2 ശമൂവേൽ - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

2 ശമൂവേൽ 5:1

അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.

2 ശമൂവേൽ 5:2

മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിനു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട് എന്നു പറഞ്ഞു.

2 ശമൂവേൽ 5:3

ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദുരാജാവ് ഹെബ്രോനിൽവച്ചു യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തു.

2 ശമൂവേൽ 5:4

ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു.

2 ശമൂവേൽ 5:5

അവൻ ഹെബ്രോനിൽ യെഹൂദായ്ക്ക് ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലാ യിസ്രായേലിനും യെഹൂദായ്ക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.

2 ശമൂവേൽ 5:6

രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരേ പുറപ്പെട്ടു. ദാവീദിന് അവിടെ കടപ്പാൻ കഴികയില്ലെന്നുവച്ച് അവർ ദാവീദിനോട്: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.

2 ശമൂവേൽ 5:7

എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു; അതുതന്നെ ദാവീദിന്റെ നഗരം.

2 ശമൂവേൽ 5:8

അന്നു ദാവീദ് ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽക്കൂടി കയറി ദാവീദിനു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുത് എന്നൊരു ചൊല്ലു നടപ്പായി.

2 ശമൂവേൽ 5:9

ദാവീദ് കോട്ടയിൽ വസിച്ചു, അതിനു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.

2 ശമൂവേൽ 5:10

സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേൽക്കുമേൽ പ്രബലനായിത്തീർന്നു.

2 ശമൂവേൽ 5:11

സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന് ഒരു അരമന പണിതു.

2 ശമൂവേൽ 5:12

ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.

2 ശമൂവേൽ 5:13

ഹെബ്രോനിൽനിന്നു വന്നശേഷം ദാവീദ് യെരൂശലേമിൽവച്ച് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിനു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.

2 ശമൂവേൽ 5:14

യെരൂശലേമിൽവച്ച് അവനു ജനിച്ചവരുടെ പേരുകളാവിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,

2 ശമൂവേൽ 5:15

യിബ്ഹാർ, എലീശൂവ, നേഫെഗ്, യാഫീയ,

2 ശമൂവേൽ 5:16

എലീശാമാ, എല്യാദാവ്, എലീഫേലത്ത്.

2 ശമൂവേൽ 5:17

എന്നാൽ ദാവീദിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ വന്നു; ദാവീദ് അതു കേട്ടിട്ടു ദുർഗത്തിൽ കടന്നു പാർത്തു.

2 ശമൂവേൽ 5:18

ഫെലിസ്ത്യർ വന്നു രെഫായീംതാഴ്വരയിൽ പരന്നു.

2 ശമൂവേൽ 5:19

അപ്പോൾ ദാവീദ് യഹോവയോട്: ഞാൻ ഫെലിസ്ത്യരുടെ നേരേ പുറപ്പെടേണമോ? അവരെ എന്റെ കൈയിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോട് അരുളിച്ചെയ്തു.

2 ശമൂവേൽ 5:20

അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ചു ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു.

2 ശമൂവേൽ 5:21

അവിടെ അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു.

2 ശമൂവേൽ 5:22

ഫെലിസ്ത്യർ പിന്നെയും വന്നു രെഫായീംതാഴ്വരയിൽ പരന്നു.

2 ശമൂവേൽ 5:23

ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ: നീ നേരേ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടെ വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങൾക്ക് എതിരെവച്ച് അവരെ നേരിടുക.

2 ശമൂവേൽ 5:24

ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽക്കൂടി അണിനടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാൻ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്ന് അരുളപ്പാടുണ്ടായി.

2 ശമൂവേൽ 5:25

യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.