ഉൽപത്തി - 14 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

ഉൽപത്തി 14:1

ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്

ഉൽപത്തി 14:2

ഇവർ സൊദോംരാജാവായ ബേര, ഗൊമോറാരാജാവായ ബിർശ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവാർ എന്ന ബേലയിലെ രാജാവ് എന്നിവരോടു യുദ്ധം ചെയ്തു.

ഉൽപത്തി 14:3

ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. അത് ഇപ്പോൾ ഉപ്പുകടലാകുന്നു.

ഉൽപത്തി 14:4

അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിനു കീഴടങ്ങിയിരുന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു.

ഉൽപത്തി 14:5

അതുകൊണ്ടു പതിന്നാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും

ഉൽപത്തി 14:6

ശാവേകിര്യാത്തായീമിലെ ഏമ്യരെയും സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻവരെ തോല്പിച്ചു.

ഉൽപത്തി 14:7

പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോര്യരെയുംകൂടെ തോല്പിച്ചു.

ഉൽപത്തി 14:8

അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവാർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്വരയിൽ വച്ച്

ഉൽപത്തി 14:9

ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക് എന്നിവരുടെ നേരേ പടനിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരേതന്നെ.

ഉൽപത്തി 14:10

സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പർവതത്തിലേക്ക് ഓടിപ്പോയി.

ഉൽപത്തി 14:11

സൊദോമിലും ഗൊമോറായിലുമുള്ള സമ്പത്തും ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തു കൊണ്ടുപോയി.

ഉൽപത്തി 14:12

അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി.

ഉൽപത്തി 14:13

ഓടിപ്പോന്ന ഒരുത്തൻ വന്ന് എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു.

ഉൽപത്തി 14:14

തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു.

ഉൽപത്തി 14:15

രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരേ ഭാഗംഭാഗമായി പിരിഞ്ഞു ചെന്ന് അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു.

ഉൽപത്തി 14:16

അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടുവന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയുംകൂടെ മടക്കിക്കൊണ്ടുവന്നു.

ഉൽപത്തി 14:17

അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.

ഉൽപത്തി 14:18

ശാലേംരാജാവായ മൽക്കീസേദെക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.

ഉൽപത്തി 14:19

അവൻ അവനെ അനുഗ്രഹിച്ചു. സ്വർഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;

ഉൽപത്തി 14:20

നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.

ഉൽപത്തി 14:21

സൊദോംരാജാവ് അബ്രാമിനോട്: ആളുകളെ എനിക്കു തരിക; സമ്പത്ത് നീ എടുത്തുകൊൾക എന്നു പറഞ്ഞു.

ഉൽപത്തി 14:22

അതിന് അബ്രാം സൊദോംരാജാവിനോടു പറഞ്ഞത്: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരുപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ

ഉൽപത്തി 14:23

സ്വർഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.

ഉൽപത്തി 14:24

ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടൂ; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.