1 രാജാക്കന്മാർ - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

1 രാജാക്കന്മാർ 17:1

എന്നാൽ ഗിലെയാദിലെ തിശ്ബിയിൽ നിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിനോട്: ഞാൻ സേവിച്ചു നില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.

1 രാജാക്കന്മാർ 17:2

പിന്നെ അവനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:

1 രാജാക്കന്മാർ 17:3

നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാനു കിഴക്കുള്ള കെരീത്ത്തോട്ടിനരികെ ഒളിച്ചിരിക്ക.

1 രാജാക്കന്മാർ 17:4

തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിനു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.

1 രാജാക്കന്മാർ 17:5

അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോർദ്ദാനു കിഴക്കുള്ള കെരീത്ത്തോട്ടിനരികെ പാർത്തു.

1 രാജാക്കന്മാർ 17:6

കാക്ക അവനു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്ത് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്ന് അവൻ കുടിക്കും.

1 രാജാക്കന്മാർ 17:7

എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.

1 രാജാക്കന്മാർ 17:8

അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

1 രാജാക്കന്മാർ 17:9

നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്ക് ചെന്ന് അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന് അവിടെ ഉള്ള ഒരു വിധവയോട് ഞാൻ കല്പിച്ചിരിക്കുന്നു.

1 രാജാക്കന്മാർ 17:10

അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിനു പോയി. അവൻ പട്ടണവാതിൽക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെവെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 17:11

അവൾ കൊണ്ടുവരുവാൻ പോകുമ്പോൾ ഒരു കഷണം അപ്പവുംകൂടെ നിന്റെ കൈയിൽ കൊണ്ടുപോരേണമേ എന്ന് അവൻ അവളോടു വിളിച്ചുപറഞ്ഞു.

1 രാജാക്കന്മാർ 17:12

അതിന് അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്ന് എനിക്കും മകനുംവേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 17:13

ഏലീയാവ് അവളോട്: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയൊരു അട ഉണ്ടാക്കിക്കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകനും വേണ്ടി ഉണ്ടാക്കിക്കൊൾക.

1 രാജാക്കന്മാർ 17:14

യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 17:15

അവൾ ചെന്ന് ഏലീയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തി കഴിച്ചു.

1 രാജാക്കന്മാർ 17:16

യഹോവ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.

1 രാജാക്കന്മാർ 17:17

അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ട് അവനിൽ ശ്വാസം ഇല്ലാതെയായി.

1 രാജാക്കന്മാർ 17:18

അപ്പോൾ അവൾ ഏലീയാവോട്: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ പാപം ഓർപ്പിക്കേണ്ടതിനും എന്റെ മകനെ കൊല്ലേണ്ടതിനും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നത് എന്നു പറഞ്ഞു.

1 രാജാക്കന്മാർ 17:19

അവൻ അവളോട്: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്ത് താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്ന് തന്റെ കട്ടിലിന്മേൽ കിടത്തി.

1 രാജാക്കന്മാർ 17:20

അവൻ യഹോവയോട്: എന്റെ ദൈവമായ യഹോവേ, ഞാൻ വന്നു പാർക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻ തക്കവണ്ണം നീ അവൾക്ക് അനർഥം വരുത്തിയോ എന്നു പ്രാർഥിച്ചുപറഞ്ഞു.

1 രാജാക്കന്മാർ 17:21

പിന്നെ അവൻ കുട്ടിയുടെമേൽ മൂന്നു പ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർഥിച്ചു.

1 രാജാക്കന്മാർ 17:22

യഹോവ ഏലീയാവിന്റെ പ്രാർഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്ന് അവൻ ജീവിച്ചു.

1 രാജാക്കന്മാർ 17:23

ഏലീയാവ് കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്ന് അവന്റെ അമ്മയ്ക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്ന് ഏലീയാവ് പറഞ്ഞു.

1 രാജാക്കന്മാർ 17:24

സ്ത്രീ ഏലീയാവോട്: നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.