യോശുവ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

യോശുവ 13:1

യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോട് അരുളിച്ചെയ്തത്: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ട്.

യോശുവ 13:2

ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോർ മുതൽ വടക്കോട്ട് കനാന്യർക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂര്യരും;

യോശുവ 13:3

ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരും;

യോശുവ 13:4

തെക്കുള്ള അവ്യരും അഫേക് വരെയും അമോര്യരുടെ അതിർവരെയുമുള്ള കനാന്യരുടെ ദേശമൊക്കെയും

യോശുവ 13:5

സീദോന്യർക്കുള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെർമ്മോൻപർവതത്തിന്റെ അടിവാരത്തിലെ ബാൽ-ഗാദ്മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോൻ ഒക്കെയും;

യോശുവ 13:6

ലെബാനോൻമുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പർവതവാസികളൊക്കെയും എല്ലാ സീദോന്യരും തന്നെ; ഇവരെ ഞാൻ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന് അത് അവകാശമായി വിഭാഗിച്ചാൽ മതി.

യോശുവ 13:7

ആകയാൽ ഈ ദേശം ഒമ്പതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി വിഭാഗിക്ക.

യോശുവ 13:8

അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവർക്ക് യോർദ്ദാനക്കരെ കിഴക്ക് കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നെ പ്രാപിച്ചിരിക്കുന്നുവല്ലോ.

യോശുവ 13:9

അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതൽ ദീബോൻവരെയുള്ള മേദെബാസമഭൂമി മുഴുവനും;

യോശുവ 13:10

അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;

യോശുവ 13:11

ഗിലെയാദും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻപർവതം ഒക്കെയും സൽക്കാവരെയുള്ള ബാശാൻ മുഴുവനും;

യോശുവ 13:12

അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യമൊക്കെയും തന്നെ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.

യോശുവ 13:13

എന്നാൽ യിസ്രായേൽമക്കൾ ഗെശൂര്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തുവരുന്നു.

യോശുവ 13:14

ലേവിഗോത്രത്തിന് അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.

യോശുവ 13:15

എന്നാൽ മോശെ രൂബേൻഗോത്രത്തിനു കുടുംബംകുടുംബമായി അവകാശം കൊടുത്തു.

യോശുവ 13:16

അവരുടെ ദേശം അർന്നോൻതാഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതൽ മേദെബായോടു ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള അതിന്റെ എല്ലാ പട്ടണങ്ങളും

യോശുവ 13:17

ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും

യോശുവ 13:18

യഹ്സയും കെദേമോത്തും മേഫാത്തും

യോശുവ 13:19

കിര്യത്തയീമും സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും

യോശുവ 13:20

ബേത്ത്-പെയോരും പിസ്ഗാച്ചരിവുകളും ബേത്ത്-യെശീമോത്തും

യോശുവ 13:21

സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യമൊക്കെയും തന്നെ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.

യോശുവ 13:22

യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ടു കൊന്നു.

യോശുവ 13:23

രൂബേന്യരുടെ അതിർ യോർദ്ദാൻ ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങൾ ഉൾപ്പെടെ രൂബേന്യർക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.

യോശുവ 13:24

പിന്നെ മോശെ ഗാദ്ഗോത്രത്തിന്, കുടുംബംകുടുംബമായി ഗാദ്യർക്കു തന്നെ, അവകാശം കൊടുത്തു.

യോശുവ 13:25

അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബായുടെ നേരേയുള്ള അരോവേർവരെ അമ്മോന്യരുടെ പാതി ദേശവും;

യോശുവ 13:26

ഹെശ്ബോൻമുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീംമുതൽ ദെബീരിന്റെ അതിർവരെയും;

യോശുവ 13:27

താഴ്വരയിൽ ഹെശ്ബോൻരാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത് -നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും തന്നെ; യോർദ്ദാനക്കരെ കിഴക്ക് കിന്നെരോത്ത്തടാകത്തിന്റെ അറുതിവരെ യോർദ്ദാൻ അതിന് അതിരായിരുന്നു.

യോശുവ 13:28

ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്കു കിട്ടിയ അവകാശം.

യോശുവ 13:29

പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന് അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിനുള്ള അവകാശം ഇത്:

യോശുവ 13:30

അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാം കൂടി അറുപതു പട്ടണങ്ങളും

യോശുവ 13:31

പാതി ഗിലെയാദും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്താരോത്ത്, എദ്രെയി എന്നിവയും തന്നെ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കൾക്ക്, മാഖീരിന്റെ മക്കളിൽ പാതിപ്പേർക്കു തന്നെ, കുടുംബംകുടുംബമായി കിട്ടി.

യോശുവ 13:32

ഇതു മോശെ യെരീഹോവിനു കിഴക്ക് യോർദ്ദാനക്കരെ മോവാബ്സമഭൂമിയിൽവച്ച് ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.

യോശുവ 13:33

ലേവിഗോത്രത്തിനോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താൻ തന്നെ അവരുടെ അവകാശം ആകുന്നു.