ആവർത്തനപുസ്തകം - 25 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 19 വരെ

ആവർത്തനപുസ്തകം 25:1

മനുഷ്യർക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ട് അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.

ആവർത്തനപുസ്തകം 25:2

കുറ്റക്കാരൻ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.

ആവർത്തനപുസ്തകം 25:3

നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; കവിഞ്ഞ് അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിനു നിന്ദിതനായിത്തീർന്നേക്കാം.

ആവർത്തനപുസ്തകം 25:4

കാള മെതിക്കുമ്പോൾ അതിനു മുഖക്കൊട്ട കെട്ടരുത്.

ആവർത്തനപുസ്തകം 25:5

സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന് ആകരുത്; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്ന് അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോടു ദേവരധർമം നിവർത്തിക്കേണം.

ആവർത്തനപുസ്തകം 25:6

മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കേണ്ടതിന് അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേർക്കു കണക്കു കൂട്ടേണം.

ആവർത്തനപുസ്തകം 25:7

സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവനു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതിൽക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: എന്റെ ദേവരനു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവരധർമം നിവർത്തിപ്പാൻ അവനു മനസ്സില്ല എന്നു പറയേണം.

ആവർത്തനപുസ്തകം 25:8

അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ച് അവനോടു സംസാരിക്കേണം; എന്നാൽ: ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്ന് അവൻ ഖണ്ഡിച്ചുപറഞ്ഞാൽ

ആവർത്തനപുസ്തകം 25:9

അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്ന് അവന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ച് അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.

ആവർത്തനപുസ്തകം 25:10

ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്ന് യിസ്രായേലിൽ അവന്റെ കുടുംബത്തിനു പേർ പറയും.

ആവർത്തനപുസ്തകം 25:11

പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുത്തന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കൈയിൽനിന്നു വിടുവിക്കേണ്ടതിന് അടുത്തുചെന്ന് കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാൽ

ആവർത്തനപുസ്തകം 25:12

അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുത്.

ആവർത്തനപുസ്തകം 25:13

നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്.

ആവർത്തനപുസ്തകം 25:14

നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുത്.

ആവർത്തനപുസ്തകം 25:15

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കേണ്ടതിന് നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെതന്നെ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.

ആവർത്തനപുസ്തകം 25:16

ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.

ആവർത്തനപുസ്തകം 25:17

നിങ്ങൾ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക് നിന്നോടു ചെയ്തത്,

ആവർത്തനപുസ്തകം 25:18

അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരേ വന്ന് നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ നിന്റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെയൊക്കെയും സംഹരിച്ച കാര്യം തന്നെ ഓർത്തുകൊൾക.

ആവർത്തനപുസ്തകം 25:19

ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി അടക്കുവാൻ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്റെ സകല ശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമയെ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുത്.