2 ശമൂവേൽ - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

2 ശമൂവേൽ 1:1

ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്തശേഷം

2 ശമൂവേൽ 1:2

മൂന്നാം ദിവസം ഒരാൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്ന് വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.

2 ശമൂവേൽ 1:3

ദാവീദ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്: ഞാൻ യിസ്രായേൽപാളയത്തിൽനിന്ന് ഓടിപ്പോരുകയാകുന്നു എന്ന് അവൻ പറഞ്ഞു.

2 ശമൂവേൽ 1:4

ദാവീദ് അവനോട്: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന് അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്ന് ഉത്തരം പറഞ്ഞു.

2 ശമൂവേൽ 1:5

വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞുവെന്നു ചോദിച്ചതിന്

2 ശമൂവേൽ 1:6

വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞത്: ഞാൻ യദൃച്ഛയാ ഗിൽബോവപർവതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;

2 ശമൂവേൽ 1:7

അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു; അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു.

2 ശമൂവേൽ 1:8

നീ ആരെന്ന് അവൻ എന്നോടു ചോദിച്ചതിന്: ഞാൻ ഒരു അമാലേക്യൻ എന്ന് ഉത്തരം പറഞ്ഞു.

2 ശമൂവേൽ 1:9

അവൻ എന്നോട്: നീ അടുത്തു വന്ന് എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ട് എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.

2 ശമൂവേൽ 1:10

അതുകൊണ്ട് ഞാൻ അടുത്തു ചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്ത് ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.

2 ശമൂവേൽ 1:11

ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെതന്നെ ചെയ്തു.

2 ശമൂവേൽ 1:12

അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ വീണുപോയതുകൊണ്ട് വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.

2 ശമൂവേൽ 1:13

ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോട്: നീ എവിടത്തുകാരൻ എന്നു ചോദിച്ചതിന്: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്ന് അവൻ ഉത്തരം പറഞ്ഞു.

2 ശമൂവേൽ 1:14

ദാവീദ് അവനോട്: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന് കൈയോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞത് എങ്ങനെ എന്നു പറഞ്ഞു.

2 ശമൂവേൽ 1:15

പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്ന് അവനെ വെട്ടിക്കളക എന്നു പറഞ്ഞു. അവൻ അവനെ വെട്ടിക്കൊന്നു.

2 ശമൂവേൽ 1:16

ദാവീദ് അവനോട്: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടുതന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.

2 ശമൂവേൽ 1:17

അനന്തരം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം ചൊല്ലി-

2 ശമൂവേൽ 1:18

അവൻ യെഹൂദാമക്കളെ ഈ ധനുർഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-

2 ശമൂവേൽ 1:19

യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയത് എങ്ങനെ!

2 ശമൂവേൽ 1:20

ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമികളുടെ കന്യകമാർ ഉല്ലസിക്കരുതേ;

2 ശമൂവേൽ 1:21

ഗിൽബോവപർവതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.

2 ശമൂവേൽ 1:22

നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വൃഥാ പോന്നതുമില്ല.

2 ശമൂവേൽ 1:23

ശൗലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല; അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ.

2 ശമൂവേൽ 1:24

യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു. നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.

2 ശമൂവേൽ 1:25

യുദ്ധമധ്യേ വീരന്മാർ പട്ടുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.

2 ശമൂവേൽ 1:26

യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലൻ ആയിരുന്നു; നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്.

2 ശമൂവേൽ 1:27

വീരന്മാർ പട്ടുപോയത് എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!