പുറപ്പാട് - 30 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 38 വരെ

പുറപ്പാട് 30:1

ധൂപം കാട്ടുവാൻ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ട് അത് ഉണ്ടാക്കേണം.

പുറപ്പാട് 30:2

അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടുമുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്നുതന്നെ ആയിരിക്കേണം.

പുറപ്പാട് 30:3

അതിന്റെ മേൽപ്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം.

പുറപ്പാട് 30:4

ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിനു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാർശ്വത്തിലും അവയെ ഉണ്ടാക്കേണം.

പുറപ്പാട് 30:5

തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി പൊന്നു പൊതിയേണം.

പുറപ്പാട് 30:6

സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്കു മുമ്പാകെ അതു വയ്ക്കേണം.

പുറപ്പാട് 30:7

അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം.

പുറപ്പാട് 30:8

അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം.

പുറപ്പാട് 30:9

നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്.

പുറപ്പാട് 30:10

സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്റെ രക്തംകൊണ്ട് അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.

പുറപ്പാട് 30:11

യഹോവ പിന്നെയും മോശെയോടു കല്പിച്ചതെന്തെന്നാൽ:

പുറപ്പാട് 30:12

യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരുടെ മധ്യേ ബാധ ഉണ്ടാകാതിരിപ്പാൻ അവരിൽ ഓരോരുത്തൻ താന്താന്റെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കേണം.

പുറപ്പാട് 30:13

എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നത് ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവയ്ക്കു വഴിപാട് ആയിരിക്കേണം.

പുറപ്പാട് 30:14

എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിനു മീതെയുമുള്ളവനെല്ലാം യഹോവയ്ക്കു വഴിപാട് കൊടുക്കേണം.

പുറപ്പാട് 30:15

നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ നിങ്ങൾ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അര ശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കയും അരുത്.

പുറപ്പാട് 30:16

ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി കൊടുക്കേണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്കുവേണ്ടി ഒരു ജ്ഞാപകമായിരിക്കേണം.

പുറപ്പാട് 30:17

യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ:

പുറപ്പാട് 30:18

കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മധ്യേവച്ച് അതിൽ വെള്ളം ഒഴിക്കേണം.

പുറപ്പാട് 30:19

അതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കൈയും കാലും കഴുകേണം.

പുറപ്പാട് 30:20

അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിനു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിനു വെള്ളംകൊണ്ടു കഴുകേണം.

പുറപ്പാട് 30:21

അവർ മരിക്കാതിരിക്കേണ്ടതിനു കൈയും കാലും കഴുകേണം; അത് അവർക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

പുറപ്പാട് 30:22

യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ:

പുറപ്പാട് 30:23

മേത്തരമായ സുഗന്ധവർഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും

പുറപ്പാട് 30:24

അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്ത്

പുറപ്പാട് 30:25

തൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേകതൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം.

പുറപ്പാട് 30:26

അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും

പുറപ്പാട് 30:27

മേശയും അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും ധൂപപീഠവും

പുറപ്പാട് 30:28

ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം.

പുറപ്പാട് 30:29

അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

പുറപ്പാട് 30:30

അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

പുറപ്പാട് 30:31

യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.

പുറപ്പാട് 30:32

അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുത്; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുത്; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം.

പുറപ്പാട് 30:33

അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യനു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

പുറപ്പാട് 30:34

യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗവും നിർമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം.

പുറപ്പാട് 30:35

അതിൽ ഉപ്പും ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗമാക്കേണം.

പുറപ്പാട് 30:36

നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിനു മുമ്പാകെ വയ്ക്കേണം; അതു നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കേണം.

പുറപ്പാട് 30:37

ഈ ഉണ്ടാക്കുന്ന ധൂപവർഗത്തിന്റെ യോഗത്തിന് ഒത്തതായി നിങ്ങൾക്ക് ഉണ്ടാക്കരുത്; അത് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം.

പുറപ്പാട് 30:38

മണക്കേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.