പുറപ്പാട് - 29 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 46 വരെ

പുറപ്പാട് 29:1

അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കു ചെയ്യേണ്ടതെന്തെന്നാൽ: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ട് ആട്ടുകൊറ്റനെയും

പുറപ്പാട് 29:2

പുളിപ്പില്ലാത്ത അപ്പവും എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവുകൊണ്ട് അവ ഉണ്ടാക്കേണം.

പുറപ്പാട് 29:3

അവ ഒരു കുട്ടയിൽവച്ചു കാളയോടും രണ്ട് ആട്ടുകൊറ്റനോടുംകൂടെ കുട്ടയിൽ കൊണ്ടുവരേണം.

പുറപ്പാട് 29:4

അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ടു കഴുകേണം.

പുറപ്പാട് 29:5

പിന്നെ വസ്ത്രം എടുത്ത് അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ച് അവന്റെ അരയ്ക്ക് ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം.

പുറപ്പാട് 29:6

അവന്റെ തലയിൽ മുടി വച്ച് വിശുദ്ധപട്ടം മുടിമേൽ വയ്ക്കേണം.

പുറപ്പാട് 29:7

പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യേണം.

പുറപ്പാട് 29:8

അവന്റെ പുത്രന്മാരെയും കൊണ്ടുവന്ന് അങ്കി ധരിപ്പിക്കേണം.

പുറപ്പാട് 29:9

അഹരോന്റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ടു കെട്ടി അവർക്ക് തലപ്പാവ് വയ്ക്കേണം. പൗരോഹിത്യം അവർക്ക് നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോനും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.

പുറപ്പാട് 29:10

നീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈ വയ്ക്കേണം.

പുറപ്പാട് 29:11

പിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.

പുറപ്പാട് 29:12

കാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തമൊക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കേണം.

പുറപ്പാട് 29:13

കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സൊക്കെയും കരളിന്മേൽ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്ത് യാഗപീഠത്തിന്മേൽവച്ച് ദഹിപ്പിക്കേണം.

പുറപ്പാട് 29:14

കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളയേണം. ഇതു പാപയാഗം.

പുറപ്പാട് 29:15

പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈ വയ്ക്കേണം.

പുറപ്പാട് 29:16

ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം എടുത്തു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

പുറപ്പാട് 29:17

ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ച് അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെമേലും അതിന്റെ തലയുടെമേലും വയ്ക്കേണം.

പുറപ്പാട് 29:18

ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വച്ചു ദഹിപ്പിക്കേണം. ഇത് യഹോവയ്ക്കു ഹോമയാഗം, യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം തന്നെ.

പുറപ്പാട് 29:19

പിന്നെ നീ മറ്റേ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈ വയ്ക്കേണം.

പുറപ്പാട് 29:20

ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിനും അവന്റെ പുത്രന്മാരുടെ വലത്തെ കാതിനും അവരുടെ വലത്തെ കൈയുടെ പെരുവിരലിനും വലത്തെ കാലിന്റെ പെരുവിരലിനും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

പുറപ്പാട് 29:21

പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറേശ്ശ എടുത്ത് അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.

പുറപ്പാട് 29:22

അതു കരപൂരണത്തിന്റെ ആട്ടുകൊറ്റൻ ആകകൊണ്ട് നീ അതിന്റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും വലത്തെ കൈക്കുറകും

പുറപ്പാട് 29:23

യഹോവയുടെ മുമ്പാകെ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കുട്ടയിൽനിന്ന് ഒരു അപ്പവും എണ്ണ പകർന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.

പുറപ്പാട് 29:24

അതൊക്കെയും അഹരോന്റെ കൈയിലും അവന്റെ പുത്രന്മാരുടെ കൈയിലും വച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം.

പുറപ്പാട് 29:25

പിന്നെ അവരുടെ കൈയിൽനിന്ന് അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിനു മീതെ യഹോവയുടെ സന്നിധിയിൽ സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇത് യഹോവയ്ക്കു ദഹനയാഗം.

പുറപ്പാട് 29:26

പിന്നെ അഹരോന്റെ കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നെഞ്ച് എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഓഹരിയായിരിക്കും.

പുറപ്പാട് 29:27

അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദർച്ചയുമായി നീരാജനാർപ്പണമായ നെഞ്ചും ഉദർച്ചാർപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.

പുറപ്പാട് 29:28

അത് ഉദർച്ചാർപ്പണമാകകൊണ്ട് യിസ്രായേൽമക്കളുടെ പക്കൽനിന്ന് നിത്യാവകാശമായിട്ട് അഹരോനും അവന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അത് യിസ്രായേൽമക്കൾ അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ഉദർച്ചാർപ്പണമായി യഹോവയ്ക്കുള്ള ഉദർച്ചാർപ്പണംതന്നെ ആയിരിക്കേണം.

പുറപ്പാട് 29:29

അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാർക്കുള്ളതാകേണം; അതു ധരിച്ച് അവർ അഭിഷേകവും കരപൂരണവും പ്രാപിക്കേണം.

പുറപ്പാട് 29:30

അവന്റെ പുത്രന്മാരിൽ അവനു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്‍വാൻ സമാഗമനകൂടാരത്തിൽ കടക്കുന്നവൻ ഏഴു ദിവസം അതു ധരിക്കേണം.

പുറപ്പാട് 29:31

കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്ത് അതിന്റെ മാംസം വിശുദ്ധമായൊരു സ്ഥലത്തുവച്ചു പാകം ചെയ്യേണം.

പുറപ്പാട് 29:32

ആട്ടുകൊറ്റന്റെ മാംസവും കുട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ചു തിന്നേണം.

പുറപ്പാട് 29:33

അവരുടെ കരപൂരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യൻ തിന്നരുത്.

പുറപ്പാട് 29:34

കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുത്.

പുറപ്പാട് 29:35

അങ്ങനെ ഞാൻ നിന്നോടു കല്പിച്ചതുപോലെയൊക്കെയും നീ അഹരോനും അവന്റെ പുത്രന്മാർക്കും ചെയ്യേണം; ഏഴു ദിവസം അവർക്കു കരപൂരണം ചെയ്യേണം.

പുറപ്പാട് 29:36

പ്രായശ്ചിത്തത്തിനായി ദിവസേന ഓരോ കാളയെ പാപയാഗമായിട്ട് അർപ്പിക്കേണം; യാഗപീഠത്തിനും പ്രായശ്ചിത്തം കഴിച്ച് പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന് അഭിഷേകം ചെയ്കയും വേണം.

പുറപ്പാട് 29:37

ഏഴു ദിവസം നീ യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

പുറപ്പാട് 29:38

യാഗപീഠത്തിന്മേൽ അർപ്പിക്കേണ്ടത് എന്തെന്നാൽ: ദിവസംതോറും നിരന്തരം ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടി;

പുറപ്പാട് 29:39

ഒരു ആട്ടിൻകുട്ടിയെ രാവിലെ അർപ്പിക്കേണം; മറ്റേ ആട്ടിൻകുട്ടിയെ വൈകുന്നേരത്ത് അർപ്പിക്കേണം.

പുറപ്പാട് 29:40

ഇടിച്ചെടുത്ത കാൽഹീൻ എണ്ണ പകർന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻകുട്ടിയോടുകൂടെ അർപ്പിക്കേണം.

പുറപ്പാട് 29:41

മറ്റേ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗത്തിനും അതിന്റെ പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്കു ദഹനയാഗമായി വൈകുന്നേരത്ത് അർപ്പിക്കേണം.

പുറപ്പാട് 29:42

ഞാൻ നിന്നോടു സംസാരിക്കേണ്ടതിനു നിങ്ങൾക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.

പുറപ്പാട് 29:43

അവിടെ ഞാൻ യിസ്രായേൽമക്കൾക്കു വെളിപ്പെടും. അത് എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.

പുറപ്പാട് 29:44

ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു ശുദ്ധീകരിക്കും.

പുറപ്പാട് 29:45

ഞാൻ യിസ്രായേൽമക്കളുടെ മധ്യേ വസിക്കയും അവർക്കു ദൈവമായിരിക്കയും ചെയ്യും.

പുറപ്പാട് 29:46

അവരുടെ മധ്യേ വസിക്കേണ്ടതിന് അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് അവർ അറിയും; ഞാൻ അവരുടെ ദൈവമായ യഹോവ തന്നെ.