ആവർത്തനപുസ്തകം - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 46 വരെ

ആവർത്തനപുസ്തകം 1:1

സൂഫിനെതിരേ പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും നടുവേ യോർദ്ദാനക്കരെ മരുഭൂമിയിൽ അരാബായിൽവച്ചു മോശെ എല്ലാ യിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ ആവിത്:

ആവർത്തനപുസ്തകം 1:2

സേയീർപർവതം വഴിയായി ഹോറേബിൽനിന്നു കാദേശ്-ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ട്.

ആവർത്തനപുസ്തകം 1:3

നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽമക്കളോട് യഹോവ അവർക്കുവേണ്ടി തന്നോടു കല്പിച്ചതുപോലെയൊക്കെയും പറഞ്ഞു.

ആവർത്തനപുസ്തകം 1:4

ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽവച്ചു സംഹരിച്ചശേഷം

ആവർത്തനപുസ്തകം 1:5

യോർദ്ദാനക്കരെ മോവാബുദേശത്തുവച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചു തുടങ്ങിയത് എങ്ങനെയെന്നാൽ:

ആവർത്തനപുസ്തകം 1:6

ഹോറേബിൽവച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചത്: നിങ്ങൾ ഈ പർവതത്തിങ്കൽ പാർത്തതു മതി.

ആവർത്തനപുസ്തകം 1:7

തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പർവതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്വീതി, തെക്കേദേശം, കടല്ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദി വരെയും പോകുവിൻ.

ആവർത്തനപുസ്തകം 1:8

ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; നിങ്ങൾ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിൻ.

ആവർത്തനപുസ്തകം 1:9

അക്കാലത്ത് ഞാൻ നിങ്ങളോടു പറഞ്ഞത്: എനിക്ക് ഏകനായി നിങ്ങളെ വഹിപ്പാൻ കഴികയില്ല.

ആവർത്തനപുസ്തകം 1:10

നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു; ഇതാ, നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ ഇരിക്കുന്നു.

ആവർത്തനപുസ്തകം 1:11

നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.

ആവർത്തനപുസ്തകം 1:12

ഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നത് എങ്ങനെ?

ആവർത്തനപുസ്തകം 1:13

അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും.

ആവർത്തനപുസ്തകം 1:14

അതിനു നിങ്ങൾ എന്നോട്: നീ പറഞ്ഞകാര്യം നല്ലത് എന്ന് ഉത്തരം പറഞ്ഞു.

ആവർത്തനപുസ്തകം 1:15

ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരം പേർക്ക് അധിപതിമാർ, നൂറു പേർക്ക് അധിപതിമാർ, അമ്പതു പേർക്ക് അധിപതിമാർ, പത്തു പേർക്ക് അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.

ആവർത്തനപുസ്തകം 1:16

അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ആജ്ഞാപിച്ചത്: നിങ്ങളുടെ സഹോദരന്മാർക്കു തമ്മിലുള്ള കാര്യങ്ങളെ കേട്ട്, ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ല കാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ.

ആവർത്തനപുസ്തകം 1:17

ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുത്; ന്യായവിധി ദൈവത്തിനുള്ളതല്ലോ. നിങ്ങൾക്ക് അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതു ഞാൻ തീർക്കും.

ആവർത്തനപുസ്തകം 1:18

അങ്ങനെ നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാൻ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.

ആവർത്തനപുസ്തകം 1:19

പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോറേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽക്കൂടി നാം അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്-ബർന്നേയയിൽ എത്തി.

ആവർത്തനപുസ്തകം 1:20

അപ്പോൾ ഞാൻ നിങ്ങളോട്: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.

ആവർത്തനപുസ്തകം 1:21

ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത് എന്നു പറഞ്ഞു.

ആവർത്തനപുസ്തകം 1:22

എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയയ്ക്കുക; അവർ ദേശം ഒറ്റുനോക്കിയിട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയുംകുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.

ആവർത്തനപുസ്തകം 1:23

ആ വാക്ക് എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം പന്ത്രണ്ടു പേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.

ആവർത്തനപുസ്തകം 1:24

അവർ പുറപ്പെട്ടു പർവതത്തിൽ കയറി എസ്കോൽതാഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.

ആവർത്തനപുസ്തകം 1:25

ദേശത്തിലെ ഫലവും ചിലത് അവർ കൈവശമാക്കിക്കൊണ്ട് നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലത് എന്നു പറഞ്ഞു.

ആവർത്തനപുസ്തകം 1:26

എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു:

ആവർത്തനപുസ്തകം 1:27

യഹോവ നമ്മെ പകയ്ക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.

ആവർത്തനപുസ്തകം 1:28

എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു പറഞ്ഞു.

ആവർത്തനപുസ്തകം 1:29

അപ്പോൾ ഞാൻ നിങ്ങളോട്: നിങ്ങൾ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്.

ആവർത്തനപുസ്തകം 1:30

നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെയൊക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.

ആവർത്തനപുസ്തകം 1:31

ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ ഈ സ്ഥലത്ത് എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ എന്നു പറഞ്ഞു.

ആവർത്തനപുസ്തകം 1:32

ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിനു നിങ്ങൾക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്കു കാണിച്ചുതരുവാനും

ആവർത്തനപുസ്തകം 1:33

രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.

ആവർത്തനപുസ്തകം 1:34

ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:

ആവർത്തനപുസ്തകം 1:35

ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ലദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.

ആവർത്തനപുസ്തകം 1:36

യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂർണമായി പറ്റിനിന്നതുകൊണ്ട് അവനും അവന്റെ പുത്രന്മാർക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.

ആവർത്തനപുസ്തകം 1:37

യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചത്: നീയും അവിടെ ചെല്ലുകയില്ല.

ആവർത്തനപുസ്തകം 1:38

നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന് അതു കൈവശമാക്കിക്കൊടുക്കേണ്ടത്.

ആവർത്തനപുസ്തകം 1:39

കൊള്ളയാകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവർക്കു ഞാൻ അതു കൊടുക്കും; അവർ അതു കൈവശമാക്കും.

ആവർത്തനപുസ്തകം 1:40

നിങ്ങൾ തിരിഞ്ഞു ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിൻ.

ആവർത്തനപുസ്തകം 1:41

അതിനു നിങ്ങൾ എന്നോട്: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെയൊക്കെയും ഞങ്ങൾ പോയി യുദ്ധം ചെയ്യും എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ താന്താന്റെ യുദ്ധായുധം ധരിച്ചു പർവതത്തിൽ കയറുവാൻ തുനിഞ്ഞു.

ആവർത്തനപുസ്തകം 1:42

എന്നാൽ യഹോവ എന്നോട്: നിങ്ങൾ പോകരുത്; യുദ്ധം ചെയ്യരുത്; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങൾ തോറ്റുപോകും എന്ന് അവരോടു പറക എന്നു കല്പിച്ചു.

ആവർത്തനപുസ്തകം 1:43

അങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്ത് അഹമ്മതിയോടെ പർവതത്തിൽ കയറി.

ആവർത്തനപുസ്തകം 1:44

ആ പർവതത്തിൽ കുടിയിരുന്ന അമോര്യർ നിങ്ങളുടെ നേരേ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടർന്നു സേയീരിൽ ഹോർമ്മാവരെ ചിന്നിച്ചുകളഞ്ഞു.

ആവർത്തനപുസ്തകം 1:45

നിങ്ങൾ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല: നിങ്ങളുടെ അപേക്ഷയ്ക്കു ചെവി തന്നതുമില്ല.

ആവർത്തനപുസ്തകം 1:46

അങ്ങനെ നിങ്ങൾ കാദേശിൽ പാർത്ത ദീർഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.