പുറപ്പാട് - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

പുറപ്പാട് 1:1

യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിത്:

പുറപ്പാട് 1:2

രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,

പുറപ്പാട് 1:3

യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ,

പുറപ്പാട് 1:4

ദാൻ, നഫ്താലി, ഗാദ്, ആശേർ.

പുറപ്പാട് 1:5

യാക്കോബിന്റെ കടിപ്രദേശത്തുനിന്ന് ഉദ്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പേ തന്നെ മിസ്രയീമിൽ ആയിരുന്നു.

പുറപ്പാട് 1:6

യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറയൊക്കെയും മരിച്ചു.

പുറപ്പാട് 1:7

യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.

പുറപ്പാട് 1:8

അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവ് മിസ്രയീമിൽ ഉണ്ടായി.

പുറപ്പാട് 1:9

അവൻ തന്റെ ജനത്തോട്: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.

പുറപ്പാട് 1:10

അവർ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്നപക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു നമ്മോടു പൊരുത് ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിയായി പെരുമാറുക.

പുറപ്പാട് 1:11

അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോനു പണിതു.

പുറപ്പാട് 1:12

എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർധിച്ചു; അതുകൊണ്ട് അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.

പുറപ്പാട് 1:13

മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.

പുറപ്പാട് 1:14

കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിനപ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകല പ്രയത്നത്താലും അവർ അവരുടെ ജീവനെ കയ്പ്പാക്കി.

പുറപ്പാട് 1:15

എന്നാൽ മിസ്രയീംരാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമിണികളോട്:

പുറപ്പാട് 1:16

എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമത്തിനു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.

പുറപ്പാട് 1:17

സൂതികർമിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീംരാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.

പുറപ്പാട് 1:18

അപ്പോൾ മിസ്രയീംരാജാവ് സൂതികർമിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു.

പുറപ്പാട് 1:19

സൂതികർമിണികൾ ഫറവോനോട്: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമിണികൾ അവരുടെ അടുക്കൽ എത്തും മുമ്പേ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.

പുറപ്പാട് 1:20

അതുകൊണ്ടു ദൈവം സൂതികർമിണികൾക്കു നന്മ ചെയ്തു; ജനം വർധിച്ച് ഏറ്റവും ബലപ്പെട്ടു.

പുറപ്പാട് 1:21

സൂതികർമിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ട് അവൻ അവർക്കു കുടുംബ വർധന നല്കി.

പുറപ്പാട് 1:22

പിന്നെ ഫറവോൻ തന്റെ സകല ജനത്തോടും: ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.