ഉൽപത്തി - 27 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 46 വരെ

ഉൽപത്തി 27:1

യിസ്ഹാക് വൃദ്ധനായി അവന്റെ കണ്ണു കാൺമാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്തമകനായ ഏശാവിനെ വിളിച്ച് അവനോട്: മകനേ എന്നു പറഞ്ഞു. അവൻ അവനോട്: ഞാൻ ഇതാ എന്നു പറഞ്ഞു.

ഉൽപത്തി 27:2

അപ്പോൾ അവൻ: ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.

ഉൽപത്തി 27:3

നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്ന് എനിക്കു വേണ്ടി വേട്ട തേടി

ഉൽപത്തി 27:4

എനിക്ക് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കും മുമ്പേ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു.

ഉൽപത്തി 27:5

യിസ്ഹാക് തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ട തേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.

ഉൽപത്തി 27:6

റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞത്: നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോട് സംസാരിച്ചു:

ഉൽപത്തി 27:7

ഞാൻ എന്റെ മരണത്തിനു മുമ്പേ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു.

ഉൽപത്തി 27:8

ആകയാൽ മകനേ, നീ എന്റെ വാക്കു കേട്ട്, ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക.

ഉൽപത്തി 27:9

ആട്ടിൻകൂട്ടത്തിൽ ചെന്ന് അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ട് നിന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.

ഉൽപത്തി 27:10

നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിനുമുമ്പേ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അവന്റെ അടുക്കൽ കൊണ്ടുചെല്ലേണം.

ഉൽപത്തി 27:11

അതിനു യാക്കോബ് തന്റെ അമ്മയായ റിബെക്കായോട്: എന്റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമം ഇല്ലാത്തവനും ആകുന്നുവല്ലോ.

ഉൽപത്തി 27:12

പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്ന് അവന് തോന്നിയിട്ട് ഞാൻ എന്റെമേൽ അനുഗ്രഹമല്ല ശാപംതന്നെ വരുത്തും എന്നു പറഞ്ഞു.

ഉൽപത്തി 27:13

അവന്റെ അമ്മ അവനോട്: മകനേ, നിന്റെ ശാപം എന്റെമേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു.

ഉൽപത്തി 27:14

അവൻ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.

ഉൽപത്തി 27:15

പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കലുള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രം എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.

ഉൽപത്തി 27:16

അവൾ കോലാട്ടിൻകുട്ടികളുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.

ഉൽപത്തി 27:17

താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കൈയിൽ കൊടുത്തു.

ഉൽപത്തി 27:18

അവൻ അപ്പന്റെ അടുക്കൽ ചെന്ന്: അപ്പാ, എന്നു പറഞ്ഞതിന്: ഞാൻ ഇതാ; നീ ആർ, മകനെ എന്ന് അവൻ ചോദിച്ചു.

ഉൽപത്തി 27:19

യാക്കോബ് അപ്പനോട്: ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.

ഉൽപത്തി 27:20

യിസ്ഹാക് തന്റെ മകനോട്: മകനേ, നിനക്ക് ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ എന്ന് ചോദിച്ചതിന് നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്ന് അവൻ പറഞ്ഞു.

ഉൽപത്തി 27:21

യിസ്ഹാക് യാക്കോബിനോട്: മകനേ, അടുത്തു വരിക; നീ എന്റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.

ഉൽപത്തി 27:22

യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾതന്നെ എന്നു പറഞ്ഞു.

ഉൽപത്തി 27:23

അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.

ഉൽപത്തി 27:24

നീ എന്റെ മകൻ ഏശാവുതന്നെയോ എന്ന് അവൻ ചോദിച്ചതിന്: അതേ എന്ന് അവൻ പറഞ്ഞു.

ഉൽപത്തി 27:25

അപ്പോൾ അവൻ: എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടുചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു.

ഉൽപത്തി 27:26

പിന്നെ അവന്റെ അപ്പനായ യിസ്ഹാക് അവനോട്: മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്ക എന്നു പറഞ്ഞു.

ഉൽപത്തി 27:27

അവൻ അടുത്തു ചെന്ന് അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.

ഉൽപത്തി 27:28

ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്‍ടിയും അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.

ഉൽപത്തി 27:29

വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.

ഉൽപത്തി 27:30

യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.

ഉൽപത്തി 27:31

അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: അപ്പൻ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.

ഉൽപത്തി 27:32

അവന്റെ അപ്പനായ യിസ്ഹാക് അവനോട്: നീ ആർ എന്നു ചോദിച്ചതിന്: ഞാൻ നിന്റെ മകൻ, നിന്റെ ആദ്യജാതൻ ഏശാവ് എന്ന് അവൻ പറഞ്ഞു.

ഉൽപത്തി 27:33

അപ്പോൾ യിസ്ഹാക് അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുംമുമ്പേ ഞാൻ സകലവും തിന്ന് അവനെ അനുഗ്രഹിച്ചിരിക്കുന്നു: അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.

ഉൽപത്തി 27:34

ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ എന്ന് അപ്പനോടു പറഞ്ഞു.

ഉൽപത്തി 27:35

അതിന് അവൻ: നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു.

ഉൽപത്തി 27:36

ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്ന് അവൻ പറഞ്ഞു. നീ എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ എന്ന് അവൻ ചോദിച്ചു.

ഉൽപത്തി 27:37

യിസ്ഹാക് ഏശാവിനോട്: ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെയൊക്കെയും അവനു ദാസന്മാരാക്കി; അവനു ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കു ഞാൻ എന്തു തരേണ്ടൂ മകനേ എന്ന് ഉത്തരം പറഞ്ഞു.

ഉൽപത്തി 27:38

ഏശാവ് പിതാവിനോട്: നിനക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.

ഉൽപത്തി 27:39

എന്നാറെ അവന്റെ അപ്പനായ യിസ്ഹാക് ഉത്തരമായിട്ട് അവനോടു പറഞ്ഞത്: നിന്റെ വാസം ഭൂമിയിലെ പുഷ്‍ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും.

ഉൽപത്തി 27:40

നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും.

ഉൽപത്തി 27:41

തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്ന് ഏശാവ് ഹൃദയത്തിൽ പറഞ്ഞു.

ഉൽപത്തി 27:42

മൂത്തമകനായ ഏശാവിന്റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ച് അവനോടു പറഞ്ഞത്: നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു.

ഉൽപത്തി 27:43

ആകയാൽ മകനേ, എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് ഓടിപ്പോക.

ഉൽപത്തി 27:44

നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെനാൾ അവന്റെ അടുക്കൽ പാർക്ക.

ഉൽപത്തി 27:45

നിന്റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തത് അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസംതന്നെ നിങ്ങൾ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്?

ഉൽപത്തി 27:46

പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്ക് അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിനു ജീവിക്കുന്നു? എന്നു പറഞ്ഞു.