1 രാജാക്കന്മാർ - 15 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

1 രാജാക്കന്മാർ 15:1

നെബാത്തിന്റെ മകനായ യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാം യെഹൂദായിൽ വാണു തുടങ്ങി.

1 രാജാക്കന്മാർ 15:2

അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് മയഖാ എന്നു പേർ; അവൾ അബീശാലോമിന്റെ മകൾ ആയിരുന്നു.

1 രാജാക്കന്മാർ 15:3

തന്റെ അപ്പൻ മുമ്പേ ചെയ്തിരുന്ന സകല പാപങ്ങളിലും അവൻ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.

1 രാജാക്കന്മാർ 15:4

എങ്കിലും ദാവീദിൻനിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയർത്തിയും യെരൂശലേമിനെ നിലനിർത്തിയുംകൊണ്ട് അവനു യെരൂശലേമിൽ ഒരു ദീപം നല്കി.

1 രാജാക്കന്മാർ 15:5

ദാവീദ് യഹോവയ്ക്ക് പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ മാത്രമല്ലാതെ അവൻ തന്നോടു കല്പിച്ചതിൽ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.

1 രാജാക്കന്മാർ 15:6

രെഹബെയാമും യൊരോബെയാമും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 15:7

അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 15:8

അബീയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവനു പകരം രാജാവായി.

1 രാജാക്കന്മാർ 15:9

യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദായിൽ രാജാവായി.

1 രാജാക്കന്മാർ 15:10

അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്കു മയഖാ എന്നു പേർ; അവൾ അബീശാലോമിന്റെ മകൾ ആയിരുന്നു.

1 രാജാക്കന്മാർ 15:11

ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.

1 രാജാക്കന്മാർ 15:12

അവൻ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകല വിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.

1 രാജാക്കന്മാർ 15:13

തന്റെ അമ്മയായ മയഖാ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോൻ തോട്ടിനരികെവച്ചു ചുട്ടുകളഞ്ഞു.

1 രാജാക്കന്മാർ 15:14

എന്നാൽ പൂജാഗിരികൾക്കു നീക്കം വന്നില്ല. എങ്കിലും ആസായുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു.

1 രാജാക്കന്മാർ 15:15

വെള്ളി, പൊന്ന്, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻതന്നെ നിവേദിച്ചതുമായ വസ്തുക്കളെ അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.

1 രാജാക്കന്മാർ 15:16

ആസായും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 15:17

യിസ്രായേൽരാജാവായ ബയെശ യെഹൂദായുടെ നേരേ വന്നു, യെഹൂദാരാജാവായ ആസായുടെ അടുക്കൽ പോക്കുവരത്തിന് ആരെയും സമ്മതിക്കാതിരിക്കേണ്ടതിന് രാമായെ പണിതുറപ്പിച്ചു.

1 രാജാക്കന്മാർ 15:18

അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കൈയിൽ ഏല്പിച്ചു; ആസാരാജാവ് ദമ്മേശെക്കിൽ പാർത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു:

1 രാജാക്കന്മാർ 15:19

എനിക്കും നിനക്കും, എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽരാജാവായ ബയെശ എന്നെ വിട്ടുപോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.

1 രാജാക്കന്മാർ 15:20

ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ കേട്ടു, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരേ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖായും കിന്നെരോത്തു മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.

1 രാജാക്കന്മാർ 15:21

ബയെശ അതു കേട്ടപ്പോൾ രാമാ പണിയുന്നതു നിർത്തി തിർസ്സായിൽ തന്നെ പാർത്തു.

1 രാജാക്കന്മാർ 15:22

ആസാരാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദായെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്നു ബയെശ പണിതുറപ്പിച്ച രാമായുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവ് അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പായും പണിതുറപ്പിച്ചു.

1 രാജാക്കന്മാർ 15:23

ആസായുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും അവൻ പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർധക്യകാലത്ത് അവന്റെ കാലുകൾക്കു ദീനം പിടിച്ചു.

1 രാജാക്കന്മാർ 15:24

ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവനു പകരം രാജാവായി.

1 രാജാക്കന്മാർ 15:25

യെഹൂദാരാജാവായ ആസായുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ടു സംവത്സരം യിസ്രായേലിൽ വാണു.

1 രാജാക്കന്മാർ 15:26

അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.

1 രാജാക്കന്മാർ 15:27

എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹീയാവിന്റെ മകനായ ബയെശ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോനിൽവച്ച് അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.

1 രാജാക്കന്മാർ 15:28

ബയെശ അവനെ യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ കൊന്നു; അവനു പകരം രാജാവായി.

1 രാജാക്കന്മാർ 15:29

അവൻ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശീലോന്യനായ അഹീയാവ് എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിനു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.

1 രാജാക്കന്മാർ 15:30

യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതു നിമിത്തവുംതന്നെ.

1 രാജാക്കന്മാർ 15:31

നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

1 രാജാക്കന്മാർ 15:32

ആസായും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 15:33

യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശ എല്ലാ യിസ്രായേലിനും രാജാവായി തിർസ്സായിൽ ഇരുപത്തിനാല് സംവത്സരം വാണു.

1 രാജാക്കന്മാർ 15:34

അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.