പുറപ്പാട് - 34 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 35 വരെ

പുറപ്പാട് 34:1

യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും.

പുറപ്പാട് 34:2

നീ രാവിലെ ഒരുങ്ങി രാവിലെതന്നെ സീനായിപർവതത്തിൽ കയറി; പർവതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം.

പുറപ്പാട് 34:3

നിന്നോടുകൂടെ ആരും കയറരുത്; പർവതത്തിൽ എങ്ങും ആരെയും കാണരുത്. പർവതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുത്.

പുറപ്പാട് 34:4

അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോടു കല്പിച്ചതുപോലെ സീനായിപർവതത്തിൽ കയറി; കല്പലക രണ്ടും കൈയിൽ എടുത്തു കൊണ്ടുപോയി.

പുറപ്പാട് 34:5

അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.

പുറപ്പാട് 34:6

യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചത് എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.

പുറപ്പാട് 34:7

ആയിരം ആയിരത്തിനു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതേ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.

പുറപ്പാട് 34:8

എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു:

പുറപ്പാട് 34:9

കർത്താവേ, നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ കർത്താവു ഞങ്ങളുടെ മധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനംതന്നെ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.

പുറപ്പാട് 34:10

അതിന് അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അദ്ഭുതങ്ങൾ നിന്റെ സർവജനത്തിനും മുമ്പാകെ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനമൊക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോടു ചെയ്‍വാനിരിക്കുന്നതു ഭയങ്കരമായുള്ളതുതന്നെ.

പുറപ്പാട് 34:11

ഇന്നു ഞാൻ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊൾക; അമോര്യൻ, കനാന്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും.

പുറപ്പാട് 34:12

നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാൻ കരുതിക്കൊൾക; അല്ലാഞ്ഞാൽ അതു നിന്റെ മധ്യേ ഒരു കെണിയായിരിക്കും.

പുറപ്പാട് 34:13

നിങ്ങൾ അവരുടെ ബലിപീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളയേണം.

പുറപ്പാട് 34:14

അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നെ.

പുറപ്പാട് 34:15

ആ ദേശത്തിലെ നിവാസികളോട് ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോട് അവർ പരസംഗം ചെയ്ത് അവരുടെ ദേവന്മാർക്കു ബലി കഴിക്കുമ്പോൾ നിന്നെ വിളിക്കയും നീ ചെന്ന് അവരുടെ ബലികൾ തിന്നുകയും

പുറപ്പാട് 34:16

അവരുടെ പുത്രിമാരിൽനിന്നു നിന്റെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോൾ നിന്റെ പുത്രന്മാരെക്കൊണ്ട് അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‍വാൻ ഇടവരരുത്.

പുറപ്പാട് 34:17

ദേവന്മാരെ വാർത്തുണ്ടാക്കരുത്.

പുറപ്പാട് 34:18

പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കേണം. ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ്മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ്മാസത്തിലല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നത്.

പുറപ്പാട് 34:19

ആദ്യം ജനിക്കുന്നതൊക്കെയും നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആണൊക്കെയും എനിക്കുള്ളത് ആകുന്നു.

പുറപ്പാട് 34:20

എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം. വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെയൊക്കെയും വീണ്ടുകൊള്ളേണം. വെറുംകൈയോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്.

പുറപ്പാട് 34:21

ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.

പുറപ്പാട് 34:22

കോതമ്പുകൊയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയിൽ കായ്കനിപ്പെരുന്നാളും നീ ആചരിക്കേണം.

പുറപ്പാട് 34:23

സംവത്സരത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കെയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കർത്താവിന്റെ മുമ്പാകെ വരേണം.

പുറപ്പാട് 34:24

ഞാൻ ജാതികളെ നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളഞ്ഞു നിന്റെ അതിർത്തികളെ വിശാലമാക്കും; നീ സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാൻ കയറിപ്പോയിരിക്കുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കയില്ല.

പുറപ്പാട് 34:25

എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുത്. പെസഹാപെരുന്നാളിലെ യാഗം പ്രഭാതകാലംവരെ വച്ചേക്കരുത്.

പുറപ്പാട് 34:26

നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

പുറപ്പാട് 34:27

യഹോവ പിന്നെയും മോശെയോട്: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്ന് അരുളിച്ചെയ്തു.

പുറപ്പാട് 34:28

അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടുകൂടെ ആയിരുന്നു; അവൻ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.

പുറപ്പാട് 34:29

അവൻ തന്നോട് അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കൈയിൽ പിടിച്ചുകൊണ്ട് സീനായിപർവതത്തിൽനിന്ന് ഇറങ്ങുമ്പോൾ അറിഞ്ഞില്ല.

പുറപ്പാട് 34:30

അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ട് അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.

പുറപ്പാട് 34:31

മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികളൊക്കെയും അവന്റെ അടുക്കൽ മടങ്ങിവന്നു; മോശെ അവരോടു സംസാരിച്ചു.

പുറപ്പാട് 34:32

അതിന്റെശേഷം യിസ്രായേൽമക്കളൊക്കെയും അവന്റെ അടുക്കൽ ചെന്നു. സീനായിപർവതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്തതൊക്കെയും അവൻ അവരോട് ആജ്ഞാപിച്ചു.

പുറപ്പാട് 34:33

മോശെ അവരോടു സംസാരിച്ചുകഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു.

പുറപ്പാട് 34:34

മോശെ യഹോവയോടു സംസാരിക്കേണ്ടതിന് അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തുവരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചത് അവൻ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും.

പുറപ്പാട് 34:35

യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന് അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്ത് ഇട്ടുകൊള്ളും.