പുറപ്പാട് - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

പുറപ്പാട് 7:1

യഹോവ മോശെയോട് അരുളിച്ചെയ്തത്: നോക്കൂ, ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.

പുറപ്പാട് 7:2

ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ ഫറവോനോടു പറയേണം.

പുറപ്പാട് 7:3

എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്ത് എന്റെ അടയാളങ്ങളും അദ്ഭുതങ്ങളും വർധിപ്പിക്കും.

പുറപ്പാട് 7:4

ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെതന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കും.

പുറപ്പാട് 7:5

അങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും.

പുറപ്പാട് 7:6

മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെതന്നെ ചെയ്തു.

പുറപ്പാട് 7:7

അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്ക് എൺപതു വയസ്സും അഹരോന് എൺപത്തിമൂന്നു വയസ്സും ആയിരുന്നു.

പുറപ്പാട് 7:8

യഹോവ മോശെയോടും അഹരോനോടും:

പുറപ്പാട് 7:9

ഫറവോൻ നിങ്ങളോട് ഒരു അദ്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോട്: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അത് ഒരു സർപ്പമായിത്തീരും എന്നു കല്പിച്ചു.

പുറപ്പാട് 7:10

അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായിത്തീർന്നു.

പുറപ്പാട് 7:11

അപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.

പുറപ്പാട് 7:12

അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.

പുറപ്പാട് 7:13

ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

പുറപ്പാട് 7:14

അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാൻ അവനു മനസ്സില്ല.

പുറപ്പാട് 7:15

രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാൺമാൻ നദീതീരത്തു നില്ക്കേണം; സർപ്പമായിത്തീർന്ന വടിയും കൈയിൽ എടുത്തുകൊള്ളേണം.

പുറപ്പാട് 7:16

അവനോടു പറയേണ്ടത് എന്തെന്നാൽ: മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക എന്നു കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.

പുറപ്പാട് 7:17

ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കൈയിലുള്ള വടികൊണ്ടു ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അതു രക്തമായിത്തീരും.

പുറപ്പാട് 7:18

നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്ക് അറപ്പു തോന്നും.

പുറപ്പാട് 7:19

യഹോവ പിന്നെയും മോശെയോട്: നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ: നിന്റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകല ജലാശയങ്ങളുടെമേലും കൈ നീട്ടുക; അവ രക്തമായിത്തീരും; മിസ്രയീംദേശത്ത് എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.

പുറപ്പാട് 7:20

മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളമൊക്കെയും രക്തമായിത്തീർന്നു.

പുറപ്പാട് 7:21

നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്കു കഴിഞ്ഞില്ല; മിസ്രയീംദേശത്ത് എല്ലാടവും രക്തം ഉണ്ടായിരുന്നു.

പുറപ്പാട് 7:22

മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

പുറപ്പാട് 7:23

ഫറവോൻ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.

പുറപ്പാട് 7:24

നദിയിലെ വെള്ളം കുടിപ്പാൻ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യർ എല്ലാവരും കുടിപ്പാൻ വെള്ളത്തിനായി നദിയരികെയൊക്കെയും ഓലി കുഴിച്ചു.