പുറപ്പാട് - 22 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

പുറപ്പാട് 22:1

ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്‍ടിച്ച് അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ, അവൻ ഒരു കാളയ്ക്ക് അഞ്ചു കാളയെയും ഒരു ആടിന് നാല് ആടിനെയും പകരം കൊടുക്കേണം.

പുറപ്പാട് 22:2

കള്ളൻ വീട് മുറിക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ച് രക്തപാതകം ഇല്ല.

പുറപ്പാട് 22:3

എന്നാൽ അതു നേരം വെളുത്ത ശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ട്. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവൻ എങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കേണം.

പുറപ്പാട് 22:4

മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം.

പുറപ്പാട് 22:5

ഒരുത്തൻ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ട് അത് മറ്റൊരുത്തന്റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവൻ തന്റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.

പുറപ്പാട് 22:6

തീ വീണു കാടു കത്തിയിട്ട് കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കേണം.

പുറപ്പാട് 22:7

ഒരുത്തൻ കൂട്ടുകാരന്റെ പറ്റിൽ പണമോ വല്ല സാധനമോ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അത് അവന്റെ വീട്ടിൽനിന്നു കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ അവൻ ഇരട്ടി പകരം കൊടുക്കേണം.

പുറപ്പാട് 22:8

കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തുവിന്മേൽ കൈ വച്ചിട്ടുണ്ടോ എന്ന് അറിവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകേണം.

പുറപ്പാട് 22:9

കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ച് ഇത് എനിക്കുള്ളത് എന്ന് ഒരുവൻ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപക്ഷക്കാരുടെയും കാര്യം ദൈവസന്നിധിയിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവൻ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കേണം.

പുറപ്പാട് 22:10

ഒരുത്തൻ കൂട്ടുകാരന്റെ പക്കൽ കഴുത, കാള, ആട് എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിനു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവു പോകയോ ചെയ്താൽ

പുറപ്പാട് 22:11

കൂട്ടുകാരന്റെ വസ്തുവിന്മേൽ അവൻ കൈ വച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപക്ഷക്കാർക്കും തീർച്ച ആയിരിക്കേണം; ഉടമസ്ഥൻ അതു സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കേണ്ടാ.

പുറപ്പാട് 22:12

എന്നാൽ അത് അവന്റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥനു പകരം കൊടുക്കേണം.

പുറപ്പാട് 22:13

അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിനു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന് അവൻ പകരം കൊടുക്കേണ്ടാ.

പുറപ്പാട് 22:14

ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങിയിട്ട് ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം.

പുറപ്പാട് 22:15

ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിനു കൂലിയുണ്ടല്ലോ.

പുറപ്പാട് 22:16

വിവാഹത്തിനു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കേണം.

പുറപ്പാട് 22:17

അവളെ അവനു കൊടുപ്പാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കേണം.

പുറപ്പാട് 22:18

ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വയ്ക്കരുത്.

പുറപ്പാട് 22:19

മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.

പുറപ്പാട് 22:20

യഹോവയ്ക്കു മാത്രമല്ലാതെ വേറേ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.

പുറപ്പാട് 22:21

പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ.

പുറപ്പാട് 22:22

വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്.

പുറപ്പാട് 22:23

അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;

പുറപ്പാട് 22:24

എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും.

പുറപ്പാട് 22:25

എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രനു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുത്; അവനോടു പലിശ വാങ്ങുകയും അരുത്.

പുറപ്പാട് 22:26

നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കും മുമ്പേ മടക്കിക്കൊടുക്കേണം. അതു മാത്രമല്ലോ അവന്റെ പുതപ്പ്;

പുറപ്പാട് 22:27

അതു മാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തോന്നു പുതച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.

പുറപ്പാട് 22:28

നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്.

പുറപ്പാട് 22:29

നിന്റെ വിളവും ദ്രാവകവർഗവും അർപ്പിപ്പാൻ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം.

പുറപ്പാട് 22:30

നിന്റെ കാളകളിലും ആടുകളിലും അങ്ങനെതന്നെ; അത് ഏഴു ദിവസം തള്ളയോടുകൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം.

പുറപ്പാട് 22:31

നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്ക് ഇട്ടുകളയേണം.