1 രാജാക്കന്മാർ - 20 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 43 വരെ

1 രാജാക്കന്മാർ 20:1

അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെയൊക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തിരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ച് അതിന്റെ നേരേ യുദ്ധം ചെയ്തു.

1 രാജാക്കന്മാർ 20:2

അവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ച് അവനോട്:

1 രാജാക്കന്മാർ 20:3

നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളത്; നിന്റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു.

1 രാജാക്കന്മാർ 20:4

അതിനു യിസ്രായേൽരാജാവ്: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതുതന്നെ എന്നു മറുപടി പറഞ്ഞയച്ചു.

1 രാജാക്കന്മാർ 20:5

ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ;

1 രാജാക്കന്മാർ 20:6

നാളെ ഈ നേരത്തു ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയയ്ക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്ത് നിനക്ക് ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:7

അപ്പോൾ യിസ്രായേൽരാജാവ് ദേശത്തുള്ള എല്ലാ മൂപ്പന്മാരെയും വരുത്തി: അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാൺമിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ വിരോധിച്ചില്ല എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:8

എല്ലാ മൂപ്പന്മാരും സകല ജനവും അവനോട്: നീ കേൾക്കരുത്, സമ്മതിക്കയും അരുത് എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:9

ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട്: നിങ്ങൾ എന്റെ യജമാനനായ രാജാവിനോട്: നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‍വാൻ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാർ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു.

1 രാജാക്കന്മാർ 20:10

ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിനും കൈക്ക് ഓരോ പിടി വാരുവാൻ ശമര്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറയിച്ചു.

1 രാജാക്കന്മാർ 20:11

അതിനു യിസ്രായേൽരാജാവ്: വാൾ അരയ്ക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പു പറയരുത് എന്ന് അവനോടു പറവിൻ എന്ന് ഉത്തരം പറഞ്ഞു.

1 രാജാക്കന്മാർ 20:12

എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോട്: ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തിനു നേരേ യുദ്ധത്തിനൊരുങ്ങി.

1 രാജാക്കന്മാർ 20:13

എന്നാൽ ഒരു പ്രവാചകൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെയൊക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കൈയിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:14

ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവൻ: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട് എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്: നീതന്നെ എന്ന് അവൻ ഉത്തരം പറഞ്ഞു.

1 രാജാക്കന്മാർ 20:15

അവൻ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണിനോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരായിരുന്നു. അവരുടെ ശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേർ എന്നു കണ്ടു.

1 രാജാക്കന്മാർ 20:16

അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചു മത്തനായിരുന്നു.

1 രാജാക്കന്മാർ 20:17

ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ച് അന്വേഷിച്ചാറെ ശമര്യയിൽനിന്ന് ആളുകൾ വരുന്നുണ്ടെന്ന് അറിവുകിട്ടി.

1 രാജാക്കന്മാർ 20:18

അപ്പോൾ അവൻ: അവർ സമാധാനത്തിനു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു.

1 രാജാക്കന്മാർ 20:19

പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു.

1 രാജാക്കന്മാർ 20:20

അവർ ഓരോരുത്തൻ താന്താന്റെ നേരേ വരുന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.

1 രാജാക്കന്മാർ 20:21

പിന്നെ യിസ്രായേൽരാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.

1 രാജാക്കന്മാർ 20:22

അതിന്റെശേഷം ആ പ്രവാചകൻ യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവ് നിന്റെ നേരേ പുറപ്പെട്ടുവരും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:23

അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: അവരുടെ ദേവന്മാർ പർവതദേവന്മാരാകുന്നു. അതുകൊണ്ടത്രേ അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.

1 രാജാക്കന്മാർ 20:24

അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവർക്കു പകരം ദേശാധിപതിമാരെ നിയമിക്കേണം.

1 രാജാക്കന്മാർ 20:25

പിന്നെ നിനക്കു നഷ്ടമായിപ്പോയ സൈന്യത്തിനു സമമായൊരു സൈന്യത്തെയും കുതിരപ്പടയ്ക്കു സമമായ കുതിരപ്പടയെയും രഥങ്ങൾക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊൾക; എന്നിട്ടു നാം സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവൻ അവരുടെ വാക്കു കേട്ട് അങ്ങനെതന്നെ ചെയ്തു.

1 രാജാക്കന്മാർ 20:26

പിറ്റേ ആണ്ടിൽ ബെൻ-ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധം ചെയ്‍വാൻ അഫേക്കിനു പുറപ്പെട്ടു വന്നു.

1 രാജാക്കന്മാർ 20:27

യിസ്രായേല്യരെയും എണ്ണിനോക്കി; അവർ ഭക്ഷണപദാർഥങ്ങൾ എടുത്ത് അവരുടെ നേരേ പുറപ്പെട്ടു; യിസ്രായേല്യർ ആട്ടിൻകുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരേ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.

1 രാജാക്കന്മാർ 20:28

ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽരാജാവിനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പർവതദേവനാകുന്നു; താഴ്വരദേവനല്ല എന്ന് അരാമ്യർ പറകകൊണ്ട് ഞാൻ ഈ മഹാസംഘത്തെയൊക്കെയും നിന്റെ കൈയിൽ ഏല്പിക്കും; ഞാൻ യഹോവതന്നെ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:29

എന്നാൽ അവർ അവരുടെ നേരേ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസംതന്നെ കൊന്നു.

1 രാജാക്കന്മാർ 20:30

ശേഷിച്ചവർ അഫേക്പട്ടണത്തിലേക്ക് ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തിഏഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്തു കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു.

1 രാജാക്കന്മാർ 20:31

അവന്റെ ഭൃത്യന്മാർ അവനോട്: യിസ്രായേൽഗൃഹത്തിലെ രാജാക്കന്മാർ ദയയുള്ള രാജാക്കന്മാർ എന്നു ഞങ്ങൾ കേട്ടിട്ടുണ്ട്; ഞങ്ങൾ അരയ്ക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടെ രക്ഷിക്കുമെന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:32

അങ്ങനെ അവർ അരയ്ക്കു രട്ടും; തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന്: എന്റെ ജീവനെ രക്ഷിക്കേണമേ എന്ന് നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ: അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നെ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:33

ആ പുരുഷന്മാർ അതു ശുഭലക്ഷണം എന്നു ധരിച്ചു ബദ്ധപ്പെട്ട് അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് എന്നു പറഞ്ഞു. അതിന് അവൻ: നിങ്ങൾ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.

1 രാജാക്കന്മാർ 20:34

അവൻ അവനോട്: എന്റെ അപ്പൻ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ഉണ്ടാക്കിയതുപോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊൾക എന്നു പറഞ്ഞു. അതിന് ആഹാബ്: ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയയ്ക്കാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനോട് ഉടമ്പടി ചെയ്ത് അവനെ വിട്ടയച്ചു.

1 രാജാക്കന്മാർ 20:35

എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോട്: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന് അവനെ അടിപ്പാൻ മനസ്സായില്ല.

1 രാജാക്കന്മാർ 20:36

അവൻ അവനോട്: നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.

1 രാജാക്കന്മാർ 20:37

പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.

1 രാജാക്കന്മാർ 20:38

പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവ് കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷം മാറിനിന്നു.

1 രാജാക്കന്മാർ 20:39

രാജാവ് കടന്നുപോകുമ്പോൾ അവൻ രാജാവിനോട് വിളിച്ചുപറഞ്ഞത്: അടിയൻ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോൾ ഇതാ, ഒരുത്തൻ തിരിഞ്ഞ് എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു; ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവനു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:40

എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോൾ അവനെ കാണാതെപോയി. അതിനു യിസ്രായേൽരാജാവ് അവനോട്: നിന്റെ വിധി അങ്ങനെതന്നെ ആയിരിക്കട്ടെ; നീ തന്നെ തീർച്ചയാക്കിയല്ലോ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:41

തൽക്ഷണം അവൻ കണ്ണിന്മേൽനിന്നു തലപ്പാവു നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്നു യിസ്രായേൽരാജാവ് അറിഞ്ഞു.

1 രാജാക്കന്മാർ 20:42

അവൻ അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിനായിട്ടു ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവൻ അവന്റെ ജീവനും നിന്റെ ജനം അവന്റെ ജനത്തിനും പകരമായിരിക്കും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:43

അതുകൊണ്ട് യിസ്രായേൽരാജാവ് വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ട് ശമര്യയിൽ എത്തി.