2 ശമൂവേൽ - 15 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 37 വരെ

2 ശമൂവേൽ 15:1

അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പിൽ ഓടുവാൻ അമ്പത് അകമ്പടികളെയും സമ്പാദിച്ചു.

2 ശമൂവേൽ 15:2

അബ്ശാലോം അതികാലത്ത് എഴുന്നേറ്റ് പടിവാതിൽക്കൽ വഴിയരികെ നില്ക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കൽ വിസ്താരത്തിനായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ച്: നീ ഏതു പട്ടണക്കാരൻ എന്നു ചോദിക്കും; അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ എന്ന്

2 ശമൂവേൽ 15:3

അവൻ പറയുമ്പോൾ അബ്ശാലോം അവനോട്: നിന്റെ കാര്യം ന്യായവും നേരുമുള്ളത്; എങ്കിലും നിന്റെ കാര്യം കേൾപ്പാൻ രാജാവ് ആരെയും കല്പിച്ചാക്കിയിട്ടില്ലല്ലോ എന്നു പറയും.

2 ശമൂവേൽ 15:4

ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ട് ഞാൻ അവർക്കു ന്യായം തീർപ്പാൻ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.

2 ശമൂവേൽ 15:5

ആരെങ്കിലും അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.

2 ശമൂവേൽ 15:6

രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിനു വരുന്ന എല്ലാ യിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നെ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.

2 ശമൂവേൽ 15:7

നാലു സംവത്സരം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞത്: ഞാൻ യഹോവയ്ക്കു നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്നു കഴിപ്പാൻ അനുവാദം തരേണമേ.

2 ശമൂവേൽ 15:8

യഹോവ എന്നെ യെരൂശലേമിലേക്കു മടക്കി വരുത്തിയാൽ യഹോവയ്ക്ക് ഒരു ആരാധന കഴിക്കും എന്ന് അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.

2 ശമൂവേൽ 15:9

രാജാവ് അവനോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.

2 ശമൂവേൽ 15:10

എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിൻ എന്നു പറയിച്ചിരുന്നു.

2 ശമൂവേൽ 15:11

അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു; അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർഥതയിലായിരുന്നു പോയത്.

2 ശമൂവേൽ 15:12

അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്ന് ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിനു ബലം ഏറിവന്നു.

2 ശമൂവേൽ 15:13

അനന്തരം ഒരു ദൂതൻ ദാവീദിന്റെ അടുക്കൽ വന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യോജിച്ചുപോയി എന്നറിയിച്ചു.

2 ശമൂവേൽ 15:14

അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോടുകൂടെയുള്ള സകല ഭൃത്യന്മാരോടും: നാം എഴുന്നേറ്റ് ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കൈയിൽനിന്നു തെറ്റിപ്പോകയില്ല; അവൻ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്ക് അനർഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിനു ക്ഷണത്തിൽ പുറപ്പെടുവിൻ എന്നു പറഞ്ഞു.

2 ശമൂവേൽ 15:15

രാജഭൃത്യന്മാർ രാജാവിനോട്: യജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങൾക്കു സമ്മതം എന്നു പറഞ്ഞു.

2 ശമൂവേൽ 15:16

അങ്ങനെ രാജാവ് പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിൻചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവ് പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.

2 ശമൂവേൽ 15:17

ഇങ്ങനെ രാജാവ് പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു;

2 ശമൂവേൽ 15:18

അവന്റെ സകല ഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാ ക്രേത്യരും എല്ലാ പ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറു പേരായ എല്ലാ ഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.

2 ശമൂവേൽ 15:19

രാജാവ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതെന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതെന്തിന്? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാർക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നെ പൊയ്ക്കൊൾക;

2 ശമൂവേൽ 15:20

നീ ഇന്നലെ വന്നതേയുള്ളൂ; ഇന്നു ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയുംകൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.

2 ശമൂവേൽ 15:21

അതിന് ഇത്ഥായി രാജാവിനോട്: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവ് എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു.

2 ശമൂവേൽ 15:22

ദാവീദ് ഇത്ഥായിയോട്: നീ കൂടെപ്പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.

2 ശമൂവേൽ 15:23

ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപോയി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കു പോയി.

2 ശമൂവേൽ 15:24

സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപെട്ടകം ചുമന്നുകൊണ്ട് എല്ലാ ലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മല കയറിച്ചെന്നു.

2 ശമൂവേൽ 15:25

രാജാവ് സാദോക്കിനോട്: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവയ്ക്ക് എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടക്കിവരുത്തും; ഇതും തിരുനിവാസവും കാൺമാൻ എനിക്ക് ഇടയാകും.

2 ശമൂവേൽ 15:26

അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്ന് അവൻ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ 15:27

രാജാവ് പിന്നെയും പുരോഹിതനായ സാദോക്കിനോട്: ദർശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.

2 ശമൂവേൽ 15:28

എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവർത്തമാനം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു.

2 ശമൂവേൽ 15:29

അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.

2 ശമൂവേൽ 15:30

ദാവീദ് തല മൂടിയും ചെരുപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ട് കയറിച്ചെന്നു.

2 ശമൂവേൽ 15:31

അബ്ശാലോമിനോടു കൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന് അറിവുകിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.

2 ശമൂവേൽ 15:32

പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്ത് എത്തിയപ്പോൾ അർഖ്യനായ ഹൂശായി അങ്കി കീറിയും തലയിൽ മണ്ണു വാരിയിട്ടുംകൊണ്ട് അവന് എതിരേ വരുന്നതു കണ്ടു. അവനോടു ദാവീദ് പറഞ്ഞത്:

2 ശമൂവേൽ 15:33

നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും.

2 ശമൂവേൽ 15:34

എന്നാൽ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്ന് അബ്ശാലോമിനോട്: രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നു കൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാൽ നിനക്ക് അഹീഥോഫെലിന്റെ ആലോചനയെ വ്യർഥമാക്കുവാൻ കഴിയും.

2 ശമൂവേൽ 15:35

അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ട്. അതുകൊണ്ട് രാജധാനിയിൽനിന്നു കേൾക്കുന്ന വർത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.

2 ശമൂവേൽ 15:36

അവിടെ അവരോടുകൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ട്; നിങ്ങൾ കേൾക്കുന്ന വർത്തമാനമൊക്കെയും അവർ മുഖാന്തരം എന്നെ അറിയിപ്പിൻ.

2 ശമൂവേൽ 15:37

അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.