യോശുവ - 14 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 15 വരെ

യോശുവ 14:1

കനാൻദേശത്ത് യിസ്രായേൽമക്കൾക്ക് അവകാശമായി ലഭിച്ച ദേശങ്ങൾ ആവിത്: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും ഇവ അവർക്കു വിഭാഗിച്ചുകൊടുത്തു.

യോശുവ 14:2

യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തത്.

യോശുവ 14:3

രണ്ടര ഗോത്രങ്ങൾക്ക് മോശെ യോർദ്ദാനക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യർക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.

യോശുവ 14:4

യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യർക്കു പാർപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മൃഗസമ്പത്തിനുംവേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.

യോശുവ 14:5

യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ യിസ്രായേൽമക്കൾ അനുസരിച്ചു ദേശം വിഭാഗിച്ചു.

യോശുവ 14:6

അനന്തരം യെഹൂദാമക്കൾ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞത്: യഹോവ എന്നെയും നിന്നെയും കുറിച്ച് ദൈവപുരുഷനായ മോശെയോട് കാദേശ്-ബർന്നേയയിൽവച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.

യോശുവ 14:7

യഹോവയുടെ ദാസനായ മോശെ കാദേശ്-ബർന്നേയയിൽനിന്ന് ദേശത്തെ ഒറ്റുനോക്കുവാൻ എന്നെ അയച്ചപ്പോൾ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാൻ വന്ന് എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.

യോശുവ 14:8

എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണമായി പറ്റിനിന്നു.

യോശുവ 14:9

നീ എന്റെ ദൈവമായ യഹോവയോടു പൂർണമായി പറ്റിനിന്നതുകൊണ്ട് നീ കാൽവച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.

യോശുവ 14:10

മരുഭൂമിയിൽ സഞ്ചരിച്ച കാലത്ത് യഹോവ മോശെയോട് ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതുപോലെ ജീവനോടെ വച്ചിരിക്കുന്നു; ഇപ്പോൾ എനിക്ക് എൺപത്തഞ്ചു വയസ്സായി.

യോശുവ 14:11

മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.

യോശുവ 14:12

ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും.

യോശുവ 14:13

അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.

യോശുവ 14:14

അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണമായി പറ്റിനിന്നതുകൊണ്ടു തന്നെ.

യോശുവ 14:15

ഹെബ്രോനു പണ്ട് കിര്യത്ത്-അർബ്ബാ എന്നു പേരായിരുന്നു; അർബ്ബാ എന്നവൻ അനാക്യരിൽവച്ച് അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീർന്നു ദേശത്തിന് സ്വസ്ഥത വന്നു.