ആവർത്തനപുസ്തകം - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

ആവർത്തനപുസ്തകം 17:1

വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്റെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കരുത്; അതു നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.

ആവർത്തനപുസ്തകം 17:2

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത് അവന്റെ നിയമം ലംഘിക്കയും

ആവർത്തനപുസ്തകം 17:3

ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും

ആവർത്തനപുസ്തകം 17:4

അതിനെക്കുറിച്ച് നിനക്ക് അറിവു കിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധന കഴിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്‍തവവും കാര്യം യഥാർഥവും എന്നു കണ്ടാൽ

ആവർത്തനപുസ്തകം 17:5

ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.

ആവർത്തനപുസ്തകം 17:6

മരണയോഗ്യനായവനെ കൊല്ലുന്നത് രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുത്.

ആവർത്തനപുസ്തകം 17:7

അവനെ കൊല്ലേണ്ടതിനു ആദ്യം സാക്ഷികളുടെയും പിന്നെ സർവജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

ആവർത്തനപുസ്തകം 17:8

നിന്റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങനെയുള്ള ആവലാതികാര്യങ്ങളിൽ വല്ലതും വിധിപ്പാൻ നിനക്കു പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ട് നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകേണം.

ആവർത്തനപുസ്തകം 17:9

ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്ന് ചോദിക്കേണം; അവർ നിനക്കു വിധി പറഞ്ഞുതരും.

ആവർത്തനപുസ്തകം 17:10

യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെയൊക്കെയും ചെയ്‍വാൻ ജാഗ്രതയായിരിക്കേണം.

ആവർത്തനപുസ്തകം 17:11

അവർ ഉപദേശിച്ചുതരുന്ന പ്രമാണത്തിനും പറഞ്ഞുതരുന്ന വിധിക്കും അനുസരണയായി നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധിവിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.

ആവർത്തനപുസ്തകം 17:12

നിന്റെ ദൈവമായ യഹോവയ്ക്ക് അവിടെ ശുശ്രൂഷ ചെയ്തു നില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.

ആവർത്തനപുസ്തകം 17:13

ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ടു ഭയപ്പെടേണം.

ആവർത്തനപുസ്തകം 17:14

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ചെന്ന് അതിനെ കൈവശമാക്കി അവിടെ കുടിപാർത്ത ശേഷം: എന്റെ ചുറ്റുമുള്ള സകല ജാതികളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെമേൽ ആക്കുമെന്നു പറയുമ്പോൾ

ആവർത്തനപുസ്തകം 17:15

നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ.

ആവർത്തനപുസ്തകം 17:16

എന്നാൽ അവന് കുതിര അനവധി ഉണ്ടാകരുത്. അധികം കുതിര സമ്പാദിക്കേണ്ടതിന് ജനം മിസ്രയീമിലേക്ക് മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ഇനിമേൽ ആ വഴിക്കു തിരിയരുത് എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.

ആവർത്തനപുസ്തകം 17:17

അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.

ആവർത്തനപുസ്തകം 17:18

അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം.

ആവർത്തനപുസ്തകം 17:19

ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചു നടന്ന് തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന് അത് അവന്റെ കൈവശം ഇരിക്കയും

ആവർത്തനപുസ്തകം 17:20

അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവൻ തന്റെ ആയുഷ്കാലമൊക്കെയും അതു വായിക്കയും വേണം.