ആവർത്തനപുസ്തകം - 27 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

ആവർത്തനപുസ്തകം 27:1

മോശെ യിസ്രായേൽമൂപ്പന്മാരോടു കൂടെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിൻ.

ആവർത്തനപുസ്തകം 27:2

നിങ്ങൾ യോർദ്ദാൻ കടന്ന് നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവയ്ക്കു കുമ്മായം തേക്കേണം:

ആവർത്തനപുസ്തകം 27:3

നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്നദേശത്തു ചെല്ലുവാൻ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം.

ആവർത്തനപുസ്തകം 27:4

ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്നിട്ട് ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽ പർവതത്തിൽ നാട്ടുകയും അവയ്ക്കു കുമ്മായം തേക്കുകയും വേണം.

ആവർത്തനപുസ്തകം 27:5

അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരുമ്പ് തൊടുവിക്കരുത്.

ആവർത്തനപുസ്തകം 27:6

ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങൾ അർപ്പിക്കേണം.

ആവർത്തനപുസ്തകം 27:7

സമാധാനയാഗങ്ങളും അർപ്പിച്ച് അവിടെവച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;

ആവർത്തനപുസ്തകം 27:8

ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.

ആവർത്തനപുസ്തകം 27:9

മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു.

ആവർത്തനപുസ്തകം 27:10

ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.

ആവർത്തനപുസ്തകം 27:11

അന്നു മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ:

ആവർത്തനപുസ്തകം 27:12

നിങ്ങൾ യോർദ്ദാൻ കടന്നശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീം പർവതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ.

ആവർത്തനപുസ്തകം 27:13

ശപിപ്പാൻ ഏബാൽപർവതത്തിൽ നില്ക്കേണ്ടുന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.

ആവർത്തനപുസ്തകം 27:14

അപ്പോൾ ലേവ്യർ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:

ആവർത്തനപുസ്തകം 27:15

ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്ന് ഉത്തരം പറയേണം.

ആവർത്തനപുസ്തകം 27:16

അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:17

കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:18

കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:19

പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:20

അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:21

വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:22

അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:23

അമ്മാവിഅമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:24

കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:25

കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:26

ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.