യോശുവ - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

യോശുവ 9:1

എന്നാൽ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാനിക്കരെ മലകളിലും താഴ്വരകളിലും ലെബാനോനെതിരേ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും വസ്തുത കേട്ടപ്പോൾ

യോശുവ 9:2

യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‍വാൻ ഏകമനസ്സോടെ യോജിച്ചു.

യോശുവ 9:3

എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തത് ഗിബെയോൻനിവാസികൾ കേട്ടപ്പോൾ അവർ ഒരു ഉപായം പ്രയോഗിച്ചു:

യോശുവ 9:4

ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,

യോശുവ 9:5

പഴക്കംചെന്ന് കണ്ടംവച്ച ചെരുപ്പ് കാലിലും പഴയ വസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിനുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു.

യോശുവ 9:6

അവർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ചെന്ന് അവനോടും യിസ്രായേൽപുരുഷന്മാരോടും: ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു.

യോശുവ 9:7

യിസ്രായേൽപുരുഷന്മാർ ആ ഹിവ്യരോട്: പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; എന്നാൽ ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു.

യോശുവ 9:8

അവർ യോശുവയോട്: ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോട്: നിങ്ങൾ ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു.

യോശുവ 9:9

അവർ അവനോടു പറഞ്ഞത്: അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമം നിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും

യോശുവ 9:10

ഹെശ്ബോൻരാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് ഇങ്ങനെ യോർദ്ദാനക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു.

യോശുവ 9:11

അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികൾ എല്ലാവരും ഞങ്ങളോട്: വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്ത് അവരെ ചെന്നു കണ്ട്: ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്ന് അവരോട് പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടി ചെയ്യേണം.

യോശുവ 9:12

ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു.

യോശുവ 9:13

ഞങ്ങൾ വീഞ്ഞു നിറച്ചു കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരുപ്പും അതിദീർഘയാത്രയാൽ പഴക്കമായുമിരിക്കുന്നു.

യോശുവ 9:14

അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.

യോശുവ 9:15

യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.

യോശുവ 9:16

ഉടമ്പടി ചെയ്തിട്ട് മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു.

യോശുവ 9:17

യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്- യെയാരീം എന്നിവ ആയിരുന്നു.

യോശുവ 9:18

സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരേ പിറുപിറുത്തു.

യോശുവ 9:19

പ്രഭുക്കന്മാർ എല്ലാവരും സർവസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ.

യോശുവ 9:20

നാം അവരോട് ഇങ്ങനെ ചെയ്ത് അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യം നിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു.

യോശുവ 9:21

അവർക്കു വാക്കു കൊടുത്തതുപോലെ പ്രഭുക്കന്മാർ അവരോട്: ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവസഭയ്ക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.

യോശുവ 9:22

പിന്നെ യോശുവ അവരെ വിളിച്ച് അവരോട്: നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്നു പറഞ്ഞ് ഞങ്ങളെ വഞ്ചിച്ചത് എന്ത്?

യോശുവ 9:23

ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ: എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.

യോശുവ 9:24

അവർ യോശുവയോട്: നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോട്: നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങൾക്ക് അറിവുകിട്ടിയതിനാൽ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ച് ഞങ്ങൾ ഏറ്റവും ഭയപ്പെട്ട് ഈ കാര്യം ചെയ്തിരിക്കുന്നു.

യോശുവ 9:25

ഇപ്പോൾ ഇതാ: ഞങ്ങൾ നിന്റെ കൈയിൽ ഇരിക്കുന്നു; നിനക്ക് ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊൾക എന്ന് ഉത്തരം പറഞ്ഞു.

യോശുവ 9:26

അങ്ങനെ അവൻ അവരോടു ചെയ്തു; യിസ്രായേൽമക്കൾ അവരെ കൊല്ലാതവണ്ണം അവരുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു.

യോശുവ 9:27

അന്ന് യോശുവ അവരെ സഭയ്ക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് അവന്റെ യാഗപീഠത്തിനുംവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.