ആവർത്തനപുസ്തകം - 10 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

ആവർത്തനപുസ്തകം 10:1

അക്കാലത്ത് യഹോവ എന്നോട്: നീ മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്ത് എന്റെ അടുക്കൽ പർവതത്തിൽ കയറിവരിക; മരംകൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.

ആവർത്തനപുസ്തകം 10:2

നീ ഉടച്ചുകളഞ്ഞ മുമ്പിലത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വയ്ക്കേണം എന്നു കല്പിച്ചു.

ആവർത്തനപുസ്തകം 10:3

അങ്ങനെ ഞാൻ ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്ത് കൈയിൽ ആ പലകയുമായി പർവതത്തിൽ കയറി.

ആവർത്തനപുസ്തകം 10:4

മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളിൽ എഴുതി, അവയെ എന്റെ പക്കൽ തന്നു.

ആവർത്തനപുസ്തകം 10:5

അനന്തരം ഞാൻ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങി ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലക വച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.-

ആവർത്തനപുസ്തകം 10:6

യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവച്ച് അഹരോൻ മരിച്ചു; അവിടെ അവനെ അടക്കം ചെയ്തു; അവന്റെ മകൻ എലെയാസാർ അവനു പകരം പുരോഹിതനായി.

ആവർത്തനപുസ്തകം 10:7

അവിടെനിന്ന് അവർ ഗുദ്ഗോദായ്ക്കും ഗുദ്ഗോദായിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യോത്-ബത്തായ്ക്കും യാത്രചെയ്തു.

ആവർത്തനപുസ്തകം 10:8

അക്കാലത്ത് യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നു ശുശ്രൂഷചെയ്‍വാനും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും വേർതിരിച്ചു.

ആവർത്തനപുസ്തകം 10:9

അതുകൊണ്ട് ലേവിക്ക് അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവനു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നെ അവന്റെ അവകാശം.-

ആവർത്തനപുസ്തകം 10:10

ഞാൻ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പർവതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാൻ യഹോവയ്ക്കു സമ്മതമായി.

ആവർത്തനപുസ്തകം 10:11

പിന്നെ യഹോവ എന്നോട്: നീ എഴുന്നേറ്റ് യാത്ര പുറപ്പെട്ട് ജനത്തിനു മുൻനടക്ക; അവർക്കു കൊടുക്കുമെന്ന് ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവർ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.

ആവർത്തനപുസ്തകം 10:12

ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ സേവിക്കയും

ആവർത്തനപുസ്തകം 10:13

ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മയ്ക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നത് എന്ത്?

ആവർത്തനപുസ്തകം 10:14

ഇതാ, സ്വർഗവും സ്വർഗാധിസ്വർഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു.

ആവർത്തനപുസ്തകം 10:15

നിന്റെ പിതാക്കന്മാരോടു മാത്രം യഹോവയ്ക്കു പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകല ജാതികളിലുംവച്ച് തിരഞ്ഞെടുത്തു.

ആവർത്തനപുസ്തകം 10:16

ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുത്.

ആവർത്തനപുസ്തകം 10:17

നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.

ആവർത്തനപുസ്തകം 10:18

അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച് അവന് അന്നവും വസ്ത്രവും നല്കുന്നു.

ആവർത്തനപുസ്തകം 10:19

ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.

ആവർത്തനപുസ്തകം 10:20

നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.

ആവർത്തനപുസ്തകം 10:21

അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തത് അവൻതന്നെ.

ആവർത്തനപുസ്തകം 10:22

നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്ക് ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ വർധിപ്പിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.