോലെ നടന്നു.

ന്യായാധിപന്മാർ 17:7

യെഹൂദായിലെ ബേത്‍ലഹേമ്യനായി യെഹൂദാഗോത്രത്തിൽനിന്നു വന്നിരുന്ന ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ വന്നു പാർത്തവനുമത്രേ.

ന്യായാധിപന്മാർ 17:8

തരംകിട്ടുന്നേടത്തു ചെന്നു പാർപ്പാൻവേണ്ടി അവൻ യെഹൂദായിലെ ബേത്‍ലഹേം പട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി.

ന്യായാധിപന്മാർ 17:9

മീഖാവ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാൻ യെഹൂദായിലെ ബേത്‍ലഹേമിൽനിന്നു വരുന്ന ഒരു ലേവ്യനാകുന്നു; തരംകിട്ടുന്നേടത്തു പാർപ്പാൻ പോകയാകുന്നു എന്ന് ഉത്തരം പറഞ്ഞു.

ന്യായാധിപന്മാർ 17:10

മീഖാവ് അവനോട്: നീ എന്നോടുകൂടെ പാർത്ത് എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാൻ നിനക്ക് ആണ്ടിൽ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്തു ചെന്നു.

ന്യായാധിപന്മാർ 17:11

അവനോടുകൂടെ പാർപ്പാൻ ലേവ്യനു സമ്മതമായി; ആ യുവാവ് അവനു സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നു.

ന്യായാധിപന്മാർ 17:12

മീഖാവ് ലേവ്യനെ കരപൂരണം കഴിപ്പിച്ചു: യുവാവ് അവനു പുരോഹിതനായിത്തീർന്നു മീഖാവിന്റെ വീട്ടിൽ പാർത്തു.

ന്യായാധിപന്മാർ 17:13

ഒരു ലേവ്യൻ എനിക്കു പുരോഹിതനായിരിക്കയാൽ യഹോവ എനിക്കു നന്മ ചെയ്യുമെന്ന് ഇപ്പോൾ തീർച്ചതന്നെ എന്നു മീഖാവ് പറഞ്ഞു.