ന്യായാധിപന്മാർ - 15 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

ന്യായാധിപന്മാർ 15:1

കുറെക്കാലം കഴിഞ്ഞിട്ട് കോതമ്പു കൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാൺമാൻ ചെന്നു: ശയനഗൃഹത്തിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാൻ സമ്മതിക്കാതെ:

ന്യായാധിപന്മാർ 15:2

നിനക്ക് അവളിൽ കേവലം അനിഷ്ടമായി എന്നു ഞാൻ വിചാരിച്ചതുകൊണ്ട് അവളെ നിന്റെ തോഴനു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? അവൾ മറ്റവൾക്കു പകരം നിനക്ക് ഇരിക്കട്ടെ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 15:3

അതിനു ശിംശോൻ: ഇപ്പോൾ ഫെലിസ്ത്യർക്ക് ഒരു ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു.

ന്യായാധിപന്മാർ 15:4

ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേർത്ത് പന്തം എടുത്ത് ഈരണ്ടു വാലിനിടയിൽ ഓരോ പന്തം വച്ചുകെട്ടി.

ന്യായാധിപന്മാർ 15:5

പന്തത്തിനു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്ക് വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.

ന്യായാധിപന്മാർ 15:6

ഇതു ചെയ്തത് ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നാക്കാരന്റെ മരുമകൻ ശിംശോൻ; അവന്റെ ഭാര്യയെ അവൻ എടുത്ത് തോഴനു കൊടുത്തുകളഞ്ഞു എന്ന് അവർക്ക് അറിവുകിട്ടി; ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.

ന്യായാധിപന്മാർ 15:7

അപ്പോൾ ശിംശോൻ അവരോട്: നിങ്ങൾ ഈ വിധം ചെയ്യുന്നു എങ്കിൽ ഞാൻ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു.

ന്യായാധിപന്മാർ 15:8

അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്ന് ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു.

ന്യായാധിപന്മാർ 15:9

എന്നാൽ ഫെലിസ്ത്യർ ചെന്ന് യെഹൂദായിൽ പാളയമിറങ്ങി ലേഹിയിൽ എല്ലാം പരന്നു.

ന്യായാധിപന്മാർ 15:10

നിങ്ങൾ ഞങ്ങളുടെ നേരേ വന്നിരിക്കുന്നത് എന്ത് എന്ന് യെഹൂദ്യർ ചോദിച്ചു. ശിംശോൻ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങൾ അവനോടും ചെയ്യേണ്ടതിന് അവനെ പിടിച്ചുകെട്ടുവാൻ വന്നിരിക്കുന്നു എന്ന് അവർ ഉത്തരം പറഞ്ഞു.

ന്യായാധിപന്മാർ 15:11

അപ്പോൾ യെഹൂദായിൽനിന്ന് മൂവായിരം പേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്ന് ശിംശോനോട്: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോട് ഈ ചെയ്തത് എന്ത് എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്ന് അവൻ അവരോടു പറഞ്ഞു.

ന്യായാധിപന്മാർ 15:12

അവർ അവനോട്: ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് നിന്നെ പിടിച്ചുകെട്ടുവാൻ ഞങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോൻ അവരോട്: നിങ്ങൾ തന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോടു സത്യം ചെയ്‍വിൻ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 15:13

അവർ അവനോട്: ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏല്പിക്കേയുള്ളൂ എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയറുകൊണ്ട് അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി.

ന്യായാധിപന്മാർ 15:14

അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ട് ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്ന് അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി.

ന്യായാധിപന്മാർ 15:15

അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്ത് അതുകൊണ്ട് ആയിരം പേരെ കൊന്നുകളഞ്ഞു:

ന്യായാധിപന്മാർ 15:16

കഴുതയുടെ താടിയെല്ലുകൊണ്ട് കുന്ന് ഒന്ന്, കുന്ന് രണ്ട്; കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരം പേരെ ഞാൻ സംഹരിച്ചു എന്നു ശിംശോൻ പറഞ്ഞു.

ന്യായാധിപന്മാർ 15:17

ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ട് അവൻ താടിയെല്ല് കൈയിൽനിന്ന് എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിനു രാമത്ത്-ലേഹി എന്നു പേരായി.

ന്യായാധിപന്മാർ 15:18

പിന്നെ അവൻ വളരെ ദാഹിച്ചിട്ട് യഹോവയോടു നിലവിളിച്ചു: അടിയന്റെ കൈയാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ച് അഗ്രചർമികളുടെ കൈയിൽ വീഴേണമോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 15:19

അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ച് വീണ്ടും ജീവിച്ചു. അതുകൊണ്ട് അതിന് ഏൻ-ഹക്കോരേ എന്നു പേരായി; അത് ഇന്നുവരെയും ലേഹിയിൽ ഉണ്ട്.

ന്യായാധിപന്മാർ 15:20

അവൻ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിന് ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.