ആവർത്തനപുസ്തകം - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 29 വരെ

ആവർത്തനപുസ്തകം 3:1

അനന്തരം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്റെ സർവജനവും നമ്മുടെ നേരേ പുറപ്പെട്ട് എദ്രെയിൽവച്ചു പടയേറ്റു.

ആവർത്തനപുസ്തകം 3:2

എന്നാറെ യഹോവ എന്നോട്: അവനെ ഭയപ്പെടരുത്; ഞാൻ അവനെയും അവന്റെ സർവജനത്തെയും ദേശത്തെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.

ആവർത്തനപുസ്തകം 3:3

അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കൈയിൽ ഏല്പിച്ചു; അവന് ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.

ആവർത്തനപുസ്തകം 3:4

അക്കാലത്ത് നാം അവന്റെ എല്ലാ പട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അർഗ്ഗോബുദേശമൊക്കെയും നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു;

ആവർത്തനപുസ്തകം 3:5

ആ പട്ടണങ്ങൾ എല്ലാം ഉയർന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പിച്ചിരുന്നു.

ആവർത്തനപുസ്തകം 3:6

ഹെശ്ബോൻരാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർമ്മൂലമാക്കി.

ആവർത്തനപുസ്തകം 3:7

എന്നാൽ നാല്ക്കാലികളെയൊക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ട് എടുത്തു.

ആവർത്തനപുസ്തകം 3:8

ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോർദ്ദാനക്കരെ അർന്നോൻതാഴ്വര തുടങ്ങി ഹെർമ്മോൻപർവതംവരെയുള്ള ദേശവും-

ആവർത്തനപുസ്തകം 3:9

സീദോന്യർ ഹെർമ്മോനു സിര്യോൻ എന്നും അമോര്യരോ അതിന് സെനീർ എന്നും പേർ പറയുന്നു-

ആവർത്തനപുസ്തകം 3:10

സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുൾപ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചു.-

ആവർത്തനപുസ്തകം 3:11

ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളൂ; ഇരുമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബായിൽ ഉണ്ടല്ലോ? അതിനു പുരുഷന്റെ കൈക്ക് ഒമ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ട്.-

ആവർത്തനപുസ്തകം 3:12

ഈ ദേശം നാം അക്കാലത്ത് കൈവശമാക്കി. അർന്നോൻതാഴ്വരയരികെയുള്ള അരോവേർമുതൽ ഗിലെയാദു മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.

ആവർത്തനപുസ്തകം 3:13

ശേഷം ഗിലെയാദും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബുദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിനു കൊടുത്തു.- ബാശാനു മുഴുവനും മല്ലന്മാരുടെ ദേശം എന്നു പേർ പറയുന്നു.

ആവർത്തനപുസ്തകം 3:14

മനശ്ശെയുടെ മകനായ യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിർവരെ അർഗ്ഗോബുദേശം മുഴുവനും പിടിച്ച് തന്റെ പേരിൻപ്രകാരം ബാശാന് ഹവോത്ത്-യായീർ എന്നു പേർ ഇട്ടു; ഇന്നുവരെ ആ പേർതന്നെ പറഞ്ഞുവരുന്നു.

ആവർത്തനപുസ്തകം 3:15

മാഖീരിന് ഞാൻ ഗിലെയാദുദേശം കൊടുത്തു.

ആവർത്തനപുസ്തകം 3:16

രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ്മുതൽ അർന്നോൻതാഴ്വരയുടെ മധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക് തോടുവരെയും

ആവർത്തനപുസ്തകം 3:17

കിന്നെരോത്ത് തുടങ്ങി കിഴക്കോട്ട് പിസ്ഗായുടെ ചരിവിനു താഴെ ഉപ്പുകടലായ അരാബായിലെ കടൽവരെ അരാബായും യോർദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.

ആവർത്തനപുസ്തകം 3:18

അക്കാലത്ത് ഞാൻ നിങ്ങളോട് ആജ്ഞാപിച്ചത്: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം.

ആവർത്തനപുസ്തകം 3:19

നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള പട്ടണങ്ങളിൽ പാർക്കട്ടെ; ആടുമാടുകൾ നിങ്ങൾക്കു വളരെ ഉണ്ട് എന്ന് എനിക്ക് അറിയാം.

ആവർത്തനപുസ്തകം 3:20

യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും യോർദ്ദാനക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശത്തെ അവർ കൈവശമാക്കുകയും ചെയ്യുവോളംതന്നെ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള അവകാശത്തിനു മടങ്ങിപ്പോരേണം.

ആവർത്തനപുസ്തകം 3:21

അക്കാലത്ത് ഞാൻ യോശുവയോട് ആജ്ഞാപിച്ചത്: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകല രാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും.

ആവർത്തനപുസ്തകം 3:22

നിങ്ങൾ അവരെ ഭയപ്പെടരുത്; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.

ആവർത്തനപുസ്തകം 3:23

അക്കാലത്തു ഞാൻ യഹോവയോട് അപേക്ഷിച്ചു:

ആവർത്തനപുസ്തകം 3:24

കർത്താവായ യഹോവേ, നിന്റെ മഹത്ത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളൂ?

ആവർത്തനപുസ്തകം 3:25

ഞാൻ കടന്നുചെന്ന് യോർദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.

ആവർത്തനപുസ്തകം 3:26

എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കരുത്;

ആവർത്തനപുസ്തകം 3:27

പിസ്ഗായുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക;

ആവർത്തനപുസ്തകം 3:28

ഈ യോർദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും എന്ന് അരുളിച്ചെയ്തു.

ആവർത്തനപുസ്തകം 3:29

അങ്ങനെ നാം ബേത്ത് - പെയോരിനെതിരെ താഴ്വരയിൽ പാർത്തു.