ഉൽപത്തി - 38 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 30 വരെ

ഉൽപത്തി 38:1

അക്കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു;

ഉൽപത്തി 38:2

അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ച് അവളുടെ അടുക്കൽ ചെന്നു.

ഉൽപത്തി 38:3

അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഏർ എന്നു പേരിട്ടു.

ഉൽപത്തി 38:4

അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഓനാൻ എന്നു പേരിട്ടു.

ഉൽപത്തി 38:5

അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ അവൻ കെസീബിൽ ആയിരുന്നു.

ഉൽപത്തി 38:6

യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.

ഉൽപത്തി 38:7

യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ മരിപ്പിച്ചു.

ഉൽപത്തി 38:8

അപ്പോൾ യെഹൂദാ ഓനാനോട്: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധർമം അനുഷ്ഠിച്ച്, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.

ഉൽപത്തി 38:9

എന്നാൽ ആ സന്തതി തൻറേതായിരിക്കയില്ല എന്ന് ഓനാൻ അറികകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിനു നിലത്തു വീഴ്ത്തിക്കളഞ്ഞു.

ഉൽപത്തി 38:10

അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് അവൻ ഇവനെയും മരിപ്പിച്ചു.

ഉൽപത്തി 38:11

അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാരോട്: എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽ പോയി പാർത്തു.

ഉൽപത്തി 38:12

കുറെക്കാലം കഴിഞ്ഞിട്ട് ശൂവയുടെ മകൾ, യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരായോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരത്തിനു പോയി.

ഉൽപത്തി 38:13

നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരത്തിനു തിമ്നായ്ക്കു പോകുന്നു എന്നു താമാറിന് അറിവു കിട്ടി.

ഉൽപത്തി 38:14

ശേലാ പ്രാപ്തിയായിട്ടും തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വൈധവ്യവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീം പട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു.

ഉൽപത്തി 38:15

യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു നിരൂപിച്ചു.

ഉൽപത്തി 38:16

അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞ് തന്റെ മരുമകൾ എന്ന് അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്തു തരും എന്ന് അവൾ ചോദിച്ചു.

ഉൽപത്തി 38:17

ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയയ്ക്കാം എന്ന് അവൻ പറഞ്ഞു. നീ കൊടുത്തയയ്ക്കുവോളത്തിന് ഒരു പണയം തരുമോ എന്ന് അവൾ ചോദിച്ചു.

ഉൽപത്തി 38:18

എന്തു പണയം തരേണം എന്ന് അവൻ ചോദിച്ചതിനു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും എന്ന് അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.

ഉൽപത്തി 38:19

പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.

ഉൽപത്തി 38:20

സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിനു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും.

ഉൽപത്തി 38:21

അവൻ ആ സ്ഥലത്തെ ആളുകളോട്: എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെയെന്നു ചോദിച്ചതിന്: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്ന് അവർ പറഞ്ഞു.

ഉൽപത്തി 38:22

അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: ഞാൻ അവളെ കണ്ടില്ല; ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്ന് അവിടെയുള്ള ആളുകൾ പറഞ്ഞു എന്നു പറഞ്ഞു.

ഉൽപത്തി 38:23

അപ്പോൾ യെഹൂദാ: നമുക്ക് അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.

ഉൽപത്തി 38:24

ഏകദേശം മൂന്നു മാസം കഴിഞ്ഞിട്ട്: നിന്റെ മരുമകൾ താമാർ പരസംഗം ചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു എന്നു യെഹൂദായ്ക്ക് അറിവു കിട്ടി. അപ്പോൾ യെഹൂദാ: അവളെ പുറത്തു കൊണ്ടുവരുവിൻ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു.

ഉൽപത്തി 38:25

അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആർക്കുള്ളത് എന്നു നോക്കി അറിയേണം എന്നു പറയിച്ചു.

ഉൽപത്തി 38:26

യെഹൂദാ അവയെ അറിഞ്ഞു: അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.

ഉൽപത്തി 38:27

അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടപ്പിള്ളകൾ ഉണ്ടായിരുന്നു.

ഉൽപത്തി 38:28

അവൾ പ്രസവിക്കുമ്പോൾ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്റെ കൈക്കു കെട്ടി; ഇവൻ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.

ഉൽപത്തി 38:29

അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്റെ സഹോദരൻ പുറത്തു വന്നു: നീ ഛിദ്രം ഉണ്ടാക്കിയത് എന്ത് എന്ന് അവൾ പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു.

ഉൽപത്തി 38:30

അതിന്റെശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തു വന്നു; അവനു സേരഹ് എന്നു പേരിട്ടു.