1 രാജാക്കന്മാർ - 22 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 53 വരെ

1 രാജാക്കന്മാർ 22:1

അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാർത്തു.

1 രാജാക്കന്മാർ 22:2

മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു.

1 രാജാക്കന്മാർ 22:3

യിസ്രായേൽരാജാവ് തന്റെ ഭൃത്യന്മാരോട്: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കൈയിൽനിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:4

അവൻ യെഹോശാഫാത്തിനോട്: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിൽ യുദ്ധത്തിനു പോരുമോ? എന്നു ചോദിച്ചു. അതിനു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:5

എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഇന്നു യഹോവയുടെ അരുളപ്പാട് ചോദിച്ചാലും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:6

അങ്ങനെ യിസ്രായേൽരാജാവ് ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: ഞാൻ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തുവേണ്ടൂ എന്നു ചോദിച്ചു. അതിന് അവർ: പുറപ്പെടുക; കർത്താവ് അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:7

എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാട് ചോദിക്കേണ്ടതിനു യഹോവയുടെ പ്രവാചകനായിട്ട് ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.

1 രാജാക്കന്മാർ 22:8

അതിനു യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: നാം യഹോവയോട് അരുളപ്പാട് ചോദിപ്പാൻ തക്കവണ്ണം ഇനി യിമ്ലയുടെ മകനായ മീഖായാവ് എന്നൊരുത്തൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷംതന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.

1 രാജാക്കന്മാർ 22:9

അങ്ങനെ യിസ്രായേൽരാജാവ് ഒരു ഷണ്ഡനെ വിളിച്ചു, യിമ്ലയുടെ മകനായ മീഖായാവെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു.

1 രാജാക്കന്മാർ 22:10

യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാരൊക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.

1 രാജാക്കന്മാർ 22:11

കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ടു കൊമ്പുണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:12

പ്രവാചകന്മാരൊക്കെയും അങ്ങനെതന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർഥനാകും; യഹോവ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:13

മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തൻറേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:14

അതിനു മീഖായാവ്: യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നതുതന്നെ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:15

അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർഥരാകും; യഹോവ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:16

രാജാവ് അവനോട്: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോട് പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നോട് സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.

1 രാജാക്കന്മാർ 22:17

അതിന് അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പർവതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:18

അപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോട്: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:19

അതിന് അവൻ പറഞ്ഞത്: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗത്തിലെ സൈന്യമൊക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.

1 രാജാക്കന്മാർ 22:20

ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽവച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.

1 രാജാക്കന്മാർ 22:21

എന്നാറെ ഒരു ആത്മാവ് മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:22

ഏതിനാൽ എന്നു യഹോവ ചോദിച്ചതിന് അവൻ: ഞാൻ പുറപ്പെട്ട് അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്ന് അവൻ കല്പിച്ചു.

1 രാജാക്കന്മാർ 22:23

ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകല പ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനർഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:24

അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിന്റെ ചെകിട്ടത്ത് അടിച്ചു: നിന്നോട് അരുളിച്ചെയ്‍വാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.

1 രാജാക്കന്മാർ 22:25

അതിനു മീഖായാവ്: നീ ഒളിപ്പാനായിട്ട് അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:26

അപ്പോൾ യിസ്രായേൽരാജാവ് പറഞ്ഞത്: മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന് ഇവനെ കാരാഗൃഹത്തിൽ ആക്കി,

1 രാജാക്കന്മാർ 22:27

ഞാൻ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിനു രാജാവു കല്പിച്ചിരിക്കുന്നു എന്ന് അവരോടു പറക.

1 രാജാക്കന്മാർ 22:28

അതിനു മീഖായാവ്: നീ സമാധാനത്തോടെ മടങ്ങി വരുന്നുണ്ടെങ്കിൽ യഹോവ എന്നെക്കൊണ്ട് അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകല ജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.

1 രാജാക്കന്മാർ 22:29

അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.

1 രാജാക്കന്മാർ 22:30

യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഞാൻ വേഷം മാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് വേഷംമാറി പടയിൽ കടന്നു.

1 രാജാക്കന്മാർ 22:31

എന്നാൽ അരാംരാജാവ് തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോട് മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത് എന്നു കല്പിച്ചിരുന്നു.

1 രാജാക്കന്മാർ 22:32

ആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ: ഇവൻതന്നെ യിസ്രായേൽരാജാവ് എന്നു പറഞ്ഞ് അവനോടു പൊരുതുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.

1 രാജാക്കന്മാർ 22:33

അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ട് അവനെ വിട്ട് മാറിപ്പോന്നു.

1 രാജാക്കന്മാർ 22:34

എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടയ്ക്ക് എയ്തു; അവൻ തന്റെ സാരഥിയോട്: നിന്റെ കൈ തിരിച്ച് എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:35

അന്നു പട കഠിനമായിത്തീർന്നതുകൊണ്ടു രാജാവ് അരാമ്യർക്ക് എതിരേ രഥത്തിൽ നിവിർന്നുനിന്നു; സന്ധ്യാസമയത്ത് അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിനകത്ത് ഒഴുകിയിരുന്നു.

1 രാജാക്കന്മാർ 22:36

സൂര്യൻ അസ്തമിക്കുമ്പോൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.

1 രാജാക്കന്മാർ 22:37

അങ്ങനെ രാജാവ് മരിച്ചു; അവനെ ശമര്യയിലേക്ക് കൊണ്ടുവന്നു; അവർ രാജാവിനെ ശമര്യയിൽ അടക്കം ചെയ്തു.

1 രാജാക്കന്മാർ 22:38

രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.

1 രാജാക്കന്മാർ 22:39

ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

1 രാജാക്കന്മാർ 22:40

ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി.

1 രാജാക്കന്മാർ 22:41

ആസായുടെ മകനായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദായിൽ രാജാവായി.

1 രാജാക്കന്മാർ 22:42

യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.

1 രാജാക്കന്മാർ 22:43

അവൻ തന്റെ അപ്പനായ ആസായുടെ എല്ലാ വഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികൾക്കു മാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.

1 രാജാക്കന്മാർ 22:44

യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു സഖ്യത ചെയ്തു.

1 രാജാക്കന്മാർ 22:45

യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

1 രാജാക്കന്മാർ 22:46

തന്റെ അപ്പനായ ആസായുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവൻ ദേശത്തുനിന്നു നീക്കിക്കളഞ്ഞു.

1 രാജാക്കന്മാർ 22:47

ആ കാലത്ത് എദോമിൽ രാജാവില്ലായ്കകൊണ്ട് ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.

1 രാജാക്കന്മാർ 22:48

ഓഫീരിൽ പൊന്നിനു പോകേണ്ടതിനു യെഹോശാഫാത്ത് തർശ്ശീശ്കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബെരിൽ വച്ച് ഉടഞ്ഞുപോയതുകൊണ്ട് അവയ്ക്കു പോകുവാൻ കഴിഞ്ഞില്ല.

1 രാജാക്കന്മാർ 22:49

അന്നേരം ആഹാബിന്റെ മകനായ അഹസ്യാവ് യെഹോശാഫാത്തിനോട്: എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു.

1 രാജാക്കന്മാർ 22:50

യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവനു പകരം രാജാവായി.

1 രാജാക്കന്മാർ 22:51

ആഹാബിന്റെ മകനായ അഹസ്യാവ് യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിനു രാജാവായി; യിസ്രായേലിൽ രണ്ടു സംവത്സരം വാണു.

1 രാജാക്കന്മാർ 22:52

അവൻ തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴിയിലും നടന്നു യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.

1 രാജാക്കന്മാർ 22:53

അവൻ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പൻ ചെയ്തതുപോലെയൊക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.