ആവർത്തനപുസ്തകം - 22 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 30 വരെ

ആവർത്തനപുസ്തകം 22:1

സഹോദരന്റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാൽ അതിനെ വിട്ട് ഒഴിഞ്ഞുകളയാതെ സഹോദരന്റെ അടുക്കൽ എത്തിച്ചുകൊടുക്കേണം.

ആവർത്തനപുസ്തകം 22:2

സഹോദരൻ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നു വരികിൽ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോകേണം; സഹോദരൻ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്റെ അടുക്കൽ ഇരിക്കേണം; പിന്നെ അവനു മടക്കിക്കൊടുക്കേണം.

ആവർത്തനപുസ്തകം 22:3

അങ്ങനെതന്നെ അവന്റെ കഴുതയുടെയും വസ്ത്രത്തിന്റെയും, സഹോദരന്റെ പക്കൽനിന്നു കാണാതെ പോയിട്ട് നീ കണ്ടെത്തിയ ഏതൊരു വസ്തുവിന്റെയും കാര്യത്തിൽ ചെയ്യേണം; നീ ഒഴിഞ്ഞുകളയേണ്ടതല്ല.

ആവർത്തനപുസ്തകം 22:4

സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണു കിടക്കുന്നതു നീ കണ്ടാൽ വിട്ട് ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാൻ അവനെ സഹായിക്കേണം.

ആവർത്തനപുസ്തകം 22:5

പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.

ആവർത്തനപുസ്തകം 22:6

മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂട് നീ വഴിയിൽവച്ചു കണ്ടാൽ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുത്.

ആവർത്തനപുസ്തകം 22:7

നിനക്കു നന്നായിരിപ്പാനും ദീർഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.

ആവർത്തനപുസ്തകം 22:8

ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ട് വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന് നീ അതിനു കൈമതിൽ ഉണ്ടാക്കേണം.

ആവർത്തനപുസ്തകം 22:9

നിന്റെ മുന്തിരിത്തോട്ടത്തിൽ വേറൊരു വക വിത്തും ഇടരുത്; അങ്ങനെ ചെയ്താൽ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരം വകയ്ക്കു ചേർന്നുപോകും.

ആവർത്തനപുസ്തകം 22:10

കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുത്.

ആവർത്തനപുസ്തകം 22:11

ആട്ടുരോമവും ചണവും കൂടിക്കലർന്ന വസ്ത്രം ധരിക്കരുത്.

ആവർത്തനപുസ്തകം 22:12

നീ പുതയ്ക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.

ആവർത്തനപുസ്തകം 22:13

ഒരു പുരുഷൻ ഒരു സ്ത്രീയെ പരിഗ്രഹിച്ച് അവളുടെ അടുക്കൽ ചെന്നശേഷം അവളെ വെറുത്ത്:

ആവർത്തനപുസ്തകം 22:14

ഞാൻ ഈ സ്ത്രീയെ പരിഗ്രഹിച്ച് അവളുടെ അടുക്കൽ ചെന്നാറെ അവളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞ് അവളുടെമേൽ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാൽ

ആവർത്തനപുസ്തകം 22:15

യുവതിയുടെ അമ്മയപ്പന്മാർ അവളുടെ കന്യകാലക്ഷണങ്ങളെടുത്ത് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതിൽക്കൽ കൊണ്ടുവരേണം.

ആവർത്തനപുസ്തകം 22:16

യുവതിയുടെ അപ്പൻ മൂപ്പന്മാരോട്: ഞാൻ എന്റെ മകളെ ഈ പുരുഷനു ഭാര്യയായി കൊടുത്തു; എന്നാൽ അവന് അവളോട് അനിഷ്ടമായിരിക്കുന്നു.

ആവർത്തനപുസ്തകം 22:17

ഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞ് അവളുടെമേൽ നാണക്കേടു ചുമത്തുന്നു; എന്നാൽ എന്റെ മകളുടെ കന്യകാലക്ഷണങ്ങൾ ഇതാ എന്നു പറഞ്ഞ് പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം വിടർത്തേണം.

ആവർത്തനപുസ്തകം 22:18

അപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.

ആവർത്തനപുസ്തകം 22:19

അവൻ യിസ്രായേലിൽ ഒരു കന്യകയുടെമേൽ അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനെക്കൊണ്ടു നൂറു വെള്ളിക്കാശ് പിഴ ചെയ്യിച്ച് യുവതിയുടെ അപ്പനു കൊടുക്കേണം; അവൾ അവനുതന്നെ ഭാര്യയായിരിക്കേണം; അവനു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

ആവർത്തനപുസ്തകം 22:20

എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്ക് സത്യം ആയിരുന്നാൽ

ആവർത്തനപുസ്തകം 22:21

അവർ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് അപ്പന്റെ വീട്ടിൽവച്ച് വേശ്യാദോഷം ചെയ്കകൊണ്ട് അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

ആവർത്തനപുസ്തകം 22:22

ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തൻ ശയിക്കുന്നതു കണ്ടാൽ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.

ആവർത്തനപുസ്തകം 22:23

വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തൻ പട്ടണത്തിൽവച്ചു കണ്ട് അവളോടുകൂടെ ശയിച്ചാൽ

ആവർത്തനപുസ്തകം 22:24

യുവതി പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷൻ കൂട്ടുകാരന്റെ ഭാര്യക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതിൽക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

ആവർത്തനപുസ്തകം 22:25

എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തൻ വയലിൽവച്ചു കണ്ട് ബലാൽക്കാരം ചെയ്ത് അവളോടുകൂടെ ശയിച്ചാൽ പുരുഷൻ മാത്രം മരണശിക്ഷ അനുഭവിക്കേണം.

ആവർത്തനപുസ്തകം 22:26

യുവതിയോടോ ഒന്നും ചെയ്യരുത്; അവൾക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തൻ കൂട്ടുകാരന്റെ നേരേ കയർത്ത് അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.

ആവർത്തനപുസ്തകം 22:27

വയലിൽ വച്ചല്ലോ അവൻ അവളെ കണ്ടെത്തിയത്; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആൾ ഇല്ലായിരുന്നു.

ആവർത്തനപുസ്തകം 22:28

വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ട് അവളെ പിടിച്ച് അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ

ആവർത്തനപുസ്തകം 22:29

അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന് അമ്പതു വെള്ളിക്കാശ് കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്ക വരുത്തിയല്ലോ; അവനു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

ആവർത്തനപുസ്തകം 22:30

അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുത്; അപ്പന്റെ വസ്ത്രം നീക്കുകയും അരുത്.