ആവർത്തനപുസ്തകം - 33 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 29 വരെ

ആവർത്തനപുസ്തകം 33:1

ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പേ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്:

ആവർത്തനപുസ്തകം 33:2

അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്ന് ഉദിച്ചു, പാരാൻപർവതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽനിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലംകൈയിൽ ഉണ്ടായിരുന്നു.

ആവർത്തനപുസ്തകം 33:3

അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകല വിശുദ്ധന്മാരും തൃക്കൈയിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവനിൽനിന്നു തിരുവചനങ്ങൾ പ്രാപിച്ചു.

ആവർത്തനപുസ്തകം 33:4

യാക്കോബിന്റെ സഭയ്ക്ക് അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.

ആവർത്തനപുസ്തകം 33:5

ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരൂനു രാജാവായിരുന്നു.

ആവർത്തനപുസ്തകം 33:6

രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.

ആവർത്തനപുസ്തകം 33:7

യെഹൂദായ്ക്കുള്ള അനുഗ്രഹമായിട്ട് അവൻ പറഞ്ഞത്: യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരേ നീ അവനു തുണയായിരിക്കേണമേ.

ആവർത്തനപുസ്തകം 33:8

ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സായിൽവച്ച് പരീക്ഷിക്കയും മെരീബയിൽ നീ കലഹിക്കയും ചെയ്തവന്റെ പക്കൽതന്നെ.

ആവർത്തനപുസ്തകം 33:9

അവൻ അപ്പനെയും അമ്മയെയുംകുറിച്ച്: ഞാൻ അവരെ കണ്ടില്ല എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിയമം കാത്തുകൊൾകയും ചെയ്തു.

ആവർത്തനപുസ്തകം 33:10

അവർ യാക്കോബിന് നിന്റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധധൂപവും യാഗപീഠത്തിന്മേൽ സർവാംഗഹോമവും അർപ്പിക്കും.

ആവർത്തനപുസ്തകം 33:11

യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാതവണ്ണം അവരുടെ അരകളെ തകർത്തു കളയേണമേ.

ആവർത്തനപുസ്തകം 33:12

ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്: അവൻ യഹോവയ്ക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; താൻ അവനെ എല്ലായ്പോഴും മറച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മധ്യേ അധിവസിക്കുന്നു.

ആവർത്തനപുസ്തകം 33:13

യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: ആകാശത്തിലെ വിശിഷ്ട വസ്തുവായ മഞ്ഞുകൊണ്ടും താഴെക്കിടക്കുന്ന അഗാധജലംകൊണ്ടും

ആവർത്തനപുസ്തകം 33:14

സൂര്യനാൽ ഉളവാകുന്ന വിശേഷ ഫലംകൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ട ഫലംകൊണ്ടും

ആവർത്തനപുസ്തകം 33:15

പുരാതനപർവതങ്ങളുടെ ശ്രേഷ്ഠ സാധനങ്ങൾകൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ട വസ്തുക്കൾകൊണ്ടും ഭൂമിയിലെ വിശേഷ വസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.

ആവർത്തനപുസ്തകം 33:16

മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.

ആവർത്തനപുസ്തകം 33:17

അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകല ജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളുംതന്നെ.

ആവർത്തനപുസ്തകം 33:18

സെബൂലൂനെക്കുറിച്ച് അവൻ പറഞ്ഞത്: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.

ആവർത്തനപുസ്തകം 33:19

അവർ ജാതികളെ പർവതത്തിലേക്കു വിളിക്കും: അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും.

ആവർത്തനപുസ്തകം 33:20

ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.

ആവർത്തനപുസ്തകം 33:21

അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.

ആവർത്തനപുസ്തകം 33:22

ദാനെക്കുറിച്ച് അവൻ പറഞ്ഞത്: ദാൻ ബാലസിംഹമാകുന്നു; അവൻ ബാശാനിൽനിന്ന് ചാടുന്നു.

ആവർത്തനപുസ്തകം 33:23

നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.

ആവർത്തനപുസ്തകം 33:24

ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: ആശേർ പുത്രസമ്പത്തുകൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.

ആവർത്തനപുസ്തകം 33:25

നിന്റെ ഓടാമ്പൽ ഇരുമ്പും താമ്രവും ആയിരിക്കട്ടെ; നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ.

ആവർത്തനപുസ്തകം 33:26

യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിനായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.

ആവർത്തനപുസ്തകം 33:27

പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.

ആവർത്തനപുസ്തകം 33:28

ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും യാക്കോബിൻഉറവ് തനിച്ചും വസിക്കുന്നു; ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.

ആവർത്തനപുസ്തകം 33:29

യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻപരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോട് അനുസരണം നടിക്കും: നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.