പുറപ്പാട് - 33 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

പുറപ്പാട് 33:1

അനന്തരം യഹോവ മോശെയോടു കല്പിച്ചത് എന്തെന്നാൽ: നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്ക്,

പുറപ്പാട് 33:2

പാലും തേനും ഒഴുകുന്ന ദേശത്തേക്കുതന്നെ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്കു മുമ്പായി അയയ്ക്കും; കനാന്യൻ, അമോര്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.

പുറപ്പാട് 33:3

വഴിയിൽവച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിനു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.

പുറപ്പാട് 33:4

ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.

പുറപ്പാട് 33:5

നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോട് എന്തു ചെയ്യേണം എന്ന് അറിയേണ്ടതിനു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽമക്കളോടു പറക എന്ന് യഹോവ മോശെയോടു കല്പിച്ചിരുന്നു.

പുറപ്പാട് 33:6

അങ്ങനെ ഹോറേബ്പർവതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.

പുറപ്പാട് 33:7

മോശെ കൂടാരം എടുത്ത് പാളയത്തിനു പുറത്ത് പാളയത്തിൽനിന്നു ദൂരത്ത് അടിച്ചു; അതിനു സമാഗമനകൂടാരം എന്നു പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിനു പുറത്തുള്ള സമാഗമനകൂടാരത്തിലേക്കു ചെന്നു.

പുറപ്പാട് 33:8

മോശെ കൂടാരത്തിലേക്കു പോകുമ്പോൾ ജനമൊക്കെയും എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽ നിന്നു, മോശെ കൂടാരത്തിനകത്തു കടക്കുവോളം അവനെ നോക്കിക്കൊണ്ടിരുന്നു.

പുറപ്പാട് 33:9

മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നില്ക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.

പുറപ്പാട് 33:10

ജനം എല്ലാം കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവച്ചു നമസ്കരിച്ചു.

പുറപ്പാട് 33:11

ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു.

പുറപ്പാട് 33:12

മോശെ യഹോവയോടു പറഞ്ഞത് എന്തെന്നാൽ: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അടുത്ത് അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ.

പുറപ്പാട് 33:13

ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്ക് എന്നോടു കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്ന് ഓർക്കേണമേ.

പുറപ്പാട് 33:14

അതിന് അവൻ: എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്ന് അരുളിച്ചെയ്തു.

പുറപ്പാട് 33:15

അവൻ അവനോട്: തിരുസാന്നിധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.

പുറപ്പാട് 33:16

എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളത് ഏതിനാൽ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.

പുറപ്പാട് 33:17

യഹോവ മോശെയോട്: നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അടുത്ത് അറിഞ്ഞുമിരിക്കുന്നു എന്ന് അരുളിച്ചെയ്തു.

പുറപ്പാട് 33:18

അപ്പോൾ അവൻ: നിന്റെ തേജസ്സ് എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.

പുറപ്പാട് 33:19

അതിന് അവൻ: ഞാൻ എന്റെ മഹിമയൊക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു.

പുറപ്പാട് 33:20

നിനക്ക് എന്റെ മുഖം കാൺമാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.

പുറപ്പാട് 33:21

ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലമുണ്ട്; അവിടെ ആ പാറമേൽ നീ നില്ക്കേണം.

പുറപ്പാട് 33:22

എന്റെ തേജസ്സ് കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും.

പുറപ്പാട് 33:23

പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.