2 ശമൂവേൽ - 14 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

2 ശമൂവേൽ 14:1

രാജാവിന്റെ മനസ്സ് അബ്ശാലോമിന്റെ നേരേ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോൾ

2 ശമൂവേൽ 14:2

തെക്കോവയിലേക്ക് ആളയച്ച് അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോട്: മരിച്ചുപോയവനെക്കുറിച്ച് ഏറിയ നാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖം നടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും

2 ശമൂവേൽ 14:3

രാജാവിന്റെ അടുക്കൽ ചെന്ന് അവനോട് ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവൾക്ക് ഉപദേശിച്ചുകൊടുത്തു.

2 ശമൂവേൽ 14:4

ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.

2 ശമൂവേൽ 14:5

രാജാവ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചതിന് അവൾ പറഞ്ഞത്: അടിയൻ ഒരു വിധവ ആകുന്നു; ഭർത്താവ് മരിച്ചുപോയി.

2 ശമൂവേൽ 14:6

എന്നാൽ അടിയനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ചു തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലായ്കകൊണ്ട് ഒരുത്തൻ മറ്റവനെ അടിച്ചുകൊന്നു.

2 ശമൂവേൽ 14:7

കുലം മുഴുവനും അടിയന്റെ നേരേ എഴുന്നേറ്റു: സഹോദരഘാതകനെ ഏല്പിച്ചുതരിക; അവൻ കൊന്ന സഹോദരന്റെ ജീവനു പകരം അവനെ കൊന്ന് അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിനു പേരും സന്തതിയും ഭൂമിയിൽ വച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാൻ ഭാവിക്കുന്നു.

2 ശമൂവേൽ 14:8

രാജാവ് സ്ത്രീയോട്: നിന്റെ വീട്ടിലേക്കു പോക; ഞാൻ നിന്റെ കാര്യത്തിൽ കല്പന കൊടുക്കും എന്നു പറഞ്ഞു.

2 ശമൂവേൽ 14:9

ആ തെക്കോവക്കാരത്തി രാജാവിനോട്: എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെ മേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ 14:10

അതിനു രാജാവ്: നിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.

2 ശമൂവേൽ 14:11

രക്തപ്രതികാരകൻ അധികം സംഹാരം ചെയ്കയും എന്റെ മകനെ അവർ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന് രാജാവ് ദൈവമായ യഹോവയെ ഓർക്കേണമേ എന്ന് അവൾ പറഞ്ഞു. അതിന് അവൻ: യഹോവയാണ, നിന്റെ മകന്റെ ഒരു രോമംപോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു.

2 ശമൂവേൽ 14:12

അപ്പോൾ ആ സ്ത്രീ: യജമാനനായ രാജാവിനോട് അടിയൻ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്ന് അവൻ പറഞ്ഞു.

2 ശമൂവേൽ 14:13

ആ സ്ത്രീ പറഞ്ഞത്: ഇങ്ങനെയുള്ള കാര്യം നീ ദൈവത്തിന്റെ ജനത്തിനു വിരോധമായി വിചാരിക്കുന്നത് എന്ത്? രാജാവ് തന്റെ ഭ്രഷ്ടനെ മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ടു രാജാവു തന്നെ കുറ്റക്കാരനെന്നു വന്നുവല്ലോ.

2 ശമൂവേൽ 14:14

നാം മരിക്കേണ്ടുന്നവരല്ലോ: നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്ക് ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗം ചിന്തിക്കുന്നു.

2 ശമൂവേൽ 14:15

ഞാൻ ഇപ്പോൾ യജമാനനായ രാജാവിനെ ഈ കാര്യം ഉണർത്തിപ്പാൻ വന്നതു ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു; അതുകൊണ്ട് ഇപ്പോൾ രാജാവിനെ ഉണർത്തിക്കട്ടെ; പക്ഷേ രാജാവ് അടിയന്റെ അപേക്ഷപ്രകാരം ചെയ്യുമായിരിക്കും;

2 ശമൂവേൽ 14:16

രാജാവ് കേട്ട് എന്നെയും എന്റെ മകനെയും ഒന്നിച്ച് ദൈവത്തിന്റെ അവകാശത്തിൽനിന്നു നശിപ്പിപ്പാൻ ഭാവിക്കുന്നവന്റെ കൈയിൽനിന്നു വിടുവിക്കുമല്ലോ എന്ന് അടിയൻ വിചാരിച്ചു.

2 ശമൂവേൽ 14:17

യജമാനനായ രാജാവിന്റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാൻ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയൻ വിചാരിച്ചു. അതുകൊണ്ട് നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.

2 ശമൂവേൽ 14:18

രാജാവ് സ്ത്രീയോട്: ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; അത് എന്നോട് മറച്ചു വയ്ക്കരുത് എന്നു പറഞ്ഞു. യജമാനനായ രാജാവു കല്പിച്ചാലും എന്നു സ്ത്രീ പറഞ്ഞു.

2 ശമൂവേൽ 14:19

അപ്പോൾ രാജാവ്: ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ എന്നു ചോദിച്ചതിനു സ്ത്രീ ഉത്തരം പറഞ്ഞത്: യജമാനനായ രാജാവേ, നിന്റെ ജീവനാണ, യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആർക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ്തന്നെ ആകുന്നു ഇത് അടിയനോടു കല്പിച്ചത്; അവൻ തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചു തന്നത്.

2 ശമൂവേൽ 14:20

കാര്യത്തിന്റെ രൂപം മാറ്റേണ്ടതിനു നിന്റെ ഭൃത്യനായ യോവാബ് ഇതു ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ളതൊക്കെയും അറിവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിനൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു.

2 ശമൂവേൽ 14:21

രാജാവ് യോവാബിനോട്: ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ടു നീ ചെന്ന് അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു.

2 ശമൂവേൽ 14:22

യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്റെ വാക്കുപോലെ രാജാവ് ചെയ്തതുകൊണ്ട് അടിയനു തിരുമുമ്പിൽ കൃപ ലഭിച്ചു എന്ന് അടിയൻ ഇന്ന് അറിയുന്നു എന്നു യോവാബ് പറഞ്ഞു.

2 ശമൂവേൽ 14:23

അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുവന്നു.

2 ശമൂവേൽ 14:24

എന്നാൽ രാജാവ്: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുത് എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.

2 ശമൂവേൽ 14:25

എന്നാൽ എല്ലാ യിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന് ഒരു ഊനവും ഇല്ലായിരുന്നു.

2 ശമൂവേൽ 14:26

അവൻ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചത്; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന് ഇരുനൂറു ശേക്കെൽ കാണും.

2 ശമൂവേൽ 14:27

അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൗന്ദര്യം ഉള്ള സ്ത്രീയായിരുന്നു.

2 ശമൂവേൽ 14:28

രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാർത്തു.

2 ശമൂവേൽ 14:29

ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയയ്ക്കേണ്ടതിന് അവനെ വിളിപ്പാൻ ആളയച്ചു. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല; രണ്ടാമതു പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.

2 ശമൂവേൽ 14:30

അതുകൊണ്ട് അവൻ തന്റെ ഭൃത്യന്മാരോട്: എന്റെ നിലത്തിനരികെ യോവാബിന് ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; നിങ്ങൾ ചെന്ന് അതു തീ വച്ചു ചുട്ടുകളവിൻ എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.

2 ശമൂവേൽ 14:31

അപ്പോൾ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽ ചെന്ന് അവനോട്: നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞത് എന്ത് എന്നു ചോദിച്ചു.

2 ശമൂവേൽ 14:32

അബ്ശാലോം യോവാബിനോട്: ഞാൻ ഗെശൂരിൽനിന്ന് എന്തിനു വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നെ പാർത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാൻ നിന്നെ അവന്റെ അടുക്കൽ അയയ്ക്കേണ്ടതിനു നീ ഇവിടെ വരേണം എന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ 14:33

യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു.