ന്യായാധിപന്മാർ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

ന്യായാധിപന്മാർ 13:1

യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കൈയിൽ ഏല്പിച്ചു.

ന്യായാധിപന്മാർ 13:2

എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന് മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ട് പ്രസവിച്ചിരുന്നില്ല.

ന്യായാധിപന്മാർ 13:3

ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞത്: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും.

ന്യായാധിപന്മാർ 13:4

ആകയാൽ നീ സൂക്ഷിച്ചുകൊൾക; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയുമരുത്.

ന്യായാധിപന്മാർ 13:5

നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭംമുതൽ ദൈവത്തിനു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.

ന്യായാധിപന്മാർ 13:6

സ്ത്രീ ചെന്ന് ഭർത്താവിനോടു പറഞ്ഞത്: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്ന് ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല.

ന്യായാധിപന്മാർ 13:7

അവൻ എന്നോട് നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിനു നാസീരായിരിക്കും എന്നു പറഞ്ഞു.

ന്യായാധിപന്മാർ 13:8

മാനോഹ യഹോവയോടു പ്രാർഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 13:9

ദൈവം മാനോഹയുടെ പ്രാർഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവ് മാനോഹ കൂടെ ഉണ്ടായിരുന്നില്ല.

ന്യായാധിപന്മാർ 13:10

ഉടനെ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്ന് എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായി വന്നിരിക്കുന്നു എന്ന് അവനോടു പറഞ്ഞു.

ന്യായാധിപന്മാർ 13:11

മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്ന് ആ പുരുഷന്റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്ന് അവനോടു ചോദിച്ചു; ഞാൻ തന്നെ എന്ന് അവൻ പറഞ്ഞു.

ന്യായാധിപന്മാർ 13:12

മാനോഹ അവനോട്: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ച് എന്തു ചെയ്യേണം എന്നു ചോദിച്ചു.

ന്യായാധിപന്മാർ 13:13

യഹോവയുടെ ദൂതൻ മാനോഹയോട്: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ.

ന്യായാധിപന്മാർ 13:14

മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.

ന്യായാധിപന്മാർ 13:15

മാനോഹ യഹോവയുടെ ദൂതനോട്: ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.

ന്യായാധിപന്മാർ 13:16

യഹോവയുടെ ദൂതൻ മാനോഹയോട്: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവയ്ക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞിരുന്നില്ല.

ന്യായാധിപന്മാർ 13:17

മാനോഹ യഹോവയുടെ ദൂതനോട്: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന് നിന്റെ പേരെന്ത് എന്നു ചോദിച്ചു.

ന്യായാധിപന്മാർ 13:18

യഹോവയുടെ ദൂതൻ അവനോട്: എന്റെ പേർ ചോദിക്കുന്നത് എന്ത്? അത് അതിശയമുള്ളത് എന്നു പറഞ്ഞു.

ന്യായാധിപന്മാർ 13:19

അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്ന് ഒരു പാറമേൽ യഹോവയ്ക്ക് യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു.

ന്യായാധിപന്മാർ 13:20

അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്ന് ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.

ന്യായാധിപന്മാർ 13:21

യഹോവയുടെ ദൂതൻ മാനോഹയ്ക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു.

ന്യായാധിപന്മാർ 13:22

ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്ന് മാനോഹ ഭാര്യയോടു പറഞ്ഞു.

ന്യായാധിപന്മാർ 13:23

ഭാര്യ അവനോട്: നമ്മെ കൊല്ലുവാൻ യഹോവയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കൈയിൽനിന്ന് ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവയൊക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്ത് ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 13:24

അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവനു ശിംശോൻ എന്നു പേരിട്ടു. ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു.

ന്യായാധിപന്മാർ 13:25

സോരെയ്ക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനിൽവച്ച് യഹോവയുടെ ആത്മാവ് അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.