1 ശമൂവേൽ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

1 ശമൂവേൽ 13:1

ശൗൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.

1 ശമൂവേൽ 13:2

ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരം പേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.

1 ശമൂവേൽ 13:3

പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൗൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.

1 ശമൂവേൽ 13:4

ശൗൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ട് ജനം ശൗലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നുകൂടി.

1 ശമൂവേൽ 13:5

എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്‍വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്ന് ബേത്ത്-ആവെനു കിഴക്ക് മിക്മാസിൽ പാളയം ഇറങ്ങി.

1 ശമൂവേൽ 13:6

എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്ന് ഒളിച്ചു.

1 ശമൂവേൽ 13:7

എബ്രായർ യോർദ്ദാൻ കടന്ന് ഗാദ്‍ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ട് അവന്റെ പിന്നാലെ ചെന്നു.

1 ശമൂവേൽ 13:8

ശമൂവേൽ നിശ്ചയിച്ചിരുന്ന അവധി അനുസരിച്ച് അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.

1 ശമൂവേൽ 13:9

അപ്പോൾ ശൗൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻതന്നെ ഹോമയാഗം കഴിച്ചു.

1 ശമൂവേൽ 13:10

ഹോമയാഗം കഴിച്ചുതീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‍വാൻ എതിരേറ്റുചെന്നു.

1 ശമൂവേൽ 13:11

നീ ചെയ്തത് എന്ത് എന്ന് ശമൂവേൽ ചോദിച്ചു. അതിന് ശൗൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്ക് നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ട്:

1 ശമൂവേൽ 13:12

ഫെലിസ്ത്യർ ഇപ്പോൾ ഇങ്ങ് ഗില്ഗാലിൽ വന്ന് എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവച്ച് ഞാൻ ധൈര്യപ്പെട്ട് ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.

1 ശമൂവേൽ 13:13

ശമൂവേൽ ശൗലിനോടു പറഞ്ഞത്: നീ ചെയ്തത് ഭോഷത്തം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.

1 ശമൂവേൽ 13:14

ഇപ്പോഴോ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ട് തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്റെ ജനത്തിനു പ്രഭുവായി നിയമിച്ചിരിക്കുന്നു.

1 ശമൂവേൽ 13:15

പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേർ എന്നു കണ്ടു.

1 ശമൂവേൽ 13:16

ശൗലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാർത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി.

1 ശമൂവേൽ 13:17

ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു കവർച്ചക്കാർ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രയ്ക്കുള്ള വഴിയായി ശൂവാൽദേശത്തേക്കു തിരിഞ്ഞു;

1 ശമൂവേൽ 13:18

മറ്റൊരു കൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീം താഴ്വരയ്ക്കെതിരേയുള്ള ദേശം വഴിയായും തിരിഞ്ഞു.

1 ശമൂവേൽ 13:19

എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാൺമാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുത് എന്നു ഫെലിസ്ത്യർ പറഞ്ഞു.

1 ശമൂവേൽ 13:20

യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.

1 ശമൂവേൽ 13:21

എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്ക് അരം ഉണ്ടായിരുന്നു.

1 ശമൂവേൽ 13:22

ആകയാൽ യുദ്ധസമയത്ത് ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തനും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിനും അവന്റെ മകൻ യോനാഥാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

1 ശമൂവേൽ 13:23

ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.