1 രാജാക്കന്മാർ - 19 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

1 രാജാക്കന്മാർ 19:1

ഏലീയാവ് ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.

1 രാജാക്കന്മാർ 19:2

ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.

1 രാജാക്കന്മാർ 19:3

അവൻ ഭയപ്പെട്ട് എഴുന്നേറ്റു ജീവരക്ഷയ്ക്കായി പുറപ്പെട്ടു യെഹൂദായ്ക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്ന് അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.

1 രാജാക്കന്മാർ 19:4

താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 19:5

അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി അവനോട്: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.

1 രാജാക്കന്മാർ 19:6

അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലയ്ക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നു കുടിച്ചു പിന്നെയും കിടന്നുറങ്ങി.

1 രാജാക്കന്മാർ 19:7

യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്ന് അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 19:8

അവൻ എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവതമായ ഹോറേബോളം നടന്നു.

1 രാജാക്കന്മാർ 19:9

അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോട്: ഏലീയാവേ, ഇവിടെ നിനക്ക് എന്തു കാര്യം എന്നു ചോദിച്ചു.

1 രാജാക്കന്മാർ 19:10

അതിന് അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ച് നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 19:11

നീ പുറത്തു വന്നു പർവതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക എന്ന് അവൻ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പർവതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.

1 രാജാക്കന്മാർ 19:12

ഭൂകമ്പത്തിന്റെശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.

1 രാജാക്കന്മാർ 19:13

ഏലീയാവ് അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തുവന്നു ഗുഹാമുഖത്തു നിന്നു: ഏലീയാവേ, ഇവിടെ നിനക്ക് എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.

1 രാജാക്കന്മാർ 19:14

അതിന് അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു, നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 19:15

യഹോവ അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമി വഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായിട്ട് അഭിഷേകം ചെയ്ക.

1 രാജാക്കന്മാർ 19:16

നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽ നിന്നുള്ള സാഫാത്തിന്റെ മകനായ എലീശായെ നിനക്കു പകരം പ്രവാചകനായിട്ട് അഭിഷേകം ചെയ്കയും വേണം.

1 രാജാക്കന്മാർ 19:17

ഹസായേലിന്റെ വാളിനു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിനു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.

1 രാജാക്കന്മാർ 19:18

എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.

1 രാജാക്കന്മാർ 19:19

അങ്ങനെ അവൻ അവിടെനിന്നു പുറപ്പെട്ട് സാഫാത്തിന്റെ മകനായ എലീശായെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താൻതന്നെ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്നു തന്റെ പുതപ്പ് അവന്റെമേൽ ഇട്ടു.

1 രാജാക്കന്മാർ 19:20

അവൻ കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന് അവൻ: പോയിവരിക; എന്നാൽ ഞാൻ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്നോർക്ക എന്നു പറഞ്ഞു.

1 രാജാക്കന്മാർ 19:21

അങ്ങനെ അവൻ അവനെ വിട്ടു ചെന്ന് ഒരു ഏർ കാളയെ പിടിച്ച് അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവനു ശുശ്രൂഷകനായിത്തീർന്നു.