പുറപ്പാട് - 25 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 40 വരെ

പുറപ്പാട് 25:1

യഹോവ മോശെയോടു കല്പിച്ചത് എന്തെന്നാൽ:

പുറപ്പാട് 25:2

എനിക്കു വഴിപാടു കൊണ്ടുവരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.

പുറപ്പാട് 25:3

അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്ന്, വെള്ളി, താമ്രം;

പുറപ്പാട് 25:4

നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,

പുറപ്പാട് 25:5

ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം;

പുറപ്പാട് 25:6

വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗം,

പുറപ്പാട് 25:7

ഏഫോദിനും മാർപതക്കത്തിനും പതിപ്പാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവതന്നെ.

പുറപ്പാട് 25:8

ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.

പുറപ്പാട് 25:9

തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയുംതന്നെ ഉണ്ടാക്കേണം.

പുറപ്പാട് 25:10

ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കേണം; അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.

പുറപ്പാട് 25:11

അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെമേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.

പുറപ്പാട് 25:12

അതിനു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറയ്ക്കേണം.

പുറപ്പാട് 25:13

ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം.

പുറപ്പാട് 25:14

തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിനു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.

പുറപ്പാട് 25:15

തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്ന് ഊരരുത്.

പുറപ്പാട് 25:16

ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കേണം.

പുറപ്പാട് 25:17

തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.

പുറപ്പാട് 25:18

പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ട് അവയെ ഉണ്ടാക്കേണം.

പുറപ്പാട് 25:19

ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റേ കെരൂബിനെ മറ്റേ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ട് അറ്റത്തും ഉണ്ടാക്കേണം.

പുറപ്പാട് 25:20

കെരൂബുകൾ മേലോട്ടു ചിറകു വിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരേ ഇരിക്കേണം.

പുറപ്പാട് 25:21

കൃപാസനത്തെ പെട്ടകത്തിന്മീതെ വയ്ക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വയ്ക്കേണം.

പുറപ്പാട് 25:22

അവിടെ ഞാൻ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നും സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽനിന്നും യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും.

പുറപ്പാട് 25:23

ഖദിരമരംകൊണ്ട് ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.

പുറപ്പാട് 25:24

അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം.

പുറപ്പാട് 25:25

ചുറ്റും അതിനു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം.

പുറപ്പാട് 25:26

അതിനു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാർശ്വങ്ങളിൽ തറയ്ക്കേണം.

പുറപ്പാട് 25:27

മേശ ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിനു ചേർന്നിരിക്കേണം.

പുറപ്പാട് 25:28

തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.

പുറപ്പാട് 25:29

അതിന്റെ തളികകളും കരണ്ടികളും പകരുന്നതിനുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ട് അവയെ ഉണ്ടാക്കേണം.

പുറപ്പാട് 25:30

മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വയ്ക്കേണം.

പുറപ്പാട് 25:31

തങ്കംകൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കേണം. നിലവിളക്ക് അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും അതിൽനിന്നുതന്നെ ആയിരിക്കേണം.

പുറപ്പാട് 25:32

നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം.

പുറപ്പാട് 25:33

ഒരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖയ്ക്കും അങ്ങനെ തന്നെ വേണം.

പുറപ്പാട് 25:34

വിളക്കുതണ്ടിലോ മൊട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.

പുറപ്പാട് 25:35

അതിൽനിന്നുള്ള രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും മറ്റു രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും മറ്റു രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖയ്ക്കും വേണം.

പുറപ്പാട് 25:36

അവയുടെ മൊട്ടുകളും ശാഖകളും അതിൽനിന്നുതന്നെ ആയിരിക്കേണം; മുഴുവനും തങ്കംകൊണ്ട് ഒറ്റ അടിപ്പുപണിയായിരിക്കേണം.

പുറപ്പാട് 25:37

അതിന് ഏഴു ദീപം ഉണ്ടാക്കി നേരേ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.

പുറപ്പാട് 25:38

അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ആയിരിക്കേണം.

പുറപ്പാട് 25:39

അതും ഈ ഉപകരണങ്ങളൊക്കെയും ഒരു താലന്തു തങ്കംകൊണ്ട് ഉണ്ടാക്കേണം.

പുറപ്പാട് 25:40

പർവതത്തിൽവച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.