2 ശമൂവേൽ - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

2 ശമൂവേൽ 17:1

അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞത്: ഞാൻ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ട് ഇന്നു രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ.

2 ശമൂവേൽ 17:2

ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോൾ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും.

2 ശമൂവേൽ 17:3

പിന്നെ ഞാൻ സകല ജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോൾ സകല ജനവും സമാധാനത്തോടെ ഇരിക്കും.

2 ശമൂവേൽ 17:4

ഈ വാക്ക് അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാർക്കൊക്കെയും വളരെ ബോധിച്ചു.

2 ശമൂവേൽ 17:5

എന്നാൽ അബ്ശാലോം: അർഖ്യനായ ഹൂശായിയെ വിളിക്ക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ എന്നു പറഞ്ഞു.

2 ശമൂവേൽ 17:6

ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോട്: ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു.

2 ശമൂവേൽ 17:7

ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാൽ: അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.

2 ശമൂവേൽ 17:8

നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടിൽ കുട്ടികൾ കവർന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടെ രാപാർക്കയില്ല.

2 ശമൂവേൽ 17:9

അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കൽ തന്നെ ഇവരിൽ ചിലർ പട്ടുപോയാൽ അതു കേൾക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി എന്നു പറയും.

2 ശമൂവേൽ 17:10

അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പൻ വീരനും അവനോടുകൂടെയുള്ളവർ ശൂരന്മാരും എന്ന് എല്ലാ യിസ്രായേലും അറിയുന്നു.

2 ശമൂവേൽ 17:11

ആകയാൽ ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻമുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടുകയും തിരുമേനി തന്നെ യുദ്ധത്തിന് എഴുന്നള്ളുകയും വേണം.

2 ശമൂവേൽ 17:12

അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയിൽ പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നു വീഴും; പിന്നെ അവനാകട്ടെ അവനോടുകൂടെയുള്ള എല്ലാവരിലും ഒരുത്തൻപോലും ആകട്ടെ ശേഷിക്കയില്ല.

2 ശമൂവേൽ 17:13

അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിനു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയിൽ വലിച്ചിട്ടുകളയും.

2 ശമൂവേൽ 17:14

അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലത് എന്നു പറഞ്ഞു. അബ്ശാലോമിന് അനർഥം വരേണ്ടതിന് അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യർഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നു.

2 ശമൂവേൽ 17:15

അനന്തരം ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും: ഇന്നിന്നപ്രകാരം അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.

2 ശമൂവേൽ 17:16

ആകയാൽ നിങ്ങൾ വേഗത്തിൽ ആളയച്ചു: ഈ രാത്രി മരുഭൂമിയിലേക്കുള്ള കടവിങ്കൽ പാർക്കരുത്; രാജാവിനും കൂടെയുള്ള സകല ജനത്തിനും നാശം വരാതിരിക്കേണ്ടതിന് ഏതു വിധേനയും അക്കരെ കടന്നുപോകേണം എന്നു ദാവീദിനെ അറിയിപ്പിൻ എന്നു പറഞ്ഞു.

2 ശമൂവേൽ 17:17

എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്നു തങ്ങളെത്തന്നെ കാണിപ്പാൻ പാടില്ലാതിരുന്നതുകൊണ്ട് ഏൻ-രോഗെലിനരികെ കാത്തുനില്ക്കും; ഒരു വേലക്കാരത്തി ചെന്ന് അവരെ അറിയിക്കയും അവർ ചെന്നു ദാവീദ്‍രാജാവിനെ അറിയിക്കയും ചെയ്യും;

2 ശമൂവേൽ 17:18

എന്നാൽ ഒരു ബാല്യക്കാരൻ അവരെ കണ്ടിട്ട് അബ്ശാലോമിന് അറിവുകൊടുത്തു. ആകയാൽ അവർ ഇരുവരും വേഗം പോയി ബഹൂരീമിൽ ഒരാളുടെ വീട്ടിൽ കയറി; അവന്റെ മുറ്റത്ത് ഒരു കിണറുണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി.

2 ശമൂവേൽ 17:19

വീട്ടുകാരത്തി മൂടുവിരി എടുത്തു കിണറ്റിന്റെ വായിന്മേൽ വിരിച്ച് അതിൽ കോതമ്പുതരി ചിക്കി; ഇങ്ങനെ കാര്യം അറിവാൻ ഇടയായില്ല.

2 ശമൂവേൽ 17:20

അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നു: അഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്: അവർ നീർത്തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു. അവർ അന്വേഷിച്ചിട്ടു കാണായ്കയാൽ യെരൂശലേമിലേക്കു മടങ്ങിപ്പോയി.

2 ശമൂവേൽ 17:21

അവർ പോയശേഷം അവർ കിണറ്റിൽനിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചു: നിങ്ങൾ എഴുന്നേറ്റു വേഗം നദി കടന്നുപോകുവിൻ; ഇന്നിന്നപ്രകാരം അഹീഥോഫെൽ നിങ്ങൾക്കു വിരോധമായിട്ട് ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

2 ശമൂവേൽ 17:22

ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോർദ്ദാൻ കടന്നു; നേരം വെളുക്കുമ്പോഴേക്ക് യോർദ്ദാൻ കടക്കാതെ ഒരുത്തൻപോലും ശേഷിച്ചില്ല.

2 ശമൂവേൽ 17:23

എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയ ശേഷം കെട്ടി ഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു.

2 ശമൂവേൽ 17:24

പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നു.

2 ശമൂവേൽ 17:25

അബ്ശാലോം യോവാബിനു പകരം അമാസയെ സേനാധിപതിയാക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യൻ ചെന്നിട്ട് ഉണ്ടായ മകൻ.

2 ശമൂവേൽ 17:26

എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‍ദേശത്ത് പാളയമിറങ്ങി.

2 ശമൂവേൽ 17:27

ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബായിൽനിന്നു നാഹാശിന്റെ മകൻ ശോബി, ലോ-ദെബാരിൽനിന്ന് അമ്മീയേലിന്റെ മകൻ മാഖീർ, രോഗെലീമിൽനിന്നു ഗിലെയാദ്യൻ ബർസില്ലായി എന്നിവർ

2 ശമൂവേൽ 17:28

കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിപ്പാൻ കോതമ്പ്, യവം, മാവ്, മലർ, അമരയ്ക്ക, പയർ, പരിപ്പ്, തേൻ, വെണ്ണ, ആട്, പശുവിൻപാൽക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്ന് അവർ പറഞ്ഞു.