ആവർത്തനപുസ്തകം - 19 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

ആവർത്തനപുസ്തകം 19:1

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കയും ചെയ്യുമ്പോൾ

ആവർത്തനപുസ്തകം 19:2

നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേർതിരിക്കേണം.

ആവർത്തനപുസ്തകം 19:3

ആരെങ്കിലും കൊലചെയ്തുപോയാൽ അവിടേക്ക് ഓടിപ്പോകേണ്ടതിന് നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;

ആവർത്തനപുസ്തകം 19:4

കൊല ചെയ്തിട്ട് അവിടേക്ക് ഓടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂർവദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ,

ആവർത്തനപുസ്തകം 19:5

എങ്ങനെയെന്നാൽ: മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരം വെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരിത്തെറിച്ചു കൂട്ടുകാരനു കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ,

ആവർത്തനപുസ്തകം 19:6

ഇങ്ങനെ കൊല ചെയ്തവനെ രക്തപ്രതികാരകൻ മനസ്സിന്റെ ഉഷ്ണത്തോടെ പിന്തുടർന്ന് വഴിയുടെ ദൂരം നിമിത്തം അവനെ പിടിച്ച് അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന് അവനോടു പൂർവദ്വേഷമില്ലാതിരുന്നതുകൊണ്ട് മരണശിക്ഷയ്ക്കു ഹേതുവില്ല.

ആവർത്തനപുസ്തകം 19:7

അതുകൊണ്ട് മൂന്നു പട്ടണം വേർതിരിക്കേണമെന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.

ആവർത്തനപുസ്തകം 19:8

നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് എല്ലാനാളും അവന്റെ വഴികളിൽ നടക്കയും ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ

ആവർത്തനപുസ്തകം 19:9

നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാർക്കു കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത ദേശമൊക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങൾ കൂടാതെ വേറേയും മൂന്നു വേർതിരിക്കേണം.

ആവർത്തനപുസ്തകം 19:10

നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് കുറ്റമില്ലാത്ത രക്തം ചിന്നീട്ട് നിന്റെമേൽ രക്തപാതകം ഉണ്ടാകരുത്.

ആവർത്തനപുസ്തകം 19:11

എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ച് തരംനോക്കി അവനോടു കയർത്ത് അവനെ അടിച്ചുകൊന്നിട്ട് ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,

ആവർത്തനപുസ്തകം 19:12

അവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ച് അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്റെ കൈയിൽ ഏല്പിക്കേണം.

ആവർത്തനപുസ്തകം 19:13

നിനക്ക് അവനോടു കനിവു തോന്നരുത്; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കിക്കളയേണം.

ആവർത്തനപുസ്തകം 19:14

നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂർവന്മാർ വച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിർ നീക്കരുത്.

ആവർത്തനപുസ്തകം 19:15

മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിനോ പാപത്തിനോ അവന്റെ നേരേ ഏകസാക്ഷി നില്ക്കരുത്; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.

ആവർത്തനപുസ്തകം 19:16

ഒരുത്തന്റെ നേരേ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവനു വിരോധമായി എഴുന്നേറ്റാൽ

ആവർത്തനപുസ്തകം 19:17

തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്ക്കേണം.

ആവർത്തനപുസ്തകം 19:18

ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ

ആവർത്തനപുസ്തകം 19:19

അവൻ സഹോദരനു വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

ആവർത്തനപുസ്തകം 19:20

ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന് ശേഷമുള്ളവർ കേട്ടു ഭയപ്പെടേണം.

ആവർത്തനപുസ്തകം 19:21

നിനക്കു കനിവു തോന്നരുത്; ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ.