ഉൽപത്തി - 44 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

ഉൽപത്തി 44:1

അനന്തരം അവൻ തന്റെ ഗൃഹവിചാരകനോട്: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ച്, ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വയ്ക്കുക.

ഉൽപത്തി 44:2

ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വയ്ക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു.

ഉൽപത്തി 44:3

നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു.

ഉൽപത്തി 44:4

അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പേ, യോസേഫ് തന്റെ ഗൃഹവിചാരകനോട്: എഴുന്നേറ്റ് ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോട്: നിങ്ങൾ നന്മയ്ക്കു പകരം തിന്മ ചെയ്തതെന്ത്?

ഉൽപത്തി 44:5

അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത്? നിങ്ങൾ ഈ ചെയ്തത് ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.

ഉൽപത്തി 44:6

അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു.

ഉൽപത്തി 44:7

അവർ അവനോടു പറഞ്ഞത്: യജമാനൻ ഇങ്ങനെ പറയുന്നത് എന്ത്? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല.

ഉൽപത്തി 44:8

ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങൾ കനാൻദേശത്തുനിന്ന് നിന്റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ നിന്റെ യജമാനന്റെ വീട്ടിൽനിന്ന് വെള്ളിയും പൊന്നും മോഷ്‍ടിക്കുമോ?

ഉൽപത്തി 44:9

അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന് അടിമകളായിക്കൊള്ളാം.

ഉൽപത്തി 44:10

അതിന് അവൻ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അത് ആരുടെ പക്കൽ കാണുന്നുവോ അവൻ എനിക്ക് അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.

ഉൽപത്തി 44:11

അവർ ബദ്ധപ്പെട്ടു ചാക്ക് നിലത്തിറക്കി: ഓരോരുത്തൻ താന്താന്റെ ചാക്ക് അഴിച്ചു.

ഉൽപത്തി 44:12

അവൻ മൂത്തവന്റെ ചാക്ക് തുടങ്ങി ഇളയവൻറേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.

ഉൽപത്തി 44:13

അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.

ഉൽപത്തി 44:14

യെഹൂദായും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നെ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.

ഉൽപത്തി 44:15

യോസേഫ് അവരോട്: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്ത്? എന്നെപ്പോലെയുള്ള ഒരുത്തനു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.

ഉൽപത്തി 44:16

അതിനു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടൂ? എന്തു ബോധിപ്പിക്കേണ്ടൂ? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടൂ? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ, ഞങ്ങൾ യജമാനന് അടിമകൾ; ഞങ്ങളും ആരുടെ കൈയിൽ പാത്രം കണ്ടുവോ അവനും തന്നെ എന്നു പറഞ്ഞു.

ഉൽപത്തി 44:17

അതിന് അവൻ, അങ്ങനെ ഞാൻ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കൽ പാത്രം കണ്ടുവോ അവൻ തന്നെ എനിക്ക് അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.

ഉൽപത്തി 44:18

അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞത്: യജമാനനേ, അടിയൻ യജമാനനോട് ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ നേരേ കോപം ജ്വലിക്കരുതേ;

ഉൽപത്തി 44:19

യജമാനൻ ഫറവോനെപ്പോലെ അല്ലോ; നിങ്ങൾക്ക് അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു.

ഉൽപത്തി 44:20

അതിനു ഞങ്ങൾ യജമാനനോട്: ഞങ്ങൾക്കു വൃദ്ധനായ ഒരു അപ്പനും അവനു വാർധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ട് അവൻ ഒരുത്തനേ ശേഷിപ്പുള്ളൂ; അവൻ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.

ഉൽപത്തി 44:21

അപ്പോൾ യജമാനൻ അടിയങ്ങളോട്: എനിക്കു കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ എന്നു കല്പിച്ചുവല്ലോ.

ഉൽപത്തി 44:22

ഞങ്ങൾ യജമാനനോട്: ബാലന് അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും എന്നു പറഞ്ഞു. അതിനു യജമാനൻ അടിയങ്ങളോട്:

ഉൽപത്തി 44:23

നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.

ഉൽപത്തി 44:24

അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്ന് യജമാനന്റെ വാക്കുകളെ അറിയിച്ചു.

ഉൽപത്തി 44:25

അനന്തരം ഞങ്ങളുടെ അപ്പൻ നിങ്ങൾ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിൻ എന്നു പറഞ്ഞു.

ഉൽപത്തി 44:26

അതിനു ഞങ്ങൾ: ഞങ്ങൾക്കു പൊയ്ക്കൂടാ; അനുജൻ കൂടെയുണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജനില്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാൺമാൻ പാടില്ല എന്നു പറഞ്ഞു.

ഉൽപത്തി 44:27

അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞത്: എന്റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്ക് അറിയാമല്ലോ.

ഉൽപത്തി 44:28

അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചുകീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.

ഉൽപത്തി 44:29

നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ട് അവനു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.

ഉൽപത്തി 44:30

അതുകൊണ്ട് ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അവന്റെ പ്രാണൻ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ട്,

ഉൽപത്തി 44:31

ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.

ഉൽപത്തി 44:32

അടിയൻ അപ്പനോട്: അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊള്ളാമെന്നു പറഞ്ഞു, അപ്പനോടു ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.

ഉൽപത്തി 44:33

ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കേണമേ.

ഉൽപത്തി 44:34

ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പനു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.