2 ശമൂവേൽ - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 32 വരെ

2 ശമൂവേൽ 2:1

അനന്തരം ദാവീദ് യഹോവയോട്: ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോട്: ചെല്ലുക എന്നു കല്പിച്ചു. ഞാൻ എവിടേക്കു ചെല്ലേണ്ടൂ എന്ന് ദാവീദ് ചോദിച്ചതിന്: ഹെബ്രോനിലേക്ക് എന്ന് അരുളപ്പാടുണ്ടായി.

2 ശമൂവേൽ 2:2

അങ്ങനെ ദാവീദ് യിസ്രെയേൽക്കാരത്തി അഹീനോവം, കർമ്മേല്യൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.

2 ശമൂവേൽ 2:3

ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ പാർത്തു.

2 ശമൂവേൽ 2:4

അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന് അവിടെവച്ചു ദാവീദിനെ യെഹൂദാഗൃഹത്തിനു രാജാവായിട്ട് അഭിഷേകം ചെയ്തു.

2 ശമൂവേൽ 2:5

ഗിലെയാദിലെ യാബേശ്നിവാസികൾ ആയിരുന്നു ശൗലിനെ അടക്കംചെയ്തത് എന്നു ദാവീദിന് അറിവുകിട്ടി. ദാവീദ് ഗിലെയാദിലെ യാബേശ്നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൗലിനോട് ഇങ്ങനെ ദയ കാണിച്ച് അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.

2 ശമൂവേൽ 2:6

യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങൾക്കു നന്മ ചെയ്യും.

2 ശമൂവേൽ 2:7

ആകയാൽ നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.

2 ശമൂവേൽ 2:8

എന്നാൽ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,

2 ശമൂവേൽ 2:9

അവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലാ യിസ്രായേല്യർക്കും രാജാവാക്കി.

2 ശമൂവേൽ 2:10

ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവനു നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേർന്നുനിന്നു.

2 ശമൂവേൽ 2:11

ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിനു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നെ.

2 ശമൂവേൽ 2:12

നേരിന്റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു.

2 ശമൂവേൽ 2:13

അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികെവച്ച് അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.

2 ശമൂവേൽ 2:14

അബ്നേർ യോവാബിനോട്: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ 2:15

അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടു പേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടു പേരും എണ്ണമൊത്ത് എഴുന്നേറ്റു തമ്മിൽ അടുത്തു.

2 ശമൂവേൽ 2:16

ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തിനു ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേരായി.

2 ശമൂവേൽ 2:17

അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.

2 ശമൂവേൽ 2:18

അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.

2 ശമൂവേൽ 2:19

അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.

2 ശമൂവേൽ 2:20

അബ്നേർ പുറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്: അതേ എന്ന് അവൻ ഉത്തരം പറഞ്ഞു.

2 ശമൂവേൽ 2:21

അബ്നേർ അവനോട്: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ച് അവന്റെ ആയുധവർഗം എടുത്തുകൊൾക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന് അവനെ വിട്ടുമാറുവാൻ മനസ്സായില്ല.

2 ശമൂവേൽ 2:22

അബ്നേർ അസാഹേലിനോട്: എന്നെ വിട്ടുപോക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും എന്നു പറഞ്ഞു.

2 ശമൂവേൽ 2:23

എന്നാറെയും വിട്ടുമാറുവാൻ അവനു മനസ്സായില്ല; അബ്നേർ അവനെ കുന്തംകൊണ്ടു പുറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവൻ അവിടെത്തന്നെ വീണുമരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവർ ഒക്കെയും നിന്നുപോയി.

2 ശമൂവേൽ 2:24

യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.

2 ശമൂവേൽ 2:25

ബെന്യാമീന്യർ അബ്നേരിന്റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിൻമുകളിൽ നിന്നു.

2 ശമൂവേൽ 2:26

അപ്പോൾ അബ്നേർ യോവാബിനോട്: വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കയ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിനു ജനത്തോടു കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചുപറഞ്ഞു.

2 ശമൂവേൽ 2:27

അതിനു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.

2 ശമൂവേൽ 2:28

ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനമൊക്കെയും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല, പൊരുതിയതുമില്ല.

2 ശമൂവേൽ 2:29

അബ്നേരും അവന്റെ ആളുകളും അന്നു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്ന് യോർദ്ദാൻ കടന്ന് ബിത്രോനിൽക്കൂടി ചെന്ന് മഹനയീമിൽ എത്തി.

2 ശമൂവേൽ 2:30

യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ട് മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടിയപ്പോൾ ദാവീദിന്റെ ചേവകരിൽ പത്തൊമ്പതു പേരും അസാഹേലും ഇല്ലായിരുന്നു.

2 ശമൂവേൽ 2:31

എന്നാൽ ദാവീദിന്റെ ചേവകർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതു പേരെ സംഹരിക്കയും ചെയ്തിരുന്നു.

2 ശമൂവേൽ 2:32

അസാഹേലിനെ അവർ എടുത്തു ബേത്‍ലഹേമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്ന് പുലർച്ചയ്ക്കു ഹെബ്രോനിൽ എത്തി.