2 ശമൂവേൽ - 20 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

2 ശമൂവേൽ 20:1

എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.

2 ശമൂവേൽ 20:2

അപ്പോൾ യിസ്രായേലൊക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; യെഹൂദാപുരുഷന്മാരോ യോർദ്ദാൻ തുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേർന്നുനടന്നു.

2 ശമൂവേൽ 20:3

ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്ത് വെപ്പാട്ടികളെയും രാജാവ് അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.

2 ശമൂവേൽ 20:4

അനന്തരം രാജാവ് അമാസയോട്: നീ മൂന്നു ദിവസത്തിനകം യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.

2 ശമൂവേൽ 20:5

അങ്ങനെ അമാസ യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.

2 ശമൂവേൽ 20:6

എന്നാറെ ദാവീദ് അബീശായിയോട്: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്ക് അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്‍ടിയിൽനിന്നു തെറ്റിപ്പോകാതിരിക്കേണ്ടതിനു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ട് അവനെ പിന്തുടരുക എന്നു പറഞ്ഞു.

2 ശമൂവേൽ 20:7

അങ്ങനെ യോവാബിന്റെ ആളുകളും ക്രേത്യരും പ്ലേത്യരും സകല വീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.

2 ശമൂവേൽ 20:8

അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസ അവർക്കെതിരേ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരയ്ക്കു കെട്ടിയിരുന്നു; അവൻ നടക്കുമ്പോൾ അതു വീണുപോയി.

2 ശമൂവേൽ 20:9

യോവാബ് അമാസയോട്: സഹോദരാ, സുഖം തന്നെയോ എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്‍വാൻ വലത്തുകൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു.

2 ശമൂവേൽ 20:10

എന്നാൽ യോവാബിന്റെ കൈയിൽ വാൾ ഇരിക്കുന്നത് അമാസ സൂക്ഷിച്ചില്ല; യോവാബ് അവനെ അതുകൊണ്ടു വയറ്റത്തു കുത്തി കുടൽ ചോർത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.

2 ശമൂവേൽ 20:11

യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിനരികെ നിന്നുകൊണ്ടു യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ 20:12

അമാസ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ട് അവൻ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാൺകകൊണ്ട് അവൻ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.

2 ശമൂവേൽ 20:13

അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.

2 ശമൂവേൽ 20:14

എന്നാൽ ശേബ എല്ലാ യിസ്രായേൽഗോത്രങ്ങളിലും കൂടി കടന്ന് ആബേലിലും ബേത്ത്-മാഖയിലും എല്ലാ ബേര്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.

2 ശമൂവേൽ 20:15

മറ്റവർ വന്നു ബേത്ത്-മാഖയോടു ചേർന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിനു നേരേ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.

2 ശമൂവേൽ 20:16

അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന് ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു.

2 ശമൂവേൽ 20:17

അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്ന് ആ സ്ത്രീ ചോദിച്ചു. അതേ എന്ന് അവൻ പറഞ്ഞു. അവൾ അവനോട്: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്ന് അവൻ പറഞ്ഞു.

2 ശമൂവേൽ 20:18

എന്നാറെ അവൾ: ആബേലിൽ ചെന്നു ചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീർക്കുകയും ചെയ്ക പതിവായിരുന്നു.

2 ശമൂവേൽ 20:19

ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നത് എന്ത് എന്നു പറഞ്ഞു.

2 ശമൂവേൽ 20:20

അതിനു യോവാബ്: മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്‍വാൻ എനിക്ക് ഒരിക്കലും സംഗതിയാകരുതേ.

2 ശമൂവേൽ 20:21

കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീം മലനാട്ടുകാരൻ ദാവീദ്‍രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാൻ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: അവന്റെ തല മതിലിന്റെ മുകളിൽനിന്നു നിന്റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു.

2 ശമൂവേൽ 20:22

അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകല ജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.

2 ശമൂവേൽ 20:23

യോവാബ് യിസ്രായേൽസൈന്യത്തിനൊക്കെയും അധിപതി ആയിരുന്നു; യെഹോയാദയുടെ മകനായ ബെനായാവ് ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു.

2 ശമൂവേൽ 20:24

അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകൻ; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;

2 ശമൂവേൽ 20:25

ശെവാ രായസക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.

2 ശമൂവേൽ 20:26

യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.