2 ശമൂവേൽ - 11 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

2 ശമൂവേൽ 11:1

പിറ്റേ ആണ്ടിൽ രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.

2 ശമൂവേൽ 11:2

ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.

2 ശമൂവേൽ 11:3

ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്ന് അറിഞ്ഞു.

2 ശമൂവേൽ 11:4

ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ട് അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.

2 ശമൂവേൽ 11:5

ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിനു വർത്തമാനം അയച്ചു.

2 ശമൂവേൽ 11:6

അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിനു കല്പന അയച്ചു.

2 ശമൂവേൽ 11:7

ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.

2 ശമൂവേൽ 11:8

പിന്നെ ദാവീദ് ഊരീയാവോട്: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.

2 ശമൂവേൽ 11:9

ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകല ഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറങ്ങി.

2 ശമൂവേൽ 11:10

ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത് എന്നു ചോദിച്ചു.

2 ശമൂവേൽ 11:11

ഊരീയാവ് ദാവീദിനോട്: പെട്ടകവും യിസ്രായേലും യെഹൂദായും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജീവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു.

2 ശമൂവേൽ 11:12

അപ്പോൾ ദാവീദ് ഊരീയാവിനോട്: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയയ്ക്കും എന്നു പറഞ്ഞു. അങ്ങനെ ഊരീയാവ് അന്നും യെരൂശലേമിൽ താമസിച്ചു.

2 ശമൂവേൽ 11:13

പിറ്റന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു; അവൻ അവനെ ലഹരി പിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു.

2 ശമൂവേൽ 11:14

രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്റെ കൈയിൽ കൊടുത്തയച്ചു.

2 ശമൂവേൽ 11:15

എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിർത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്മാറുവിൻ എന്ന് എഴുതിയിരുന്നു.

2 ശമൂവേൽ 11:16

അങ്ങനെ തന്നെ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കിയിട്ട് ശൂരന്മാർ നില്ക്കുന്നതായി കണ്ട സ്ഥലത്ത് ഊരീയാവെ നിർത്തി.

2 ശമൂവേൽ 11:17

പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പടവെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരീയാവും മരിച്ചു.

2 ശമൂവേൽ 11:18

പിന്നെ യോവാബ് ആ യുദ്ധവർത്തമാനമൊക്കെയും ദാവീദിനോട് അറിയിപ്പാൻ ആളയച്ചു.

2 ശമൂവേൽ 11:19

അവൻ ദൂതനോടു കല്പിച്ചത് എന്തെന്നാൽ: നീ യുദ്ധ വർത്തമാനമൊക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു:

2 ശമൂവേൽ 11:20

നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുചെന്നു പടവെട്ടിയത് എന്ത്? മതിലിന്മേൽനിന്ന് അവർ എയ്യുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടയോ?

2 ശമൂവേൽ 11:21

യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നത് ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരികല്ലിൻപിള്ള അവന്റെമേൽ ഇട്ടതുകൊണ്ടല്ലയോ അവൻ തേബെസിൽവച്ചു മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത് എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.

2 ശമൂവേൽ 11:22

ദൂതൻ ചെന്നു യോവാബ് പറഞ്ഞയച്ച വർത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.

2 ശമൂവേൽ 11:23

ദൂതൻ ദാവീദിനോടു പറഞ്ഞത് എന്തെന്നാൽ: ആ കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരേ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതിൽക്കലോളം അവരെ പിന്തുടർന്നടുത്തുപോയി.

2 ശമൂവേൽ 11:24

അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലർ പട്ടുപോയി, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.

2 ശമൂവേൽ 11:25

അതിനു ദാവീദ് ദൂതനോട്: ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരേ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളക എന്നു നീ യോവാബിനോടു പറഞ്ഞ് അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.

2 ശമൂവേൽ 11:26

ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ചു വിലപിച്ചു.

2 ശമൂവേൽ 11:27

വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ച് അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നു.