ന്യായാധിപന്മാർ - 10 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

ന്യായാധിപന്മാർ 10:1

അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ എന്ന യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവൻ പാർത്തത്.

ന്യായാധിപന്മാർ 10:2

അവൻ യിസ്രായേലിന് ഇരുപത്തിമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കം ചെയ്തു.

ന്യായാധിപന്മാർ 10:3

അവന്റെശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തിരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.

ന്യായാധിപന്മാർ 10:4

അവന് മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്ക് മുപ്പത് ഊരുകളും ഉണ്ടായിരുന്നു; അവയ്ക്ക് ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്‍ദേശത്ത് ആകുന്നു.

ന്യായാധിപന്മാർ 10:5

യായീർ മരിച്ചു കാമോനിൽ അവനെ അടക്കം ചെയ്തു.

ന്യായാധിപന്മാർ 10:6

യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത്പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.

ന്യായാധിപന്മാർ 10:7

അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു, അവൻ അവരെ ഫെലിസ്ത്യരുടെ കൈയിലും അമ്മോന്യരുടെ കൈയിലും ഏല്പിച്ചു.

ന്യായാധിപന്മാർ 10:8

അവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോർദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നെ ഉപദ്രവിച്ചു ഞെരുക്കി.

ന്യായാധിപന്മാർ 10:9

അമ്മോന്യർ യെഹൂദായോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്‍വാൻ യോർദ്ദാൻ കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി.

ന്യായാധിപന്മാർ 10:10

യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 10:11

യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കൈയിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?

ന്യായാധിപന്മാർ 10:12

സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോടു നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കൈയിൽനിന്നും രക്ഷിച്ചു.

ന്യായാധിപന്മാർ 10:13

എങ്കിലും നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.

ന്യായാധിപന്മാർ 10:14

നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.

ന്യായാധിപന്മാർ 10:15

യിസ്രായേൽമക്കൾ യഹോവയോട്: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 10:16

അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയിൽ അവനു സഹതാപം തോന്നി.

ന്യായാധിപന്മാർ 10:17

അന്നേരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കളും ഒരുമിച്ചുകൂടി മിസ്പായിൽ പാളയമിറങ്ങി.

ന്യായാധിപന്മാർ 10:18

ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദിലെ സകല നിവാസികൾക്കും തലവനാകും എന്നു പറഞ്ഞു.