1 രാജാക്കന്മാർ - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 51 വരെ

1 രാജാക്കന്മാർ 7:1

ശലോമോൻ തന്റെ അരമന പതിമ്മൂന്ന് ആണ്ടുകൊണ്ടു പണിത് അരമനപ്പണി മുഴുവനും തീർത്തു.

1 രാജാക്കന്മാർ 7:2

അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിനു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരു ഉത്തരം വച്ചു പണിതു.

1 രാജാക്കന്മാർ 7:3

ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തിയഞ്ചു തൂണിന്മേൽ തുലാം വച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.

1 രാജാക്കന്മാർ 7:4

മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരേ ആയിരുന്നു.

1 രാജാക്കന്മാർ 7:5

വാതിലും കട്ടിളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരേയും ആയിരുന്നു.

1 രാജാക്കന്മാർ 7:6

അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.

1 രാജാക്കന്മാർ 7:7

ന്യായം വിധിക്കേണ്ടതിന് ആസ്ഥാനമണ്ഡപമായിട്ട് ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് ആസകലം ദേവദാരുപ്പലകകൊണ്ട് അടിത്തട്ടിട്ടു.

1 രാജാക്കന്മാർ 7:8

ഇതിന്റെ പണിപോലെ തന്നെ അവൻ മണ്ഡപത്തിനപ്പുറം മറ്റേ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.

1 രാജാക്കന്മാർ 7:9

ഇവയൊക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിനു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ട് ആയിരുന്നു.

1 രാജാക്കന്മാർ 7:10

അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ട് ആയിരുന്നു.

1 രാജാക്കന്മാർ 7:11

മേല്പണി തോതിനുവെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.

1 രാജാക്കന്മാർ 7:12

യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിനും ആലയത്തിന്റെ മണ്ഡപത്തിനും ഉണ്ടായിരുന്നതുപോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 7:13

ശലോമോൻരാജാവ് സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി.

1 രാജാക്കന്മാർ 7:14

അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ അപ്പനോ സോര്യനായ ഒരു മൂശാരിയത്രേ; അവൻ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‍വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമർഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്ന്, അവൻ കല്പിച്ച പണിയൊക്കെയും തീർത്തു.

1 രാജാക്കന്മാർ 7:15

അവൻ രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓരോന്നിനു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 7:16

സ്തംഭങ്ങളുടെ തലയ്ക്കൽ വയ്പാൻ അവൻ താമ്രംകൊണ്ടു രണ്ടു പോതിക വാർത്തുണ്ടാക്കി; പോതിക ഓരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.

1 രാജാക്കന്മാർ 7:17

സ്തംഭങ്ങളുടെ തലയ്ക്കലെ പോതികയ്ക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓരോന്നിനും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു.

1 രാജാക്കന്മാർ 7:18

അങ്ങനെ അവൻ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലയ്ക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കു മീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റേ പോതികയ്ക്കും അവൻ അങ്ങനെതന്നെ ഉണ്ടാക്കി.

1 രാജാക്കന്മാർ 7:19

മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലയ്ക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.

1 രാജാക്കന്മാർ 7:20

രണ്ടു സ്തംഭത്തിന്റെയും തലയ്ക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികയ്ക്കു വലപ്പണിക്കരികെ കുംഭത്തോടു ചേർന്ന് ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റേ പോതികയ്ക്കും അങ്ങനെതന്നെ.

1 രാജാക്കന്മാർ 7:21

അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതിൽക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിനു യാഖീൻ എന്നും, ഇടത്തെ സ്തംഭം നിറുത്തി അതിനു ബോവസ് എന്നും പേരിട്ടു.

1 രാജാക്കന്മാർ 7:22

സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീർന്നു.

1 രാജാക്കന്മാർ 7:23

അവൻ ഒരു കടൽ വാർത്തുണ്ടാക്കി; അത് വൃത്താകാരമായിരുന്നു; അതിനു വക്കോടുവക്ക് പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 7:24

അതിന്റെ വക്കിനു താഴെ, പുറത്ത്, മുഴം ഒന്നിനു പത്തു കുമിഴ് വീതം കടലിനു ചുറ്റും ഉണ്ടായിരുന്നു; അതു വാർത്തപ്പോൾത്തന്നെ കുമിഴും രണ്ടു നിരയായി വാർത്തിരുന്നു.

1 രാജാക്കന്മാർ 7:25

അതു പന്ത്രണ്ടു കാളയുടെ പുറത്തു വച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തുവച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ട് ആയിരുന്നു.

1 രാജാക്കന്മാർ 7:26

അതിന്റെ കനംനാലംഗുലം; അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.

1 രാജാക്കന്മാർ 7:27

അവൻ താമ്രംകൊണ്ട് പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിനു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 7:28

പീഠങ്ങളുടെ പണി എങ്ങനെയെന്നാൽ: അവയ്ക്കു ചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളിൽ ആയിരുന്നു.

1 രാജാക്കന്മാർ 7:29

ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളിൽ അവ്വണ്ണം സിംഹങ്ങൾക്കും കാളകൾക്കും മീതെയും താഴെയും തോരണപ്പണിയും ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 7:30

ഓരോ പീഠത്തിനും താമ്രംകൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാൽ ഓരോന്നിനും പുറവശത്തു തോരണപ്പണിയോടുകൂടി വാർത്തിരുന്നു.

1 രാജാക്കന്മാർ 7:31

അതിന്റെ വായ് ചട്ടക്കൂട്ടിന് അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായ്ക്ക് കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.

1 രാജാക്കന്മാർ 7:32

ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.

1 രാജാക്കന്മാർ 7:33

ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചു തണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാർപ്പുപണി ആയിരുന്നു.

1 രാജാക്കന്മാർ 7:34

ഓരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീഠത്തിൽനിന്നുതന്നെ ഉള്ളവ ആയിരുന്നു.

1 രാജാക്കന്മാർ 7:35

ഓരോ പീഠത്തിന്റെയും തലയ്ക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്ത് അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നുതന്നെ ആയിരുന്നു.

1 രാജാക്കന്മാർ 7:36

അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവൻ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.

1 രാജാക്കന്മാർ 7:37

ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവയ്ക്കൊക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.

1 രാജാക്കന്മാർ 7:38

അവൻ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു ബത്ത് വെള്ളം കൊള്ളും; ഓരോ തൊട്ടി നന്നാലുമുഴം. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വച്ചു.

1 രാജാക്കന്മാർ 7:39

അവൻ അഞ്ചു പീഠം ആലയത്തിന്റെ വലത്തുഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വച്ചു; കടലോ അവൻ ആലയത്തിന്റെ വലത്തുഭാഗത്ത് തെക്കുകിഴക്കായി വച്ചു.

1 രാജാക്കന്മാർ 7:40

പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിനുവേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു.

1 രാജാക്കന്മാർ 7:41

രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലയ്ക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി,

1 രാജാക്കന്മാർ 7:42

സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,

1 രാജാക്കന്മാർ 7:43

പത്തുപീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,

1 രാജാക്കന്മാർ 7:44

ഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള,

1 രാജാക്കന്മാർ 7:45

കലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവതന്നെ. യഹോവയുടെ ആലയംവക ശലോമോൻരാജാവിനു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.

1 രാജാക്കന്മാർ 7:46

യോർദ്ദാൻസമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മധ്യേ കളിമണ്ണുള്ള നിലത്തുവച്ചു രാജാവ് അവയെ വാർപ്പിച്ചു.

1 രാജാക്കന്മാർ 7:47

ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിനു നിശ്ചയമില്ലായിരുന്നു.

1 രാജാക്കന്മാർ 7:48

ശലോമോൻ യഹോവയുടെ ആലയത്തിനുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊൻമേശ,

1 രാജാക്കന്മാർ 7:49

അന്തർമന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, ദീപങ്ങൾ, ചവണകൾ,

1 രാജാക്കന്മാർ 7:50

തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവതന്നെ.

1 രാജാക്കന്മാർ 7:51

അങ്ങനെ ശലോമോൻരാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.