ആവർത്തനപുസ്തകം - 15 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

ആവർത്തനപുസ്തകം 15:1

ഏഴേഴ് ആണ്ടു കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കേണം.

ആവർത്തനപുസ്തകം 15:2

വിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന് വായ്പ കൊടുത്തവനെല്ലാം അത് ഇളെച്ചുകൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ട് നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുത്.

ആവർത്തനപുസ്തകം 15:3

അന്യജാതിക്കാരനോട് നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളത് നീ ഇളെച്ചു കൊടുക്കേണം.

ആവർത്തനപുസ്തകം 15:4

ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് ഇന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാൽ

ആവർത്തനപുസ്തകം 15:5

നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അനുഗ്രഹിക്കും.

ആവർത്തനപുസ്തകം 15:6

നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജാതികൾക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല.

ആവർത്തനപുസ്തകം 15:7

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരേ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടയ്ക്കാതെയും,

ആവർത്തനപുസ്തകം 15:8

നിന്റെ കൈ അവനുവേണ്ടി തുറന്ന് അവനു വന്ന ബുദ്ധിമുട്ടിന് ആവശ്യമായത് വായ്പ കൊടുക്കേണം.

ആവർത്തനപുസ്തകം 15:9

വിമോചനസംവത്സരമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്റെ കണ്ണ് നിർദയമായിരുന്ന് അവന് ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ട് അത് നിനക്ക് പാപമായിത്തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

ആവർത്തനപുസ്തകം 15:10

നീ അവന് കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തികളിലും സകല പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.

ആവർത്തനപുസ്തകം 15:11

ദരിദ്രൻ ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.

ആവർത്തനപുസ്തകം 15:12

നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ട് ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയയ്ക്കേണം.

ആവർത്തനപുസ്തകം 15:13

അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ അവനെ വെറുംകൈയായിട്ട് അയയ്ക്കരുത്.

ആവർത്തനപുസ്തകം 15:14

നിന്റെ ആട്ടിൻകൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന് ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവനു കൊടുക്കേണം.

ആവർത്തനപുസ്തകം 15:15

നീ മിസ്രയീംദേശത്ത് അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ട് ഞാൻ ഇന്ന് ഈ കാര്യം നിന്നോട് ആജ്ഞാപിക്കുന്നു.

ആവർത്തനപുസ്തകം 15:16

എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവനു സുഖമുള്ളതുകൊണ്ടും: ഞാൻ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ

ആവർത്തനപുസ്തകം 15:17

നീ ഒരു സൂചി എടുത്ത് അവന്റെ കാത് വാതിലിനോടു ചേർത്തു കുത്തിത്തുളയ്ക്കേണം; പിന്നെ അവൻ എന്നും നിനക്ക് ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെതന്നെ ചെയ്യേണം.

ആവർത്തനപുസ്തകം 15:18

അവൻ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്ക് തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നിനക്കു വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

ആവർത്തനപുസ്തകം 15:19

നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെയൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്ക് ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുത്.

ആവർത്തനപുസ്തകം 15:20

യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് അതിനെ ആണ്ടുതോറും തിന്നേണം.

ആവർത്തനപുസ്തകം 15:21

എന്നാൽ അതിന് മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാൽ നിന്റെ ദൈവമായ യഹോവയ്ക്ക് അതിനെ യാഗം കഴിക്കരുത്.

ആവർത്തനപുസ്തകം 15:22

നിന്റെ പട്ടണങ്ങളിൽവച്ച് അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.

ആവർത്തനപുസ്തകം 15:23

അതിന്റെ രക്തം മാത്രം തിന്നരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.