ഉൽപത്തി - 46 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

ഉൽപത്തി 46:1

അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗം കഴിച്ചു.

ഉൽപത്തി 46:2

ദൈവം യിസ്രായേലിനോടു രാത്രിദർശനങ്ങളിൽ: യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിനു ഞാൻ ഇതാ എന്ന് അവൻ പറഞ്ഞു.

ഉൽപത്തി 46:3

അപ്പോൾ അവൻ: ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നെ; മിസ്രയീമിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു.

ഉൽപത്തി 46:4

ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാൻ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ട് നിന്റെ കണ്ണ് അടയ്ക്കും എന്നും അരുളിച്ചെയ്തു.

ഉൽപത്തി 46:5

പിന്നെ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.

ഉൽപത്തി 46:6

തങ്ങളുടെ ആടുമാടുകളെയും കനാൻദേശത്തുവച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമിൽ എത്തി.

ഉൽപത്തി 46:7

അവൻ തന്റെ പുത്രീപുത്രന്മാരെയും പൗത്രീപൗത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.

ഉൽപത്തി 46:8

മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിത്: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.

ഉൽപത്തി 46:9

രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി.

ഉൽപത്തി 46:10

ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ.

ഉൽപത്തി 46:11

ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കഹാത്ത്, മെരാരി.

ഉൽപത്തി 46:12

യെഹൂദായുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.

ഉൽപത്തി 46:13

യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.

ഉൽപത്തി 46:14

സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ളെയേൽ.

ഉൽപത്തി 46:15

ഇവർ ലേയായുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനായെയും അവനു പദ്ദൻ-അരാമിൽവച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടെ മുപ്പത്തിമൂന്നു പേർ ആയിരുന്നു.

ഉൽപത്തി 46:16

ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരീ, അരോദീ, അരേലീ.

ഉൽപത്തി 46:17

ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്‍വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, മൽക്കീയേൽ.

ഉൽപത്തി 46:18

ഇവർ ലാബാൻ തന്റെ മകളായ ലേയായ്ക്കു കൊടുത്ത സില്പായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു.

ഉൽപത്തി 46:19

യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ.

ഉൽപത്തി 46:20

യോസേഫിന് മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവനു പ്രസവിച്ചു.

ഉൽപത്തി 46:21

ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.

ഉൽപത്തി 46:22

ഇവർ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ.

ഉൽപത്തി 46:23

ദാന്റെ പുത്രന്മാർ: ഹൂശീം.

ഉൽപത്തി 46:24

നഫ്താലിയുടെ പുത്രന്മാർ: യഹസേൽ, ഗൂനീ, യേസെർ, ശില്ലേം.

ഉൽപത്തി 46:25

ഇവർ ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴു പേർ.

ഉൽപത്തി 46:26

യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ.

ഉൽപത്തി 46:27

യോസേഫിനു മിസ്രയീമിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടു പേർ; മിസ്രയീമിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.

ഉൽപത്തി 46:28

എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന് അവൻ യെഹൂദായെ അവന്റെ അടുക്കൽ മുമ്പിട്ട് അയച്ചു; ഇങ്ങനെ അവർ ഗോശെൻദേശത്ത് എത്തി.

ഉൽപത്തി 46:29

യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കുപോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.

ഉൽപത്തി 46:30

യിസ്രായേൽ യോസേഫിനോട്: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾതന്നെ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.

ഉൽപത്തി 46:31

പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞത്: ഞാൻ ചെന്നു ഫറവോനോട്, കനാൻദേശത്തുനിന്ന് എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അറിയിക്കും.

ഉൽപത്തി 46:32

അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ട് എന്ന് അവനോടു പറയും.

ഉൽപത്തി 46:33

അതുകൊണ്ട് ഫറവോൻ നിങ്ങളെ വിളിച്ച്: നിങ്ങളുടെ തൊഴിൽ എന്ത് എന്നു ചോദിക്കുമ്പോൾ:

ഉൽപത്തി 46:34

അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാർ ആകുന്നു എന്നു പറവിൻ; എന്നാൽ നിങ്ങൾക്കു ഗോശെനിൽ പാർപ്പാൻ സംഗതിയാകും; ഇടയന്മാർ എല്ലാം മിസ്രയീമ്യർക്കു വെറുപ്പല്ലോ.