പുറപ്പാട് - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 51 വരെ

പുറപ്പാട് 12:1

യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവച്ച് അരുളിച്ചെയ്തത് എന്തെന്നാൽ:

പുറപ്പാട് 12:2

ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം.

പുറപ്പാട് 12:3

നിങ്ങൾ യിസ്രായേലിന്റെ സർവസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി അതതു കുടുംബത്തിന് ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം.

പുറപ്പാട് 12:4

ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന് ഒത്തവണ്ണം അവനും അവന്റെ വീട്ടിനടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന് ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം.

പുറപ്പാട് 12:5

ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.

പുറപ്പാട് 12:6

ഈ മാസം പതിന്നാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കേണം.

പുറപ്പാട് 12:7

അതിന്റെ രക്തം കുറെ എടുത്ത് തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

പുറപ്പാട് 12:8

അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കയ്പുചീരയോടുകൂടെ അതു തിന്നേണം.

പുറപ്പാട് 12:9

തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുത്.

പുറപ്പാട് 12:10

പിറ്റന്നാൾ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; പിറ്റന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം.

പുറപ്പാട് 12:11

അരകെട്ടിയും കാലിനു ചെരുപ്പിട്ടും കൈയിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.

പുറപ്പാട് 12:12

ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടെ കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയൊക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു.

പുറപ്പാട് 12:13

നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നുപോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായിത്തീരുകയില്ല.

പുറപ്പാട് 12:14

ഈ ദിവസം നിങ്ങൾക്ക് ഓർമനാളായിരിക്കേണം; നിങ്ങൾ അതു യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം; തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അത് ആചരിക്കേണം.

പുറപ്പാട് 12:15

ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നെ പുളിച്ചമാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം.

പുറപ്പാട് 12:16

ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്ന് അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്.

പുറപ്പാട് 12:17

പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽതന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം.

പുറപ്പാട് 12:18

ഒന്നാം മാസം പതിന്നാലാം തീയതി വൈകുന്നേരം മുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം.

പുറപ്പാട് 12:19

ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവു കാണരുത്; ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽനിന്നു ഛേദിച്ചുകളയേണം.

പുറപ്പാട് 12:20

പുളിച്ചതു യാതൊന്നും നിങ്ങൾ തിന്നരുത്; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

പുറപ്പാട് 12:21

അനന്തരം മോശെ യിസ്രായേൽ മൂപ്പന്മാരെയൊക്കെയും വിളിച്ച് അവരോടു പറഞ്ഞത്: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്ക് ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ.

പുറപ്പാട് 12:22

ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്.

പുറപ്പാട് 12:23

യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിനു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നുപോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിനു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല.

പുറപ്പാട് 12:24

ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.

പുറപ്പാട് 12:25

യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്കു തരുവാനിരിക്കുന്ന ദേശത്ത് നിങ്ങൾ എത്തിയശേഷം നിങ്ങൾ ഈ കർമം ആചരിക്കേണം.

പുറപ്പാട് 12:26

ഈ കർമം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ:

പുറപ്പാട് 12:27

മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹായാഗം ആകുന്നു ഇത് എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.

പുറപ്പാട് 12:28

യിസ്രായേൽമക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെതന്നെ അവർ ചെയ്തു.

പുറപ്പാട് 12:29

അർധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻമുതൽ കുണ്ടറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻവരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.

പുറപ്പാട് 12:30

ഫറവോനും അവന്റെ സകല ഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയിൽ എഴുന്നേറ്റു; മിസ്രയീമിൽ വലിയൊരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല.

പുറപ്പാട് 12:31

അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്റെ ജനത്തിന്റെ നടുവിൽനിന്നു പുറപ്പെട്ട്, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിൻ.

പുറപ്പാട് 12:32

നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപൊയ്ക്കൊൾവിൻ; എന്നെയും അനുഗ്രഹിപ്പിൻ എന്നു പറഞ്ഞു.

പുറപ്പാട് 12:33

മിസ്രയീമ്യർ ജനത്തെ നിർബന്ധിച്ചു വേഗത്തിൽ ദേശത്തുനിന്ന് അയച്ചു: ഞങ്ങൾ എല്ലാവരും മരിച്ചുപോകുന്നു എന്ന് അവർ പറഞ്ഞു.

പുറപ്പാട് 12:34

അതുകൊണ്ടു ജനം കുഴച്ച മാവു പുളിക്കുന്നതിനു മുമ്പേ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി.

പുറപ്പാട് 12:35

യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.

പുറപ്പാട് 12:36

യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ട് അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു.

പുറപ്പാട് 12:37

എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാർ കാൽനടയായി റമെസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.

പുറപ്പാട് 12:38

വലിയൊരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടുകൂടെ പോന്നു.

പുറപ്പാട് 12:39

മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴച്ചമാവുകൊണ്ട് അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവർ വഴിക്ക് ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.

പുറപ്പാട് 12:40

യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റിമുപ്പതു സംവത്സരമായിരുന്നു.

പുറപ്പാട് 12:41

നാനൂറ്റിമുപ്പതു സംവത്സരം കഴിഞ്ഞിട്ട്, ആ ദിവസംതന്നെ, യഹോവയുടെ ഗണങ്ങളൊക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.

പുറപ്പാട് 12:42

യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാൽ ഇത് അവനു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതുതന്നെ യിസ്രായേൽമക്കളൊക്കെയും തലമുറതലമുറയായി യഹോവയ്ക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.

പുറപ്പാട് 12:43

യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചത്: പെസഹായുടെ ചട്ടം ഇതാകുന്നു, അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുത്.

പുറപ്പാട് 12:44

എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസനൊക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.

പുറപ്പാട് 12:45

പരദേശിയും കൂലിക്കാരനും അതു തിന്നരുത്.

പുറപ്പാട് 12:46

അതതു വീട്ടിൽവച്ചുതന്നെ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിനു പുറത്തു കൊണ്ടുപോകരുത്; അതിൽ ഒരു അസ്ഥിയും ഒടിക്കരുത്.

പുറപ്പാട് 12:47

യിസ്രായേൽസഭയൊക്കെയും അത് ആചരിക്കേണം.

പുറപ്പാട് 12:48

ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ പാർത്ത് യഹോവയ്ക്കു പെസഹ ആചരിക്കേണമെങ്കിൽ, അവനുള്ള ആണൊക്കെയും പരിച്ഛേദന ഏല്ക്കേണം. അതിന്റെശേഷം അത് ആചരിക്കേണ്ടതിന് അവന് അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുത്.

പുറപ്പാട് 12:49

സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണംതന്നെ ആയിരിക്കേണം; യിസ്രായേൽമക്കളൊക്കെയും അങ്ങനെ ചെയ്തു.

പുറപ്പാട് 12:50

യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെതന്നെ അവർ ചെയ്തു.

പുറപ്പാട് 12:51

അന്നുതന്നെ യഹോവ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.