യോശുവ - 10 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 43 വരെ

യോശുവ 10:1

യോശുവ ഹായിപട്ടണം പിടിച്ച് നിർമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോൻനിവാസികൾ യിസ്രായേലിനോടു സഖ്യത ചെയ്ത് അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക് കേട്ടപ്പോൾ

യോശുവ 10:2

ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവർ ഏറ്റവും ഭയപ്പെട്ടു.

യോശുവ 10:3

ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്‍രാജാവായ പിരാമിന്റെയും ലാഖീശ്‍രാജാവായ യാഹീയയുടെയും എഗ്ലോൻരാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു:

യോശുവ 10:4

ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യത ചെയ്കകൊണ്ട് നാം അതിനെ നശിപ്പിക്കേണ്ടതിന് എന്നെ സഹായിപ്പിൻ എന്നു പറയിച്ചു.

യോശുവ 10:5

ഇങ്ങനെ യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത്‍രാജാവ്, ലാഖീശ്‍രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്ന് ഗിബെയോനു നേരേ പാളയം ഇറങ്ങി അതിനോടു യുദ്ധം ചെയ്തു.

യോശുവ 10:6

അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്ന് ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പർവതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഒക്കെയും ഞങ്ങൾക്കു വിരോധമായിട്ടു ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു പറയിച്ചു.

യോശുവ 10:7

എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകല പരാക്രമശാലികളും ഗില്ഗാലിൽനിന്നു പുറപ്പെട്ടു.

യോശുവ 10:8

യഹോവ യോശുവയോട്: അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നില്ക്കയില്ല എന്ന് അരുളിച്ചെയ്തു.

യോശുവ 10:9

യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രി മുഴുവനും നടന്ന് പെട്ടെന്ന് അവരെ എതിർത്തു.

യോശുവ 10:10

യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവച്ച് അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ച് അസേക്കാവരെയും മക്കേദാവരെയും അവരെ വെട്ടി.

യോശുവ 10:11

അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവച്ച് അസേക്കാവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ല് അവരുടെമേൽ പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കന്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.

യോശുവ 10:12

എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കൈയിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ച്, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻതാഴ്വരയിലും നില്ക്ക എന്നു പറഞ്ഞു.

യോശുവ 10:13

ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു.

യോശുവ 10:14

യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസംപോലെ ഒരു ദിവസം അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.

യോശുവ 10:15

അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു.

യോശുവ 10:16

എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദായിലെ ഗുഹയിൽ ചെന്ന് ഒളിച്ചു.

യോശുവ 10:17

രാജാക്കന്മാർ ഐവരും മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്ന് യോശുവയ്ക്ക് അറിവുകിട്ടി.

യോശുവ 10:18

എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവിൻ;

യോശുവ 10:19

നിങ്ങളോ നില്ക്കാതെ ശത്രുക്കളെ പിന്തുടർന്ന് അവരുടെ പിൻപടയെ സംഹരിപ്പിൻ; പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യോശുവ 10:20

അങ്ങനെ അവർ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോൾ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.

യോശുവ 10:21

ജനമൊക്കെയും സമാധാനത്തോടെ മക്കേദായിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരേ ആരും തന്റെ നാവ് അനക്കിയതുമില്ല.

യോശുവ 10:22

പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്ന് രാജാക്കന്മാർ ഐവരെയും ഗുഹയിൽനിന്ന് എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.

യോശുവ 10:23

അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത്‍രാജാവ്, ലാഖീശ്‍രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചു രാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു.

യോശുവ 10:24

രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ച് തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോട്: അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വയ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽ വച്ചു.

യോശുവ 10:25

യോശുവ അവരോട്: ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധം ചെയ്യുന്ന സകല ശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.

യോശുവ 10:26

അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കി. അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു.

യോശുവ 10:27

സൂര്യൻ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ല് ഉരുട്ടിവച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു.

യോശുവ 10:28

അന്ന് യോശുവ മക്കേദാ പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ച് അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല ; അവൻ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നെ മക്കേദാരാജാവിനോടും ചെയ്തു.

യോശുവ 10:29

യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദായിൽനിന്ന് ലിബ്നയ്ക്ക് ചെന്ന് ലിബ്നയോടു യുദ്ധം ചെയ്തു.

യോശുവ 10:30

യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.

യോശുവ 10:31

യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്ന് ലാഖീശിനു ചെന്ന് അതിന്റെ നേരേ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.

യോശുവ 10:32

യഹോവ ലാഖീശിനെ യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെയൊക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.

യോശുവ 10:33

അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.

യോശുവ 10:34

യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്ന് എഗ്ലോനു ചെന്ന് അതിന്റെ നേരേ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.

യോശുവ 10:35

അവർ അന്നുതന്നെ അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെയൊക്കെയും അവൻ അതിലുള്ള എല്ലാവരെയും അന്നു നിർമ്മൂലമാക്കി.

യോശുവ 10:36

യോശുവയും യിസ്രായേലൊക്കെയും എഗ്ലോനിൽനിന്ന് ഹെബ്രോനു ചെന്നു; അതിന്റെ നേരേ യുദ്ധം ചെയ്തു.

യോശുവ 10:37

അവർ അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവൻ എഗ്ലോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകല മനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി.

യോശുവ 10:38

പിന്നെ യോശുവയും എല്ലാ യിസ്രായേലും തിരിഞ്ഞ് ദെബീരിന്നു ചെന്ന് അതിന്റെ നേരേ യുദ്ധംചെയ്തു.

യോശുവ 10:39

അവൻ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി; അവൻ ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.

യോശുവ 10:40

ഇങ്ങനെ യോശുവ മലനാട്, തെക്കേദേശം, താഴ്വീതി, മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശമൊക്കെയും അവിടങ്ങളിലെ സകല രാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകല ജീവികളെയും നിർമ്മൂലമാക്കി.

യോശുവ 10:41

യോശുവ കാദേശ് -ബർന്നേയമുതൽ ഗസ്സാവരെയും ഗിബെയോൻവരെയും ഗോശെൻദേശമൊക്കെയും ജയിച്ചടക്കി.

യോശുവ 10:42

ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.

യോശുവ 10:43

പിന്നെ യോശുവയും എല്ലാ യിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിപ്പോന്നു.